ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കില്ലെന്ന കാര്യത്തില്‍ തീരുമാനമായി. സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കില്ലെന്ന കാര്യത്തില്‍ തീരുമാനമായി. സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് അടൂര്‍പ്രകാശ് മത്സരിക്കുമെന്ന അഭ്യൂഹവും ഇതോടെ അവസാനിച്ചു. ഈ മാസം 25ന് മുമ്പ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് നല്‍കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്.
വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കാണ് പിന്തുണ. തൃശൂര്‍, വയനാട് ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ജില്ലയിലുള്ള നേതാക്കളെ മത്സരിപ്പിക്കണമെന്നും നൂലില്‍ കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്നുമാണ് ഇവരുടെ നിലപാട്. അങ്ങനെ സംഭവിച്ചാല്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് പട്ടിക പൂര്‍ത്തിയാക്കും മുമ്പൊരു വെടിക്കെട്ട് പ്രതീക്ഷിക്കാം.
മത്സരിക്കാനില്ലെന്ന് പറഞ്ഞ വി.എം സുധീരന്‍ മത്സരിക്കണമെന്ന് രാഹുല്‍ഗാന്ധി ആഗ്രഹിക്കുന്നതായാണ് വിവരം. അദ്ദേഹത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ചില നേതാക്കള്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ഗാന്ധി ഇളവ് നല്‍കുമെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. അതാരൊക്കെയാണെന്ന് കാത്തിരുന്ന് കാണേണ്ടിവരും. സിറ്റിംഗ് എം.പിമാര്‍ സ്വയം ഒഴിയുകയാണെങ്കില്‍ മറ്റാരെയെങ്കിലും പരിഗണിക്കൂ. കെ.പി.സി.സി അധ്യക്ഷന്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞ സാഹചര്യത്തില്‍ വടകരയില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കും. വയനാട് എം.പി എം.ഐ ഷാനവാസ് മരിച്ചതിനാല്‍ അവിടെയും പുതിയ സ്ഥാനാര്‍ത്ഥിയാകും. സുധീരനെ ചാലക്കുടിയില്‍ മത്സരിപ്പിക്കാനാണ് നീക്കമെന്നറിയുന്നു. അദ്ദേഹം തൃശൂരികാരനാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് എഐസിസി ആസ്ഥാനത്ത് പിസിസി അധ്യക്ഷന്‍മാരുടെയും നിയമസഭാ കക്ഷി നേതാക്കളുടെയും യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് ചെന്നിത്തല ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്. സംസ്ഥാനത്തെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഒരേ കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥികള്‍ വേണ്ടെന്നും തീരുമാനമായിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ കേരളത്തില്‍ യു.ഡി.എഫിന് മേല്‍ക്കൈ ഉണ്ടെന്നാണ് വിലയിരുത്തല്‍. പല സര്‍വ്വേ റിപ്പോര്‍ട്ടുകളിലും അതാണ് പറയുന്നത്. മുസ്്‌ലിംലീഗ് മൂന്ന് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയും കേരളാ കോണ്‍ഗ്രസിന് ഇടുക്കി സീറ്റുകൂടി വേണമെന്ന് പറയുകയും ചെയ്താല്‍ സംഭവം ജഗപൊകയാകും. തമ്മിലടി രൂക്ഷമായും ജനംതിരിയും. അതൊക്കെ മുന്‍കൂട്ടി കണ്ട് വേണം കാര്യങ്ങള്‍ തീരുമാനിക്കാനെന്ന് കെ.പി.സി.സി നേതൃത്വം വിലയിരുത്തുന്നു.
ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതോടെ എ ഗ്രൂപ്പ് വലിയ ആഹഌദത്തിലാണ്. അദ്ദേഹത്തെ ഒഴിവാക്കാനാണ് കോട്ടയം സീറ്റില്‍ നിന്ന് മത്സരിപ്പിക്കണമെന്ന പ്രചരണം നടത്തിയതെന്നും വി.എം സുധീരന്‍ ഇക്കാര്യം പരസ്യമായി ആവശ്യപ്പെടുകയും ചെയ്തതെന്നും എ ഗ്രൂപ്പ് നേതാക്കള്‍ ആരോപിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി കേരളത്തിലെ കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാവില്ലെന്ന് മറൈന്‍ ഡ്രൈവിലെ സംഗമത്തില്‍ പങ്കെടുത്ത് മടങ്ങിയപ്പോഴേ രാഹുല്‍ഗാന്ധിക്ക് മനസിലായി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് രാഹുല്‍ ഗാന്ധിക്ക് വ്യക്തമായി.
https://www.facebook.com/Malayalivartha
























