കുപ്രസിദ്ധമായ ശാരദാ ചിട്ടി തട്ടിപ്പില്‍ ബിജെപിയെ കുടുക്കാനായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉയര്‍ത്തിയ പുതിയ ആരോപണം തിരിഞ്ഞുകൊത്തുന്നു

കുപ്രസിദ്ധമായ ശാരദാ ചിട്ടി തട്ടിപ്പില്‍ ബിജെപിയെ കുടുക്കാനായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉയര്‍ത്തിയ പുതിയ ആരോപണം സത്യത്തില്‍ അവരുടെ തന്നെ ഇരുണ്ട മുഖത്തേക്ക് ടോര്‍ച്ചടിക്കുന്നതിനു തുല്യമായി. ഈ വര്‍ഷത്തെ മികച്ച സെല്‍ഫ് ഗോള്‍ എന്നു വിശേഷിപ്പിക്കുന്നതാകും നല്ലത്.
ശാരദാ ചിട്ടി തട്ടിപ്പില്‍ അസം മന്ത്രിസഭയിലെ ബി.ജെ.പി അംഗമായ ഹിമന്ത ബിശ്വ ശര്‍മ മൂന്നു കോടി കൈപ്പറ്റിയിട്ടുണ്ടെന്നാണ് മമതയുടെ പുതിയ വെളിപ്പെടുത്തല്‍. ശാരദ ചിട്ടി ഫണ്ട് ചീഫ് സുദിപ്‌തോ സെന്‍ 2013ല്‍ സി.ബി.ഐ അഴിമതിവിരുദ്ധ വിഭാഗത്തിനെഴുതിയ കത്ത് പുറത്തുവിട്ടാണ് മമത ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ശര്‍മ തന്നെ ചതിച്ചെന്നും രണ്ടു വര്‍ഷത്തിനിടെ മൂന്നു കോടി രൂപയോളം അനധികൃതമായി കൈക്കലാക്കിയെന്നുമാണ് കത്തില്‍ സുദിപ്‌തോ സെന്‍ പരാതി പറഞ്ഞിരിക്കുന്നത്. ബിജെപിയെ പൂട്ടാനുള്ള മണിച്ചിത്രത്താഴായാണ് മമത ഈ കത്തിനെ കാണുന്നത്.
അപ്പോള്‍ ഒരു ചോദ്യം. ആരാണ് ഇതിലെ പ്രതിയായ ഹിമന്ത ബിശ്വ ശര്‍മ? അദ്ദേഹം ഇപ്പോള്‍ ബിജെപിക്കാരന്‍ എന്നതു ശരി തന്നെ. പക്ഷേ, സംഭവം നടക്കുമ്പോള്‍ ശര്‍മ്മ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മമതയുടെ അടുത്ത ആളുമായിരുന്നു. ശര്‍മ്മ മാത്രമല്ല ചിട്ടിതട്ടിപ്പു കേസിലെ ഒട്ടുമിക്ക തട്ടിപ്പുകാരും തൃണമൂല്‍ കോണ്‍ഗ്രസുകാരായിരുന്നു. ഈ പരാതി എഴുതിയിരിക്കുന്ന സുദിപ്‌തോ സെന്‍ ആകട്ടെ മമതയുടെ എക്കാലത്തെയും വിശ്വസ്തനുമാണ്.
പശ്ചിമ ബംഗാളിനു പുറമെ ത്രിപുര, അസം, ബിഹാര്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലേക്കു പടര്‍ന്ന അതിബൃഹത്തായ തട്ടിപ്പായിരുന്നു ശാരദ ചിട്ടിയുടെ പേരില്‍ സംഭവിച്ചത്. ഉന്നതരായ രാഷ്ട്രീയ, ഉദ്യോഗസ്ഥവൃന്ദങ്ങളാണ് ഈ കേസില്‍ സംശയത്തിന്റെ മുള്‍മുനയിലായത്. ബംഗാളിലെയും പരിസര സംസ്ഥാനങ്ങളിലെയും പാവങ്ങളുടെ 30,000 കോടിയോളം രൂപയാണ് ഇവരെല്ലാം കൂടി തട്ടിയെടുത്തത്. പക്ഷേ, അവരെ സംരക്ഷിക്കുന്ന സമീപനമാണ് മമത കൈക്കൊണ്ടത്. പ്രതിപക്ഷകക്ഷിയായ സിപിഎമ്മിന്റെ നിരന്തര സമരവും അതിനുശേഷമുണ്ടായ കോടതി ഇടപെടലും മൂലമാണ് ഈ കേസ് സിബിഐ അന്വേഷിക്കാന്‍ ഉത്തരവായത്. അപ്പോഴും പഴയ കേന്ദ്രത്തിലുണ്ടായിരുന്ന യുപിഐബിജെപി സര്‍ക്കാരുകള്‍ അന്വേഷണത്തിനായി ആത്മാര്‍ത്ഥമായ ഒരു ശ്രമവും നടത്തിയില്ല.
