തെരെഞ്ഞെടുപ്പ് അടുക്കവേ പ്രതിഷേധം ഭയന്ന് സെക്രട്ടറിയേറ്റിനു മുന്നിലെ എല്ലാ സമരപ്പന്തലുകളും പൊളിച്ച് പോലീസ്; സെക്രട്ടറിയേറ്റ് പടിക്കൽ സമരം വേണ്ടെന്നുള്ള റിപ്പോർട്ട് നടപ്പിലാക്കി പോലീസ്

സമരവും പ്രതിഷേധവും ഓരോ പൗരൻെറയും അവകാശമാണെന്ന് നാഴികയ്ക്ക് നാൽപ്പത്വട്ടം വാദിക്കുന്ന ഇടതു സർക്കാർ തെരെഞ്ഞെടുപ്പിനു മുന്നോടിയായി വർഷങ്ങളായുള്ള സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലുകൾ പൊളിച്ചടുക്കി . തെരെഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന ഓരോരോ പ്രതിഷേധങ്ങളെ ഭയന്നാണ് ഇത്തരം നടപടിയെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ പോലീസിന്റെ സഹായത്തോടെയാണ് സമരപ്പന്തലുകൾ പൊളിച്ചുമാറ്റിയത്.
തിങ്കളാഴ്ച അർധരാത്രി 11.30-ന് തുടങ്ങിയ പൊളിച്ചുനീക്കൽ ഒരു മണിക്കൂറോളം നീണ്ടു നിന്നു. എന്നാൽ, സമരപ്പന്തലിൽ നിന്ന് പിന്മാറാൻ സമരക്കാർ വിസമ്മതിച്ചു . തുടർന്ന് പോലീസിന്റെ സഹായത്തോടെ സമരക്കാരെ അധികൃതർ ബലം പ്രയോഗിച്ച് മാറ്റി.
നേരത്തെ, സെക്രട്ടേറിയറ്റ് പടിക്കല്‍ സമരങ്ങള്‍ വേണ്ടെന്നു പോലീസ് തീരുമാനിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു. പോലീസ് കമ്മിഷണറേറ്റ് നിലവില്‍ വരുന്നതോടെ ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ എല്ലാത്തരം സമരങ്ങളും നിയന്ത്രിക്കാനൊരുങ്ങുകയാണു പോലീസ് നേതൃത്വം. അതോടൊപ്പം, തിരക്കേറിയ പൊതുവഴിയും നടപ്പാതയും കൈയേറി ജനജീവിതത്തിനു തടസമുണ്ടാക്കുന്ന സമരങ്ങള്‍ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള നടപടികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. ഒരു ദിവസത്തെ സമരം അനുവദനീയമാക്കാനും സ്‌ഥിരംപന്തല്‍ കെട്ടിയുള്ള സമരങ്ങള്‍ അവസാനിപ്പിക്കാനുമാണ് നീക്കം.
ഇതിന്റെ ഭാഗമായി , വർഷങ്ങളായിയുള്ള സമരപ്പന്തലുകളുൾപ്പെടെയുള്ളവ പൊളിച്ചു മാറ്റി . സഹോദരൻ ശ്രീജീവിന്റെ മരണത്തിൽ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വർഷത്തോളമായി സമരം ചെയ്യുന്ന പാറശ്ശാല സ്വദേശി ശ്രീജിത്തിന്റെ പന്തൽ ഉൾപ്പെടെയുള്ളവയാണ് പൊളിച്ചു മാറ്റിയത് .
5 വർഷമായി സമരം നടത്തുന്ന അരിപ്പ ഭൂസമരപ്പന്തലിലെ സമരക്കാർ സ്വമേധയാ സാധനങ്ങൾ മാറ്റാൻ തയ്യാറായി. ഭൂമിക്ക് വേണ്ടി അഞ്ച് വര്‍ഷം തുടര്‍ച്ചയായി സമരം നടത്തിയിട്ടും മാറി വന്ന സര്‍ക്കാരുകള്‍ അരിപ്പ സമരക്കാരോട് അനുഭാവ പൂര്‍ണമായ യാതൊരു സമീപനവും സ്വീകരിച്ചിട്ടില്ല. 2012 ഡിസംബര്‍ 31 അര്‍ദ്ധരാത്രിമുതലാണ് അരിപ്പ ഭൂസമരം ആരംഭിക്കുന്നത്.
എന്നാൽ , ഫ്ളക്‌സ് ഉൾപ്പെടെയുള്ളവ മാറ്റാൻ ശ്രീജിത്ത് തയ്യാറായില്ല. ഇയാൾക്ക് പിന്തുണയുമായി എത്തിയവരെയും പോലീസ് നീക്കം ചെയ്തു.പന്തൽ പൊളിച്ചിട്ടും റോഡരികിൽ സമരം തുടരുകയാണ് ശ്രീജിത്ത്.
പൊളിക്കാൻ ശ്രമിച്ച നഗരസഭാജീവനക്കാരെ ഇയാളെ പിന്തുണയ്ക്കുന്നവർ തടയാൻ ശ്രമിച്ചു. ഇവരെ പോലീസ് ബലം പ്രയോഗിച്ച് മാറ്റി. പിന്നീട് ശ്രീജിത്തിന്റെ പന്തൽ പൊളിച്ച് വാഹനത്തിൽ കയറ്റി. ഓടിച്ചുപോയ വാഹനത്തിൽ ശ്രീജിത്ത് ചാടിക്കയറുകയും പൊളിച്ച വസ്തുക്കൾ വാരി റോഡിലേക്ക് എറിയുകയുംചെയ്തു. കൂടിനിന്നവർ വാഹനത്തെ പിന്തുടർന്നത് സംഘർഷത്തിനിടയാക്കി. പിന്നീട് വാഹനം നിർത്തി ശ്രീജിത്തിനെ പോലീസ് ബലം പ്രയോഗിച്ച് താഴെയിറക്കുകയായിരുന്നു.
