നഗരത്തിലെ ഊടുവഴികൾ മനഃപാഠമാക്കിയ കൊള്ളപ്പലിശക്കാരൻ മലക്കള്ളൻ സജീവ് നോട്ടമിടുന്നത് വൃദ്ധരായ സ്ത്രീകളെ; മോഷണം നടത്തുന്നത് വണ്ടിയിലെ രജിസ്ട്രേഷൻ നമ്പരിന്റെ ഒരക്കം ഇളക്കി മാറ്റിയും മറ്റൊരക്കം ചെളിതേച്ച് മറച്ചും; പോലീസിന് തലവേദനയായി മാറിയ സജീവിന്റെ ചരിത്രം ആരെയും അമ്പരപ്പിക്കുന്നത്

പോലീസിന് തലവേദനയായി മാറിയ മലക്കള്ളൻ സജീവിന്റെ ചരിത്രം ആരെയും അമ്പരപ്പിക്കുന്നതാണ്. നഗരത്തിലെ എല്ലാ ഭാഗങ്ങളിലേയും വഴികൾ കാണാപ്പാഠമാക്കിയ സജീവ് വൃദ്ധരെയാണ് കൂടുതലായും നോട്ടമിടുന്നത്. കാര്യമായ ചെറുത്ത് നിൽപ്പില്ലാതെ കാര്യം നടത്തി മടങ്ങാമെന്നതാണ് വൃദ്ധ സ്ത്രീകളെ ലക്ഷ്യം വയ്ക്കാൻ കാരണം. ഇത്തരത്തിൽ വൃദ്ധകൾ തനിച്ച് താമസിക്കുന്ന വീടുകൾ പോലും തിരിച്ചറിഞ്ഞ് ഇയാൾ മാലപൊട്ടിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ പോലീസിന് വ്യക്തമായി.
ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ പൂജപ്പുരയില്‍ വെച്ച് പാർവ്വതി എന്ന സ്ത്രീയോട് വഴി ചോദിച്ചെത്തിയ ബൈക്ക് യാത്രക്കാരന്‍ അവരുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്‍ തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ചു കടന്നു കളഞ്ഞു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടലിനാൽ വളരെ വേഗം തന്നെ വാഹനം തിരിച്ചറിയുകയും പ്രതിയെ കയ്യോടെ പിടികൂടുകയും ചെയ്തു. ഈ സംഭവത്തോടെയാണ് മലക്കള്ളനായ സജീവിനെ പലരും തിരിച്ചറിയുന്നത്.
മാല പൊട്ടിക്കുന്നത് സമീപത്തെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യത്തില്‍ നിന്നും മോഷ്ടാവിന്റെയും ബൈക്കിന്റെയും സൂചനകള്‍ പൊലീസിന് ലഭിച്ചു. ആ വിവരവും വയര്‍ലസ് സൈറ്റിലൂടെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും എല്ലാ പൊലീസുകാര്‍ക്കും കൈമാറി. മാത്രമല്ല പ്രതി ഹെല്‍മറ്റും ധരിച്ചിരുന്നതിനാല്‍ പെട്ടെന്ന് കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. പക്ഷെ, ഏതൊരു ക്രൈമിലും കുറ്റവാളി വിട്ട്‌പോകുന്നൊരു തെളിവ് കാണും. അത് കണ്ടെത്തുന്നതിലാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ മിടുക്ക്. ആ മിടുക്ക് മ്യൂസിയം സ്‌റ്റേഷനു മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന ബിജു എന്ന ഉദ്യോഗസ്ഥന്‍ കാണിച്ചുതന്നു. തന്റെ വയര്‍ലെസ് സെറ്റിലൂടെ സന്ദേശം കേട്ടപ്പോള്‍ മുതല്‍ ബിജു റോഡിലും പരിസരത്തും നിരീക്ഷണം നടത്തിയിരുന്നു. അതിന് ശേഷമാണ് പ്രതിയുടെയും ബൈക്കിന്റെയും സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചത്. അതോടെ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായി.