അതേസമയം, ബിജെപി കേന്ദ്ര നേതൃത്വം ഈ അവസരം ശരിക്കും മുതലെടുത്തു. കേസില്‍ അകപ്പെട്ട തൃണമൂല്‍ നേതാക്കളോട് ഒന്നുകില്‍ ബിജെപിയില്‍ ചേരുക, അല്ലെങ്കില്‍ ജയിലല്‍ പോവുക എന്ന ഭീഷണി അവര്‍ പ്രയോഗിച്ചു. സംഗതി കുഴപ്പമാകുമെന്നു ചിന്തിച്ച നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ആകാശം ഇടിഞ്ഞു വീണാലും മമതാ ദീദി തങ്ങളെ രക്ഷിച്ചുകൊള്ളുമെന്നു വിശ്വസിക്കുന്ന തൃണമൂല്‍ നേതാക്കളാണ് ഇപ്പോഴും മമതയ്‌ക്കൊപ്പമുള്ളത്. അതില്‍ രാഷ്ട്രീയക്കാര്‍ മാത്രമല്ല ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ വരെയുണ്ട്.
അതായത്, അന്വേഷണം ഭയന്ന് ബിജെപിയില്‍ ചേര്‍ന്നു എന്ന് മമത ആരെയൊക്കെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നോ അവരൊക്കെ പണാപഹരണ സമയത്ത് തൃണമൂലായിരുന്നു എന്നതാണ് സത്യം. അവരില്‍ തൃണമൂലില്‍ ഉറച്ചുനില്‍ക്കുന്നവരെ സംരക്ഷിക്കാനാണ് മമത ഇപ്പോള്‍ ജനാധിപത്യത്തെ തന്നെ വെല്ലുവിളിച്ച് തെരുവിലിറങ്ങിയിരിക്കുന്നത്. അതിലെ പ്രമുഖനെയാണ് സിബിഐ അറസ്റ്റില്‍ നിന്നു രക്ഷിക്കാനായി മമത ഇക്കണ്ട പുകിലൊക്കെ ഉണ്ടാക്കിയത്. കല്‍ക്കത്ത പൊലീസ് കമ്മീഷണറായ രാജീവ് കുമാര്‍ ആണ് ആ ഭാഗ്യവാന്‍. പക്ഷേ, സുപ്രീംകോടതി ഉത്തരവു പ്രകാരം അടുത്തിദിവസം അദ്ദേഹം ചോദ്യംചെയ്യലിനു വിധേയനായേ തീരൂ. മമതയ്ക്കു മുകളില്‍ സുപ്രീംകോടതി ഉള്ള വിവരം സിവില്‍ സര്‍വ്വീസ് എഴുതുന്ന കാലത്തും അദ്ദേഹം പഠിച്ചിട്ടില്ലെന്നു തോന്നുന്നു.
ചുരുക്കത്തില്‍, ഈ നാടകങ്ങള്‍ അഴിമതിക്കെതിരെയുള്ള യുദ്ധങ്ങളല്ല. തങ്ങളുടെ ഭാഗത്ത് അണിനിരന്ന തട്ടിപ്പുകാരെ രക്ഷിക്കാനും മറുഭാഗത്തുള്ളവരെ കുടുക്കാനും മോദിയും മമതയും ഇരുചേരികളായി നടത്തുന്ന ചക്കളത്തിപ്പോരാട്ടമാണ്. ത!ൃണമൂലും ബിജെപിയും നടത്തുന്ന കപട നാടകമാണ്. ഇതു വെറുതേ കണ്ടുനിന്നാല്‍ ജനങ്ങളുടെ കണ്ണില്‍ മണ്ണുവീഴുകയും കുറ്റവാളികള്‍ രക്ഷപെടുകയും ചെയ്യും.
https://www.facebook.com/Malayalivartha






















