കുഞ്ഞനന്തന്റെ അനധികൃത പരോള്‍; കെ കെ രമയുടെ ഹർജി ഇന്ന് ഹൈക്കോടതിയില്‍
ടി പി വധക്കേസില്‍ ജയിൽശിക്ഷ അനുഭവിക്കുന്ന പതിമൂന്നാം പ്രതി പി കെ കുഞ്ഞനന്തന് ചട്ടവിരുദ്ധമായി പരോൾ നൽകിയത് ചോദ്യം ചെയ്ത് ടി പിയുടെ ഭാര്യയും ആർ എം പി നേതാവുമായ കെ കെ രമ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
എന്നാൽ , കുഞ്ഞനന്ദന് പരോൾ നൽകുന്നതിൽ ക്രമക്കേടൊന്നുമില്ലെന്നും അർഹതയില്ലാത്ത പരോൾ നൽകിയില്ലെന്നുമാണ് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചത്.
കുഞ്ഞനന്തൻ അച്ചടക്കമുള്ള തടവുകാരനാണെന്നും നിയമാനുസൃതമായ പരോൾ മാത്രമെ അനുവദിച്ചിട്ടുള്ളൂവെന്നുമാണ് സർക്കാർ സത്യവാങ്മൂലം നൽകിയത് .
കുഞ്ഞനന്തന് രോഗത്തിന്റെ പേരിൽ നിരന്തരം പരോൾ നൽകിയതിനെ ഹൈക്കോടതി നേരത്തെ വിമർശിച്ചിരുന്നു.രോഗമുണ്ടെങ്കിൽ പരോൾ അല്ല ചികിത്സയാണ് നൽകേണ്ടതെന്നായിരുന്നു കോടതിയുടെ വിമർശനം. ജയിലിൽ കിടക്കാൻ എന്ത് തടസമാണുള്ളതെന്ന് ചോദിച്ച കോടതി,ജയിലിൽ എത്ര വർഷം കഴിഞ്ഞതായും ചോദിച്ചിരുന്നു.ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകണമെന്ന കുഞ്ഞനന്തന്‍റെ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
നടക്കാൻ കഴിയാത്ത അത്രയും ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടെന്ന് കുഞ്ഞനന്തൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ , ഇതിന് ജയിലിൽ സുഖമായി കിടന്നു കൂടെയെന്നായിരുന്നു കോടതി ചോദിച്ചത് .ഏഴ് വർഷവും ജയിലിലാണോ കിടന്നതെന്ന് ചോദിച്ച കോടതി, രേഖകളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കിടന്നിട്ടേയില്ല എന്നാണല്ലോ കാണുന്നതെന്നും ചൂണ്ടിക്കാണിച്ചു.
എത്ര നാൾ പരോൾ കിട്ടിയെന്ന് ചോദിച്ച കോടതി ജയിലിൽ നിരവധി തടവ് പുളളികൾ ഉണ്ടല്ലോ, നടക്കാൻ വയ്യ എന്നതൊന്നും പ്രശ്നമല്ലെന്നും നിരീക്ഷിച്ചു. മാത്രമല്ല , എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ സഹായിക്കാൻ കൂട്ടുപ്രതികൾ ഉണ്ടല്ലോയെന്നും കോടതി പരാമർശിച്ചു.
കുഞ്ഞനന്തനെ പിന്തുണയ്ക്കുന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചിരിക്കുന്നത്. കുഞ്ഞനന്തന് അടിയന്തര ചികിത്സ ആവശ്യമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദമാക്കിയിരുന്നു. ശിക്ഷ റദ്ദാക്കി ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തൻ നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.
സർക്കാരിന് പുറമെ സിപിഎമ്മും കുഞ്ഞനന്തന് പരസ്യമായി പിന്തുണ അറിയിച്ചിരുന്നു2014 ജനുവരിയിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ കുഞ്ഞനന്തന്റെ പരോൾ മാത്രം 384 ദിവസങ്ങളിൽ അധികമായിരുന്നു.
https://www.facebook.com/Malayalivartha