വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോഡ് മണ്ഡലത്തിലേക്ക് മാറാന്‍ കെ. സുധാകരന്റെ നീക്കം, ഇരട്ടകൊല കരുത്ത് പകരുന്നു
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോഡ് മണ്ഡലത്തിലേക്ക് മാറാന്‍ കെ. സുധാകരന്റെ നീക്കം. കാസര്‍കോഡ് ഇരട്ടകൊലപാതകം കൂടി ഉണ്ടായ പശ്ചാത്തലത്തിലാണ് മണ്ഡലം മാറുന്നതിനുള്ള നീക്കം സുധാകരന്‍ തുടങ്ങിയത്. നേരത്തെ കണ്ണൂര്‍ മണ്ഡലത്തിലാണ് സുധാകരന്‍ നോട്ടമിട്ടിരുന്നത്. സുധാകരനും അദ്ദേഹം തന്നെ സി.പി.എമ്മില്‍ നിന്നും അടര്‍ത്തികൊണ്ടുവന്ന എ.പി. അബ്ദുള്ള കുട്ടിയും തമ്മില്‍ സീറ്റിന് വേണ്ടി തര്‍ക്കവും ഉണ്ടായിരുന്നു. അവിടെ നിന്നാണ് പതുക്കെ കാസര്‍കോഡിലേക്ക് നീങ്ങുന്നതിനുള്ള നീക്കം സുധാകരന്‍ ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറേക്കാലമായി സി.പി.എം വിജയിക്കുന്ന മണ്ഡലമാണെങ്കിലും ശക്തമായ പോരാട്ടം കാഴ്ചവച്ചാല്‍ ഇക്കുറി വിജയിച്ചുകയറാമെന്ന കണക്കുകൂട്ടലാണ് സുധാകരന്. രണ്ടു യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകം അതിന് കൂടുതല്‍ സാദ്ധ്യതകള്‍ നല്‍കിയിട്ടുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഇപ്പോള്‍ കാസര്‍കോഡ് ജില്ലയിലാകെ ഇരട്ടകൊലപാതകം വല്ലാത്തൊരു വികാരം ഉണ്ടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഈ പ്രദേശത്ത് ഈ വികാരം അതുപോലെ തന്നെ നിലകൊള്ളും. സംസ്ഥാനത്താകെ നിന്നും തെരഞ്ഞെടുപ്പിന് മുമ്പ് ഇത് മാഞ്ഞുപോയാലും കാസര്‍കോഡ് അതുണ്ടാവില്ലെന്നാണ് സുധാകരന്റെ വിലയിരുത്തല്‍.
മാരതമല്ല, കാസര്‍കോഡ് യു.ഡി.എഫും ഇടതുമുന്നണിയും തുല്യശക്തികളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ വിജയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും യു.ഡി.എഫിനും വലിയ പ്രതീക്ഷ നല്‍കുന്ന മണ്ഡലം തന്നെയാണ് കാസര്‍കോഡ് എന്നാണ് സുധാകരന്റെ വിശ്വസ്തര്‍ വിലയിരുത്തുന്നത്. ഇക്കുറി എന്തായാലും സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി പി. കരുണാകരനായിരിക്കില്ലെന്നും ഏറെക്കുറെ ഉറപ്പാണ്. ആ സാഹചര്യത്തില്‍ നല്ല നേട്ടമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തല്‍.
കാസര്‍കോഡ് കണ്ണൂര്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതാണ് കാസര്‍കോഡ് മണ്ഡലം. ഇതില്‍ കാസര്‍കോഡ് ജില്ലയില്‍പ്പെട്ട അഞ്ചു നിയമസഭാ മണ്ഡലങ്ങളായ മഞ്ചേശ്വരം, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, സാസര്‍കോഡ് എന്നിവ എടുത്താല്‍ ഇതില്‍ തൃക്കരിപ്പൂര്‍ ഒഴികെ മറ്റുള്ളിടങ്ങളിലെല്ലാം യു.ഡി.എഫാണ് മുന്നിലെന്നാണ് സുധാകരകേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കണ്ണൂര്‍ ജില്ലയിലുള്ള പയ്യന്നൂരും കല്ല്യാശ്ശേരിയുമാണ് സി.പി.എമ്മിന് കരുത്തുപകരുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ കാസര്‍കേഡുള്ള മണ്ഡലങ്ങളില്‍ നല്ല രീതിയില്‍ വോട്ടപിടിച്ചാല്‍ കണ്ണൂര്‍ ജില്ലയില്‍നിന്നും സി.പി.എമ്മിന് ലഭിക്കുന്ന വോട്ടുകള്‍ മറികടക്കാമെന്നാണ് അദ്ദേഹത്തിന്റെ ക്യാമ്പ് കണക്കുകൂട്ടുന്നത്.
