ആലപ്പുഴയിൽ മകളെ ശല്യം ചെയ്യരുതെന്ന് താക്കീത് ചെയ്തിട്ടും ബന്ധുവായ യുവാവ് മകളെ പിന്തുടർന്ന് നിരന്തരം പ്രേമാഭ്യർത്ഥന നടത്തുന്നതിൽ പ്രകോപിതനായി പെൺകുട്ടിയുടെ പിതാവ് യുവാവിനെ കുത്തികൊലപ്പെടുത്തി:- പെൺകുട്ടിയും, യുവാവും പ്രണയത്തിലായിരുന്നുവെന്നും ഇതിന് നിരവധി തെളിവുകൾ തങ്ങളുടെപക്കലുണ്ടെന്ന് ബന്ധുക്കളും, സുഹൃത്തുക്കളും

വിദ്യാർത്ഥിനിയായ മകളെ നിരന്തരം ശല്യം ചെയ്‌തെന്നാരോപിച്ച് പിതാവ് ബന്ധുവായ യുവാവിനെ കുത്തിക്കൊന്നു. ആലപ്പുഴ മുനിസിപ്പാലിറ്റി വാടയ്‌ക്കല്‍ അറവുളശേരി വീട്ടില്‍ ബാബുവിന്റെ മകന്‍ കുര്യാക്കോസ്(20) ആണു മരിച്ചത്. സംഭവത്തില്‍ അയല്‍വാസി വാടയ്‌ക്കല്‍ വേലിയകത്തു വീട്ടില്‍ സോളമനെ(42) പുന്നപ്ര പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഞായറാഴ്‌ച ഉച്ചയ്‌ക്ക് 12.30ഓടെ വാടക്കല്‍ ദൈവജനമാതാ പള്ളിക്കു സമീപത്തായിരുന്നു സംഭവം. മകളെ കുര്യാക്കോസ് നിരന്തരം ശല്യം ചെയ്യുകയും പ്രേമാഭ്യര്‍ഥന നടത്തുകയും ചെയ്‌തിരുന്നതായി സോളമന്‍ പോലീസിനു മൊഴി നല്‍കി. എന്നാല്‍ ശല്യം കൂടിയതോടെ പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്നും മൊഴിയിലുണ്ട്. കുട്ടിയെ ശല്യം ചെയ്യരുതെന്ന് പലതവണ പിതാവ് താക്കീതുചെയ്‌തിരുന്നു.
എന്നാല്‍ ഇതു വകവയ്‌ക്കാതെ സ്‌കൂളില്‍ പോകുമ്ബോഴും മറ്റും പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് തുടര്‍ന്നു. സംഭവദിവസം ബൈബിള്‍ ക്ലാസുകഴിഞ്ഞ് പള്ളിയില്‍നിന്നും മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കുര്യാക്കോസ് ശല്യം ചെയ്‌തതറിഞ്ഞെത്തിയ സോളമന്‍ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വയറിനു കുത്തേറ്റ കുര്യാക്കോസിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.
കരളിനും രക്തക്കുഴലുകൾക്കും വൃക്കയ്ക്കുമേറ്റ മുറിവാണ് മരണകാരണമെന്നാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കുത്താൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. തെളിവെടുപ്പും ശാസ്ത്രീയ പരിശോധനകളും പൂർത്തിയാക്കി സോളമനെ കോടതിയിൽ ഹാജരാക്കി. പുന്നപ്ര എസ്ഐ എം.അജയമോഹനും സംഘവുമാണ് ഇന്നലെ രാവിലെ സോളമനെ അറസ്റ്റ് ചെയ്തത്.
അതേസമയം സോളമന്റെ മകളും കുര്യാക്കോസും പ്രണയത്തിലായിരുന്നെ ന്നും ഇതിന്റെ നിരവധി തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും യുവാവിന്റെ ബന്ധുക്കളും സുഹൃത്തുകളും ആരോപിച്ചു. കുര്യന്‍ പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്ന ആക്ഷേപം വസ്‌തുതാവിരുദ്ധമാണെന്നും പോലീസ് ഏകപക്ഷീയമായാണ് നീങ്ങുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ഇതിനെതിരേ ഉന്നത പോലീസ് അധികാരികള്‍ക്കു പരാതി നല്‍കാനാണ് തീരുമാനം. കുര്യാക്കോസിന്റെ മൃതദേഹം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഇന്നു നടക്കും.
https://www.facebook.com/Malayalivartha























