വക്കീലന്‍മാരുടെ നീണ്ട നിര... ശബരിമല വിഷയത്തില്‍ ഇന്ന് സുപ്രീം കോടതിയില്‍ അണിനിരക്കുന്നത് മുതിര്‍ന്ന അഭിഭാഷകരുടെ വന്‍പട, ഒറ്റ തവണ ഹാജരാകാന്‍ പോലും ലക്ഷങ്ങര്‍ വാങ്ങുന്നവര്‍ അണിനിരന്നപ്പോള്‍

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്നു സുപ്രീം കോടതി പരിഗണിച്ചപ്പോള്‍ ഭരണഘടനാ ബെഞ്ചിനു മുന്നില്‍ ഹാജരായത് മുതിര്‍ന്ന അഭിഭാഷകരുടെ വന്‍പട.
കേസിലെ കക്ഷികളെല്ലാം വന്‍തുക മുടക്കി പ്രമുഖ അഭിഭാഷകരെയാണു രംഗത്തിറക്കിയത്. ഒരുതവണ ഹാജരാകാന്‍ 11 ലക്ഷം രൂപ വാങ്ങുന്നവരാണ് അഭിഭാഷകരില്‍ പലരും. പന്തളം കൊട്ടാരത്തിനുവേണ്ടി മോഹന്‍ പരാശരന്‍, അരവിന്ദ് ദത്താര്‍, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ ഹാജരായപ്പോള്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി സി.യു. സിങ്ങാണു ഹാജരായത്. എന്‍.എസ്.എസിനു വേണ്ടി കെ. പരാശരനും തന്ത്രി കണ്ഠര് രാജീവരര്‍ക്കു വേണ്ടി വി. ഗിരിയും തന്ത്രി കണ്ഠര് മോഹനര്‍ക്കു വേണ്ടി അര്യമാ സുന്ദരവും ഹാജരായി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വിയാണു ഹാജരായത്. അയ്യപ്പസേവാസംഘത്തിനു വേണ്ടി മുകുള്‍ റോത്ത്ഗി ഹാജരായി.
ശബരിമലയില്‍ പ്രവേശിക്കാന്‍ അനുമതി തേടിയ നാലു യുവതികള്‍ക്കു വേണ്ടി അഡ്വ. ഇന്ദിരാ ജയ്‌സിങ് ആണ് ഹാജരായത്. സംസ്ഥാനസര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ അഡ്വ. ജി. പ്രകാശും മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ജയദീപ് ഗുപ്തയും കോടതിയിലുണ്ടായി. കക്ഷിയല്ലെങ്കിലും കേന്ദ്രസര്‍ക്കാരിനു താത്പര്യമുള്ള കേസില്‍ അഡീഷണല്‍ സോളിസിറ്ററാണ് കോടതിമുറിയിലുണ്ടായത്.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശം അനുവദിച്ച വിധിക്കെതിരായ പുനഃപരിശോധനാഹര്‍ജികള്‍ ഉള്‍പ്പെടെയുള്ളവ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിച്ചത്.
പുനഃപരിശോധനാഹര്‍ജികള്‍ കഴിഞ്ഞ 22നു കേള്‍ക്കാനാണ് ആദ്യം നിശ്ചയിച്ചതെങ്കിലും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയായതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു. യുവതീപ്രവേശവിധിയുമായി ബന്ധപ്പെട്ട നാലു റിട്ട് ഹര്‍ജികളും ഹൈക്കോടതിയില്‍നിന്നു കേസുകള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ അപേക്ഷകളും പുനഃപരിശോധനാഹര്‍ജികള്‍ക്കൊപ്പം പരിഗണിച്ചു. എ.വി. വര്‍ഷ, ഗീനകുമാരി എന്നിവര്‍ തന്ത്രിക്കും മറ്റുമെതിരേ നല്‍കിയ കോടതിയലക്ഷ്യഹര്‍ജികള്‍ ഇതിനൊപ്പം ലിസ്റ്റ് ചെയ്തിട്ടില്ല. ഈ ഹര്‍ജികളും ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന് ഇന്നലെ അഡ്വ. പി.വി. ദിനേശ് ആവശ്യപ്പെട്ടു. എന്നാല്‍, 54 പുനഃപരിശോധനാ ഹര്‍ജികളാണു കേള്‍ക്കുന്നതെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.
കഴിഞ്ഞ ജനുവരി രണ്ടിനു ശബരിമല ദര്‍ശനം നടത്തിയ ബിന്ദു, കനകദുര്‍ഗ, പ്രതിഷേധത്തേത്തുടര്‍ന്നു മലയിറങ്ങേണ്ടിവന്ന രേഷ്മ നിഷാന്ത്, ഷനില സതീഷ് എന്നിവര്‍ പുനഃപരിശോധനാഹര്‍ജികളെ എതിര്‍ത്ത് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കക്ഷിചേരാന്‍ അനുവദിക്കണമെന്നു ബിന്ദുവും കനകദുര്‍ഗയും നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ശബരിമല ഹര്‍ജികളില്‍ അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയെന്ന് പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് പി ജി ശശികുമാര്‍ വര്‍മ്മ പറഞ്ഞു. മറ്റൊരു ബഞ്ചിലേക്ക് മാറിയാലും നല്ലത് സംഭവിക്കുമെന്നാണ് വിശ്വാസം. ഭക്തജനങ്ങളുടെ വികാരം കോടതി ഉള്‍കൊണ്ടതായി കരുതുന്നുവെന്ന് ശശികുമാര്‍ വര്‍മ്മ പറഞ്ഞു. നാമജപം ആയുധമാക്കാന്‍ കഴിയുന്നു. എത്തേണ്ട സ്ഥലങ്ങളില്‍ ഇത് എത്തുമെന്നും ശശികുമാര്‍ വര്‍മ്മ പറഞ്ഞു. സര്‍ക്കാര്‍ ആരെയോ തോല്‍പ്പിക്കാനാണ് 51 പേര്‍ മലകയറിയെന്ന് പറഞ്ഞത്. ഒടുവില്‍ അത് രണ്ടുപേരായി ചുരുങ്ങി. എല്ലാം കള്ളമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും ശശികുമാര്‍ വര്‍മ്മ പറഞ്ഞു.
https://www.facebook.com/Malayalivartha

























