ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ നിന്ന് കെ.പി.സി.സി പ്രസിഡന്റ് പുറത്ത്... എല്ലാം ഗ്രൂപ്പ് മാനേജര്‍മാര്‍ കൈപ്പിടയില്‍ ഒതുക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസില്‍ പുതിയ കലാപം

ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ നിന്ന് കെ.പി.സി.സി പ്രസിഡന്റ് പുറത്ത്. എല്ലാം ഗ്രൂപ്പ് മാനേജര്‍മാര്‍ കൈപ്പിടയില്‍ ഒതുക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസില്‍ പുതിയ കലാപം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെയെങ്കിലും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളമാകെ ജനമഹായാത്ര നടത്തുമ്പോള്‍ അവസരം മുതലെടുത്ത് എല്ലാം വീണ്ടും കൈപ്പിടയിലൊതുക്കാന്‍ ഗ്രൂപ്പ് മാനേജര്‍മാരുടെ പുതിയ തന്ത്രം.
യു.ഡി.എഫിനുള്ളിലെ സീറ്റ് വിഭജനം കീറാമുട്ടിയായിരിക്കുമ്പോഴാണ് പുതിയ തര്‍ക്കത്തിന് പാര്‍ട്ടിക്കുള്ളില്‍ വിത്ത് വീണിരിക്കുന്നത്. കഴിയുന്നത്ര സീറ്റില്‍ മത്സരിച്ച് വിജയിച്ച് ദേശീയതലത്ത്ില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വഴിയൊരുക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. അതിനാണ് വെറും എല്ലിന്‍കൂട് മാത്രമായിരിക്കുന്ന പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കുന്നതിനായി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തപ്പോള്‍ മുതല്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രമവും. ഇപ്പോള്‍ കാസര്‍കോഡ് നിന്ന് ആരംഭിച്ചിരിക്കുന്ന ജാഥയും അതുദ്ദേശിച്ചുള്ളതാണ്. എന്നാല്‍ ഈ അവസരം പാര്‍ട്ടിയെ വീണ്ടും കുഴിതോണ്ടിപുതയ്ക്കാന്‍ ചിലര്‍ വിനിയോഗിക്കുന്നുവെന്ന ആരോപണമാണ് കോണ്‍രഗസിനുള്ളില്‍ ഉയര്‍ന്നിരിക്കുന്നത്.
യു.ഡി.എഫിലെ സീറ്റ് വിഭജനത്തിനായി കോണ്‍ഗ്രസും സഖ്യകക്ഷികളും തമ്മിലുള്ള ചര്‍ച്ചകള്‍ ഈ മാസം 10നാണ് ആരംഭിക്കുന്നത്. ഓരോ സീറ്റ് കൂടുതല്‍ വേണമെന്ന ആവശ്യത്തില്‍ ഒരുവിട്ടുവീഴ്ചയ്ക്കും തയാറാകാതെ കേരള കോണ്‍ഗ്രസും(എം) മുസ്ലീംലീഗും നില്‍ക്കുകയുമാണ്. അവരെ അനുനയിപ്പിക്കുകയെന്നതാണ് ഉഭയകക്ഷി ചര്‍ച്ചയുടെ ലക്ഷ്യവും. എന്നാല്‍ കോണ്‍ഗ്രസിന്റെ ചര്‍ച്ച കെ.പി.സി.സി പ്രസിഡന്റിന്റെ അഭാവത്തിലാണ് നടത്താന്‍ പോകുന്നത്. മുല്ലപ്പള്ളി കേരളയാത്രയിലായിരുക്കുമ്പോള്‍ തലസ്ഥാനത്ത് വച്ചാണ് ഉഭയകക്ഷി ചര്‍ച്ച.
സാധാരണ കെ.പി.സി.സി പ്രസിഡന്റാണ് ഇതുവരെ എല്ലാ തെരഞ്ഞെടുപ്പുകളിലും ഉഭയകക്ഷി ചര്‍ച്ചയ്ക്ക് നേതൃത്വം വഹിക്കുന്നത്. അതിന് പകരം ഇക്കുറി കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതിനിധിയുണ്ടാകുമെന്നും കാര്യങ്ങള്‍ വേണ്ട സമയത്ത് അദ്ദേഹത്തെ അറിയിക്കുമെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. ഇത് ഷഅപകടത്തിലേക്കാണ് നീങ്ങുന്നതെന്ന ആരോപണവുമായി പാര്‍ട്ടിയില്‍ ഒരുവിഭാഗം രംഗത്തുവന്നുകഴിഞ്ഞിട്ടുണ്ട്.