രണ്ടു യുവാക്കളുടെ ദാരുണമായ കൊലപാതകം ജില്ലയിലുണ്ടാക്കിയിട്ടുള്ള പൊതുവികാരം മുതലെടുത്താല്‍ കാസര്‍കോഡ് ജില്ലയില്‍ നിന്നും വോട്ടുകള്‍ കൂടുതല്‍ സമാഹരിക്കാന്‍ കഴിയും. അതുകൊണ്ട് കണ്ണൂര്‍ വിട്ട് കാസര്‍കോഡ് പിടിക്കാനാണ് ഇപ്പോഴത്തെ നീക്കം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും കെ. സുധാകരന്‍ കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിച്ചിരുന്നില്ല. കണ്ണൂരിന് പകരം അദ്ദേഹം കാസര്‍കോഡുള്ള ഉദുമയിലാണ് മത്സരിച്ച് പരാജയപ്പെട്ടത്. അതും ഇപ്പോള്‍ കാസര്‍കോഡ് മത്സരിക്കുന്നതിന് സുധാകരന് ഗുണകരമാകുമെന്നും വിലയിരുത്തുന്നുണ്ട്
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ പി.കെ. ശ്രീമതിയോട് കെ. സുധാകരന്‍ പരാജയപ്പെടുകയായിരുന്നു. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലവും യു.ഡി.എഫിന് ശക്തിയുള്ളിടമാണെങ്കിലും കാസര്‍കോഡിലെ അത്ര സ്വാധീനമുണ്ടെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോള്‍. കണ്ണൂരില്‍ തളപ്പറമ്പ്, ഇരിക്കൂര്‍. അഴിക്കോട്, കണ്ണൂറ, ധര്‍മ്മടം, മട്ടന്നൂര്‍, പേരാവൂര്‍, എന്നീ നിയമസഭാ മണ്ഡലങ്ങളാണ് വരുന്നത്. ഇതില്‍ കണ്ണൂരും ഇരിക്കൂരും ഒഴിച്ചാല്‍ മറ്റുള്ളിടത്ത് യു.ഡി.എഫ് വന്‍ ശക്തിയാണെന്ന് പറയാനാവില്ല. മട്ടന്നൂര്‍, പേരാവൂര്‍, ധര്‍മ്മടം എന്നീ മണ്ഡലങ്ങള്‍ സി.പി.എമ്മിന്റെ ഉരുക്ക് കോട്ടകളുമാണ്. അഴിക്കോട് തുല്യം തുല്യമാണ് ഇരുകക്ഷികളും. മാത്രമല്ല, കണ്ണൂര്‍ മണ്ഡലത്തില്‍ പാര്‍ട്ടി വോട്ടുകള്‍ കൂടുതലായതുകൊണ്ടുതന്നെ ഇരട്ടകൊലപാതക വിഷയം അവിടെ കാസര്‍കോഡിലേതുപോലെ ഏശണമെന്നില്ല.
ഇതെല്ലാം പരിഗണിക്കുമ്പോള്‍ കാസര്‍കോഡ് മത്സരിക്കുന്നതാണ് അഭികാമ്യം എന്ന വിലയിരുത്തലിലാണ് സുധാകരന്‍. ഒരിക്കല്‍ കൂടി കണ്ണൂരില്‍ മത്സരിച്ച് അരുതാത്തതെങ്കിലും സംഭവിച്ചാല്‍ പിന്നെ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടാകുമെന്ന വിലയിരുത്തലും അദ്ദേഹത്തിനുണ്ട്. ഇപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ സ്വന്തം ഗ്രൂപ്പുപോലും സുധാകരനെ അത്രകണ്ട് പിന്തുണയ്ക്കുന്നില്ല. അദ്ദേഹത്തെ ഒതുക്കുന്നതിനുള്ള നീക്കമാണ് നടത്തുന്നതെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ആ സാഹചര്യത്തില്‍ എന്തുവിലകൊടുത്തും വിജയിക്കുകയെന്നതിനപ്പുറം മറ്റൊന്നും സുധാകരന്‍ ആഗ്രഹിക്കുന്നുമില്ല. കാസര്‍കോഡിന് വേണ്ടി സുധാകരന്‍ രംഗത്തുവന്നാല്‍ അത് കോണ്‍ഗ്രസിന് മറ്റൊരു തലവേദന കൂടി സൃഷ്ടിക്കും. കഴിഞ്ഞ തവണ അവിടെ മത്സരിച്ച ഉമ്മന്‍ചാണ്ടിയുടെ യുവ പടയിലെ ഏറ്റവും വിശ്വസ്തന്‍ ടി. സിദ്ദിഖിന് പകരം സീറ്റ് കണ്ടെത്തേണ്ടിവരും. അങ്ങനെ വന്നാല്‍ വടകരയോ, വയനാടോ സിദ്ദിഖിന് നല്‍കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകും. ഇത് എഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തിന് വഴിവയ്ക്കും. വയനാട് ഐ ഗ്രൂപ്പിന്റെ സീറ്റാണെന്നാണ് അവരുടെ അവകാശവാദം. എം.ഐ. ഷാനവാസ് ഐ ഗ്രൂപ്പുകാരനായിരുന്നുവെന്നാണ് അവര്‍ വാദിക്കുന്നത്. അതുകൊണ്ടുതന്നെ സിദ്ദിഖിന് ആ സീറ്റ് നല്‍കാന്‍ ഐ ഗ്രൂപ്പ് തയറാവില്ല. പിന്നെ വടകരയാണ്. മുല്ലപ്പള്ളി രാമചന്ദ്രന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അവിടുത്തെ കാര്യങ്ങള്‍ തീരുമാനിക്കുക.
"
https://www.facebook.com/Malayalivartha