കെ.എസ്.ആർ.ടി.സി. എംപാനൽഡ് സമരക്കാരുടെ പന്തൽ ഉൾപ്പെടെ സെക്രട്ടേറിയറ്റിന്റെ മുൻഭാഗത്തെ എല്ലാ പന്തലുകളും നഗരസഭയുടെ ആരോഗ്യവിഭാഗം ജീവനക്കാർ നീക്കം ചെയ്തു . ചില സമരപ്പന്തലുകളിൽ ഉണ്ടായിരുന്നവർ തുടക്കത്തിൽ പ്രതിഷേധമുയർത്തി. ഇവർക്ക് പിന്തുണയുമായി മറ്റു ചിലരും രംഗത്തെത്തിയിരുന്നു. എന്നാൽ, പെട്ടെന്നുള്ള ഇടപെടൽ മൂലം പന്തലുകൾ ഒന്നൊന്നായി പൊളിക്കുകയും വസ്തുക്കൾ ലോറികളിൽ മാറ്റുകയും ചെയ്തു.
ആറുലോഡ് വസ്തുക്കളാണ് പൊളിച്ച പന്തലുകളിൽ നിന്നും മാറ്റിയത്. ഇവയിൽ മദ്യക്കുപ്പികൾ ഏറെയുണ്ടായിരുന്നു. മണ്ണെണ്ണ, അടുപ്പ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവയും കൂട്ടത്തിലുണ്ടായിരുന്നു. പന്തലുകൾ പലതും സെക്രട്ടേറിയറ്റിലെ ഗ്രില്ലിനോട് ചേർന്ന് വെൽഡ് ചെയ്ത് നിർമിച്ച നിലയിലായിരുന്നു. ഇവ പൊളിക്കാനും പ്രയാസമുണ്ടായി. ചില ഷെഡ്ഡുകളിൽ 50 ലേറെ പ്ലാസ്റ്റിക് കസേരകളുണ്ടായിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ മറ്റ് സമരക്കാർക്ക് ഇവിടെ നിന്നും കസേരകൾ വാടകയ്ക്ക് നൽകിയിരുന്നതായും അധികൃതർ ആരോപിച്ചു. 12.30 മണിയോടെ കൂടി നിന്നവരെയെല്ലാം കന്റോൺമെന്റ് സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് ഒഴിപ്പിച്ചു.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സെക്രട്ടേറിയറ്റിനു മുന്നില്‍ പന്തല്‍ കെട്ടി ആഴ്‌ചകളോളം സത്യഗ്രഹസമരം സംഘടിപ്പിച്ചിരുന്നു. ഇടതു സംഘടനകള്‍ ദേശീയ പണിമുടക്കിന്റെ ഭാഗമായി സെക്രട്ടറിയേറ്റിനു മുന്നിലെ റോഡ് അടച്ച് പന്തല്‍ കെട്ടിയതു വന്‍ വിവാദമായി. സമരത്തിന്റെ ഭാഗമായി കുടില്‍ കെട്ടി സെക്രട്ടേറിയറ്റിനു മുന്നില്‍ മാസങ്ങളായി താമസിക്കുന്നവരുണ്ട്. പ്രകടനത്തിന്റെയും ജാഥയുടെയും പേരില്‍ റോഡ് ഗതാഗതം താറുമാറാകുന്നതും കണക്കിലെടുത്താണു പുതിയ നീക്കം.
സെക്രട്ടേറിയറ്റിനു മുന്നിലും പരിസരത്തും നടക്കുന്ന സമരങ്ങള്‍ സുരക്ഷാഭീഷണിയാണെന്നും സമരവേദിയായി മറ്റെവിടെയെങ്കിലും സ്‌ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും എ.ഡി.ജി.പി. മനോജ് ഏബ്രഹാം നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. ചില പ്രക്ഷോഭങ്ങള്‍ക്കിടെ സെക്രട്ടേറിയറ്റിലേക്കു തള്ളിക്കയറുന്ന സംഭവങ്ങളുണ്ടായത് അതീവ ഗൗരവത്തോടെ കാണണം. തമിഴ്‌നാട് സെക്രട്ടേറിയറ്റിനു മുന്നില്‍ ജാഥയും പ്രകടനവും അനുവദിക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ആവശ്യമെങ്കില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുമെന്നു സി.പിഎമ്മിലെ ഒരു ഉന്നത നേതാവ് പറഞ്ഞു . ജനങ്ങള്‍ക്കു വേണ്ടിയാണു സമരവും പ്രകടനങ്ങളും. ജനത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന സമരമാര്‍ഗങ്ങളില്‍നിന്നു പാര്‍ട്ടി ഒഴിഞ്ഞുനില്‍ക്കും- അദ്ദേഹം പറഞ്ഞു.
മുൻപ് എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകൾ നീക്കം ചെയ്യാൻ നടപടിയുണ്ടായത്. പിന്നീട് പന്തലുകൾ കൂണുപോലെ മുളയ്ക്കുകയായിുന്നു. നടപ്പാത കൈയേറിയുള്ള പന്തലുകൾ സെക്രട്ടേറിയറ്റിന് മുന്നിൽ യാത്രാതടസ്സത്തിനും അപകടത്തിനും വഴിവച്ചിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് പൊളിച്ചുനീക്കൽ നടപടി ഇപ്പോഴുണ്ടായത്.
https://www.facebook.com/Malayalivartha