കെ.പി.സി.സി പ്രസിഡന്റിനെ വീണ്ടും ഒരു പാവയാക്കാനാണ് ശ്രമമെന്നാണ് ഇവരുടെ ആരോപണം. നേരത്തെ താല്‍ക്കാലിക പ്രസിഡന്റായിരുന്ന എം.എം. ഹസ്സനെ ഇതുപോലെ വരച്ചവരയില്‍ നിര്‍ത്തിക്കൊണ്ടാണ് കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് ഘടകകക്ഷിക്ക് ദാനം ചെയ്തത്. അത് പാര്‍ട്ടിയിലെ ചില നേതാക്കളുടെ വ്യക്തിതാല്‍പര്യത്തിനും സ്വാര്‍ത്ഥനേട്ടത്തിനും വേണ്ടി മാത്രമായിരുന്നു. പാര്‍ട്ടിക്ക് ഉത്തരവാദിത്വമുള്ള നേതൃത്വമില്ലെന്ന് വരുത്തിതീര്‍ക്കാനും അതിലൂടെ സ്വന്തം കാര്യങ്ങള്‍ നടത്തിയെടുക്കാനുമാണ് ചില നേതാക്കള്‍ കാലകാലങ്ങളായി ശ്രമിച്ചുവരുന്നതെന്നാണ് ഈ പക്ഷത്തിന്റെ ആരോപണം. അതാണ് പാര്‍ട്ടി ഇന്നത്തെ നിലയില്‍ അധഃപതിച്ചിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോള്‍ നടക്കാന്‍ പോകുന്ന ഉഭയകക്ഷി ചര്‍ച്ചകളിലും സംഭവിക്കാന്‍ പോകുന്നത് അതാണ്. മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ലെന്ന് വരുത്തികൊണ്ട് കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട സീറ്റുകള്‍ ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ദാനം ചെയ്യുകയായിരിക്കും ഉണ്ടാകുക. കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ഉതമ്തരവാദിത്വപ്പെട്ട നേതാവില്ലാത്തതുകൊണ്ടുതന്നെ കൂടുതല്‍ ശക്തമായി പാര്‍ട്ടിയുടെ സമ്മര്‍ദ്ദം ചറച്ചകളില്‍ നടത്താനും കഴിയില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ ഗ്രൂപ്പുകളെ നിയന്ത്രിച്ചുകൊണ്ട് മുന്നോട്ടുപോകുന്നതിനാണ് ശ്രമിച്ചത്. എന്നാല്‍ പല ഘട്ടത്തിലും അദ്ദേഹത്തിന് ഈ കുറഞ്ഞ കാലയളവില്‍ തന്നെ അതില്‍ പരാജയപ്പെടുകയും ചെയ്തു. തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ പുനഃസ,ഘടിപ്പിച്ച് കൂടുതല്‍ ശക്തമാക്കണമെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആഗ്രഹം. എന്നാല്‍ അതിനോട് സഹകരിക്കാതെ എഐ ഗ്രൂപ്പ് നേതാക്കള്‍ ചേര്‍ന്ന് അട്ടിമറിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടന നടന്നാല്‍ തങ്ങളുടെ ഇഷ്ടക്കാര്‍ പുറത്താകുമെന്ന കണക്കുകൂട്ടലായിരുന്നു അതിന് പിന്നില്‍. അതുപോലെ കെ.പി.സി.സി പ്രസിഡന്റിന്റെ പ്രാധാന്യം കുറയ്ക്കുന്നതിനുള്ള ശ്രമമായിരുന്നു പലപ്പോഴും നടത്തിയത്. കെ.പി.സി.സി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ പ്രസിഡന്റ് പത്രസമ്മേളനം വിളിച്ചാല്‍ പോലും അതിന് ഒരുമണിക്കൂര്‍ മുമ്പ് മറ്റൊരു പത്രസമ്മേളനം നടത്തി കെ.പി.സി.സി പ്രസിഡന്റിനെ ഇകഴ്ത്തിക്കാട്ടാന്‍ പ്രതിപക്ഷനേതാവ് സ്ഥിരമായി ശ്രമിക്കാറുമുണ്ട്. അതുപോലെ ഡല്‍ഹിയിലേക്ക് സ്ഥാനം മാറിയെങ്കിലും താന്‍ ഇപ്പോഴും കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയാണെന്ന് തെളിയിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമവും നടക്കുന്നുണ്ട്. അതുകൊണ്ട് കഴിയുന്ന സമയത്തൊക്കെ ഈ രണ്ടു ഗ്രൂപ്പുകളും ചേര്‍ന്ന് മുല്ലപ്പള്ളിയെ നീര്‍ജീവമാക്കാനാണ് ശ്രമിച്ചിരുന്നത്.
അതിന്റെ ഏറ്റവും അവസാനത്തെ കണ്ണിയാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്ന ഉഭയകക്ഷി ചര്‍ച്ച. അതിലൂടെ ഒന്നുകൂടി ഗ്രൂപ്പ് മാനേജര്‍ മാര്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്തി. ഇത് സ്ഥാനത്ഥിനിര്‍ണ്ണയത്തിലും കൊണ്ടുപോകുമെന്നും കോണ്‍ഗ്രസിനുള്ളില്‍ പരാതിയുണ്ട്. ഈ രണ്ടു ഗ്രൂപ്പുകളുടെ ഇഷ്ടക്കാര്‍ മാത്രമായിരിക്കും സ്ഥാനാര്‍ത്ഥിയായി വരിക. മറ്റുള്ഌനിര്‍മ്മദശങ്ങളൊക്കെ വെറും പാഴായി പോകും. എല്ലാ തെരഞ്ഞെടുപ്പുകളിലും ഇത്തരത്തില്‍ ചില നിര്‍ദ്ദേശങ്ങള്‍ വരുമെങ്കിലും സ്ഥാനാര്‍ത്ഥികളാകാന്‍ പോകുന്നത് പെട്ടിചുമപ്പുകാരും എന്തിനും ഒപ്പം നില്‍ക്കുന്നവരുമാകുമെന്നും പരാതി ശക്തമായിട്ടുണ്ട്. പാര്‍ട്ടിയിലെ ആത്മാര്‍ത്ഥപ്രവര്‍ത്തകര്‍ ഇക്കുറിയും വെളിയിലായിരിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യവുമായി ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ വരെ ഇവരില്‍ ചിലര്‍ ആലോചിക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha

