വയര്‍ലെസ് സന്ദേശത്തില്‍ അറിയിച്ച നമ്പരിലുള്ള ബൈക്ക് കനകക്കുന്നിന് സമീപം പാര്‍ക്ക് ചെയ്തിരിക്കുന്നതായി കണ്ടെത്തി. നമ്പരില്‍ ക്രിതൃമം കാട്ടിയതിനാല്‍ പ്രതിക്ക് രക്ഷപെടാനുള്ള വഴിയാകാം. വാഹനം പരിശോധിച്ചപ്പോള്‍ പിന്നിലെ ടയറിന്റെ മുകളിലെ ക്രാഷ്ഗാര്‍ഡില്‍ ഒരു ചിത്രം വരച്ചത് ശ്രദ്ധയില്‍പ്പെട്ടു. അതും സി.സി.ടി.വി ദൃശ്യവും പരിശോധിച്ചപ്പോള്‍ ഒന്നാണെന്ന് മനസിലായി. അതോടെ വാഹനം നിരീക്ഷിച്ച ശേഷം മ്യൂസിയം പൊലീസില്‍ വിവരം അറിയിച്ചു. അല്‍പനേരം കഴിഞ്ഞ് ബൈക്ക് എടുക്കാന്‍ വന്ന യുവാവിനെ പൊലീസ് എത്തും വരെ ബിജു തടഞ്ഞു നിര്‍ത്തി. യുവാവുമായി സ്റ്റേഷനില്‍ ചെന്ന പൊലീസ് വീണ്ടും സി.സി. ടി.വി ദൃശ്യം പരിശോധിച്ചു. മോഷ്ടാവ് അയാളാണെന്ന് ഉറപ്പാക്കുകയും ചെയ്തു.
ഇതിനിടെ ഷാഡോ പൊലീസെത്തുകയും മുമ്പ് നടന്നിട്ടുള്ള മാല മോഷണ കേസുകളിലും ഉള്‍പ്പെട്ടിരുന്ന പൂജപ്പുര സ്വദേശി സജീവ് (38) ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പ്രതിയെ കണ്ടെത്തുന്നതിന് നിര്‍ണായക ഇടപെടല്‍ നടത്തിയ സിറ്റി ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ബിജുകുമാര്‍ തിരുവല്ലം വണ്ടിത്തടം സ്വദേശിയാണ്.
ആർക്കും സംശയം തോന്നാത്ത വിധം ഫുൾ സ്ളീവ് ഷർട്ടും പാന്റും ധരിച്ച് ഹെൽമറ്റും വച്ചാണ് സജീവ് ഓപ്പറേഷനിറങ്ങുക. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇതിന് മുൻപും താൻ ഇത്തരത്തിൽ മാല കവർച്ച നടത്തിയിട്ടുണ്ടെന്നും, സ്വർണം വിറ്റ് ആ പണം പലിശയ്ക്ക് നൽകുകയാണ് രീതിയെന്നും ഇയാൾ സമ്മതിച്ചിരുന്നു. പലിശയ്ക്ക് വാങ്ങിയ പണം തിരികെ നൽകാത്തതിന് സുഹൃത്തിൽ നിന്ന് പിടിച്ചെടുത്ത സ്കൂട്ടറിലാണ് സജീവ് മാലപൊട്ടിക്കാൻ തുടങ്ങിയത്. ഇതിലായിരുന്നു മാസങ്ങളായി സജീവിന്റെ സഞ്ചാരം. സജീവിന്റെ പക്കൽ നിന്ന് മാലയും സ്കൂട്ടറും കണ്ടെത്തിയ പൊലീസ് സംഘം വീട്ടിൽ നടത്തിയ പരിശോധനയിലാണ് ബാഗിൽ സൂക്ഷിച്ചിരുന്ന പണം ഇടപാട് ഡയറി കണ്ടെത്തിയത്.ഡയറിയിൽ പേരുളളവരെ നേരിൽ കണ്ട് പണമിടപാടിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. സിറ്റി പൊലീസ് കമ്മിഷണർ എസ്.സുരേന്ദ്രൻ, അസി. കമ്മിഷണർമാരായ സുരേഷ് കുമാർ, ദിനരാജ് എന്നിവരുടെ നേതൃത്വത്തിലാണ് സജീവിനെ പിടികൂടിയത്.
https://www.facebook.com/Malayalivartha
























