വീണ്ടും കനക തോറ്റു... കനക ദുര്‍ഗയ്ക്ക് പെരിന്തല്‍മണ്ണയിലെ വീട്ടില്‍ പ്രവേശിച്ചതോടെ ബന്ധുക്കളോടൊപ്പം താമസിക്കാമെന്ന കനകദുര്‍ഗയുടെ മോഹം വീണ്ടും പൊളിഞ്ഞു; കഷ്ടപ്പെട്ടുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെട്ടതിന്റെ വേദനയോടെ അവര്‍ പടിയിറങ്ങി

ഒരായുസ് കൊണ്ട് കഷ്ടപ്പെട്ട് സമ്പാദിച്ച വീട് നഷ്ടപ്പെട്ട വേദനയിലാണ് കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതിയമ്മയും. കോടതിയില്‍ ജയിച്ചെങ്കിലും ജീവിതത്തില്‍ ജയിക്കാന്‍ കനകദുര്‍ഗയെ അവര്‍ അനുവദിച്ചില്ല. സ്വന്തം വീട്ടില്‍ നിന്നും ആ വൃദ്ധമാതാവിനേയും കൊണ്ട് കൃഷ്ണനുണ്ണി പടിയിറങ്ങി.
ശബരിമലയില്‍ ആചാരലംഘനം നടത്തിയ കനക ദുര്‍ഗയ്ക്ക് പെരിന്തല്‍മണ്ണയിലെ വീട്ടില്‍ പ്രവേശിക്കാന്‍ കോടതി അനുമതി നല്‍കിയതോടെ സ്വന്തം വീട്ടില്‍ നിന്നും വാടക വീട്ടിലേയ്ക്ക് ഇവര്‍ മാറിത്താമസിച്ചത്. വിശ്വാസത്തെ ചവിട്ടിമെതിച്ച കനകദുര്‍ഗ്ഗക്ക് ഒപ്പം ഇനി വീട്ടില്‍ താമസിക്കില്ലെന്ന തീരുമാനത്തിലാണ് അവര്‍.
20 വര്‍ഷത്തോളം ഞാനും മോനും കൂടി കഷ്ടപ്പെട്ടുണ്ടാക്കിയ കിടപ്പാടമാണ് നഷ്ടപ്പെടുന്നതെന്നാണ് മാതാവ് പറയുന്നത്. ശരിക്കും സങ്കടമുണ്ട്. എന്തായാലും ദൈവം ഒന്നുണ്ടല്ലോ എന്നും അവര്‍ വേദനയോടെ വിലപിക്കുന്നു.
ശബരിമലയില്‍ കനകദുര്‍ഗ്ഗ ആചാരം ലംഘിച്ചതോടെയാണ് ഈ കുടുംബം ഒന്നാകെ ഇതിനെതിരായ നിലപാടെടുത്തത്. ഇപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കനകദുര്‍ഗ്ഗക്ക് താമസിക്കാമെന്ന കോടതി വിധി വന്നതോടെ ഈ കുടുംബം പെരുവഴിയിലുമായി. അതേസമയം വിധിക്കെതിരെ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍തൃവീട്ടുകാര്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് കനകദുര്‍ഗ പുലാമന്തോള്‍ ഗ്രാമ ന്യായാലയത്തെ സമീപിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തിലാണ് കനകദുര്‍ഗ താമസിക്കുന്നത്. പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
പുലാമന്തോള്‍ ഗ്രാമ ന്യായാലയത്തിന്റെ ഉത്തരവ് പ്രകാരം ഇന്ന് രാത്രി കനക ദുര്‍ഗ വീട്ടില്‍ തിരിച്ചെത്തിയതോടെയാണ് ഭര്‍ത്താവും ഭര്‍തൃമാതാവും മറ്റൊരു വീട്ടിലേക്ക് മാറാന്‍ തീരുമാനിച്ചത്. കനക ദുര്‍ഗയെ ആരും തടയരുതെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വീട് തല്‍ക്കാലം വില്‍ക്കരുതെന്നും പുലാമന്തോള്‍ ഗ്രാമന്യായാലയം വിധി പറഞ്ഞിരുന്നു.
ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുറത്താക്കിയതിനും ഭര്‍തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കനകദുര്‍ഗ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതിയമ്മയും കോടതിയില്‍ ഹാജരായിരുന്നു. ശബരിമല ദര്‍ശനത്തിനുശേഷം കനകദുര്‍ഗ താമസിച്ച സ്ഥലങ്ങളെക്കുറിച്ച് ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍ പരിഗണനാവിഷയവുമായി ബന്ധപ്പെട്ട് പ്രസക്തമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
ശബരിമലയില്‍ ദര്‍ശനംനടത്തിയശേഷം പെരിന്തല്‍മണ്ണയിലെ വണ്‍സ്‌റ്റോപ്പ് സെന്ററില്‍ പൊലീസ് സംരക്ഷണത്തിലാണ് കനകദുര്‍ഗ കഴിഞ്ഞത്. സുപ്രീം കോടതിയില്‍ സുരക്ഷയാണ് ആവശ്യപ്പെട്ടതെന്നും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് മറ്റൊരു ഹര്‍ജിയാണ് സമര്‍പ്പിച്ചതെന്നും കനകദുര്‍ഗയുടെ അഭിഭാഷക അറിയിച്ചു.
ശബരിമലയില്‍ കയറിയതിനെ തുടര്‍ന്ന് കനകദുര്‍ഗയ്ക്ക് ജോലിയില്‍ പോകാനും കഴിഞ്ഞിരുന്നില്ല. കനത്ത പോലീസ് സംരക്ഷണത്തിലാണ് കനകദുര്‍ഗ സപ്ലൈകോ ഡിപ്പോയില്‍ ജോലിക്കെത്തിയത്. അങ്ങാടിപ്പുറത്തുള്ള സപ്ലൈകോയുടെ താലൂക്ക് ഡിപ്പോയിലാണ് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ജോലിക്കെത്തിയത്.
ശബരിമല ദര്‍ശനത്തിനുമുന്‍പ് ആനമങ്ങാട് സപ്ലൈകോ ഔട്ട്‌ലെറ്റില്‍ അസിസ്റ്റന്റ് സെയില്‍സ് ഗേളായിട്ടായിരുന്നു ഇവര്‍ ജോലിചെയ്തിരുന്നത്. എന്നാല്‍ ഇവിടെ നിരന്തരം ജനസമ്പര്‍ക്കമുണ്ടാകുന്ന സ്ഥാപനമായതിനാലും പോലീസ് സംരക്ഷണം സ്ഥാപനത്തിന്റെ നടത്തിപ്പിന് പ്രയാസമാകുമെന്നതും കണക്കിലെടുത്താണ് അങ്ങാടിപ്പുറത്തേക്ക് മാറ്റിയിരിക്കുന്നത്.
സപ്ലൈകോയുടെ സംഭരണകേന്ദ്രമടക്കം പ്രവര്‍ത്തിക്കുന്ന ഈ ഓഫീസില്‍ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികള്‍ ഇല്ലെന്നതാണ് ഇവിടേക്കു മാറ്റുന്നതിന് കാരണമെന്നാണ് വിവരം. ഇതേ തസ്തികയില്‍ അങ്ങാടിപ്പുറം ഡിപ്പോയില്‍ ഒഴിവില്ലെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് മാറ്റിയത്. ഓഫീസിലെത്തിയ കനകദുര്‍ഗ അവധി അപേക്ഷയും സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ ഒരുമാസത്തിലേറെ അവധിയിലായിരുന്നതിനാല്‍ റീജണല്‍ ഓഫീസറാണ് അവധി അനുവദിക്കേണ്ടത്. ജോലി കഴിയുന്നതുവരെ കനകദുര്‍ഗയ്ക്ക് പോലീസ് സുരക്ഷയൊരുക്കി. ഒന്നാംനിലയിലുള്ള ഓഫീസിനുമുന്നിലും സമീപത്തും വനിതാപോലീസുകാര്‍ ഉള്‍പ്പെടെയുള്ളവരെ നിയോഗിച്ചിരുന്നു.
https://www.facebook.com/Malayalivartha






















