പതിനെട്ടാം വയസിൽ പ്രണയിച്ച് വിവാഹം, മക്കളായതിന് പിന്നാലെ ഭർത്താവിന്റെ ജീവൻ ക്യാൻസർ തട്ടിയെടുത്തപ്പോൾ ആരും തിരിഞ്ഞുനോക്കാനില്ലാതെ നരകജീവിതം- ഒടുവിൽ മക്കളെനോക്കാൻ ലൈംഗികത്തൊഴിലാളിയാകേണ്ടിവന്നു- നളിനി ജമീല
ലൈംഗീക തൊഴിലാളിയുടെ ജീവിതം പറഞ്ഞ ആത്മകഥയെഴുതിയ നളിനി ജമീലയുടെ രണ്ടാമത്തെ പുസ്തകവും പുറത്തിറങ്ങി. ആദ്യഭാഗമെഴുതി 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് ‘റൊമാന്‍ഡിക് എന്‍കൗണ്ടേഴ്സ് ഓഫ് എ സെക്സ് വര്‍ക്കര്‍’ എന്ന രണ്ടാം ഭാഗം പുറത്തിറങ്ങിയത്. മലയാളത്തില്‍ ‘എന്റെ ആണുങ്ങള്‍’ എന്നാണ് പുസ്തകത്തിന്റെ പേര്. പുസ്തകത്തെക്കുറിച്ച് ഇന്ത്യന്‍ വുമന്‍ ബ്ലോഗിന് നല്‍കിയ അഭിമുഖത്തില്‍ മനസ്സുതുറക്കുകയാണ് നളിനി.
എന്റെ ജീവിതങ്ങളും അനുഭവങ്ങളും തുറന്നെഴുതണമെന്ന അഭിപ്രായം കണക്കിലെടുത്താണ് ആത്മകഥയെഴുതാന്‍ തീരുമാനിച്ചത്. ഡിസി ബുക്സ് പ്രസിദ്ധീകരിക്കാന്‍ തയ്യാറായി വന്നതോടെ എഴുതാന്‍ ആത്മവിശ്വാസമായി. തുടര്‍ന്ന് എഴുതാന്‍ കഴിയുമോ എന്ന് സംശയമായിരുന്നു. എന്നാല്‍ എഴുത്ത് മറ്റൊരു വരുമാനമാര്‍ഗ്ഗമായതോടെ തുടരാന്‍ തീരുമാനിച്ചു”നളിനി പറയുന്നു.
ലൈംഗികത്തൊഴിയാളിയാണെന്ന് പറയാന്‍ ഒരു നാണവുമില്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞതോടെയാണ് നളിനി സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തുന്നത്. തൃശൂര്‍ സ്വദേശിയാണ് നളിനി. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മക്ക് ജോലി നഷ്ടപ്പെട്ടതോടെ ഫീസടക്കാന്‍ കഴിയാതെ വന്നു. സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട നളിനി കളിമണ്‍ ഖനിയില്‍ ജോലിക്കുപോയി.
പതിനെട്ടാം വയസ്സില്‍ ഒപ്പം ജോലി ചെയ്തിരുന്നയാളുമായി വിവാഹം. മക്കളുണ്ടായതിന് ശേഷമാണ്, കാന്‍സര്‍ ഭര്‍ത്താവിന്റെ ജീവനെടുത്തത്. ഭര്‍ത്താവിന്റെ കുടുംബം തിരിഞ്ഞുനോക്കിയില്ല. മക്കളെ നോക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതായതോടെ നളിനി ലൈംഗികത്തൊഴിലാളിയായി.
ലൈംഗികത്തൊഴില്‍ ചെയ്യുന്നവരും മനുഷ്യരാണെന്നത് സമൂഹം അംഗീകരിക്കാറില്ല. തങ്ങളുടെ കഥകളോട് ഭൂരിഭാഗവും മുഖം ചുളിക്കും എന്നറിഞ്ഞുകൊണ്ടാണ് നളിനി സ്വന്തം ജീവിതം തുറന്നെഴുതിയത്. തെരുവുജീവിതവും നളിനിയെ തേടിയെത്തിയ ആണുങ്ങളുമാണ് രണ്ടാം ഭാഗത്തിലുള്ളത്.
കേരള സെക്സ് വര്‍ക്കേഴ്സ് ഫോറത്തിന്റെ പ്രസിഡന്റാണ് നളിനി. ജ്വാലമുഖി, എ പീപ്പ് ഇന്‍ടു ദ സൈലന്‍സ് എന്നിങ്ങനെ രണ്ട് ഡോക്യുമെന്ററികളും നളിനി സംവിധാനം ചെയ്തിട്ടുണ്ട്. എന്റെ ജീവിതമാണ് ഞാന്‍ എഴുതിക്കൊണ്ടിരുന്നത്. അത്ര എളുപ്പമായിരുന്നില്ല അത്. ഒരിക്കല്‍ മറന്നുകളഞ്ഞത് എന്നു കരുതിയിരുന്ന ഓര്‍മ്മകളെ കൂട്ടിച്ചേര്‍ക്കുകയായിരുന്നു ഞാന്‍. അതിന് സമയവും ധൈര്യവും ആവശ്യമായിരുന്നു’
സാധാരണ ഗതിയില്‍ ലൈംഗികത്തൊഴിലാളികള്‍ക്ക് പണമാണ് പ്രധാനം. അതിനപ്പുറത്ത് വൈകാരികമായ അടുപ്പമോ പ്രണയമോ ഒന്നും ഇടപാടുകാരുമായി പുലര്‍ത്താറില്ല. പണം തരാതെ ചതിച്ചാലോ എന്ന ഭയമുള്ളത് കൊണ്ടാണത്. എന്നാല്‍ എന്റെ രീതി വ്യത്യസ്തമാണ്. ഞങ്ങള്‍ക്കുള്ളതുപോലെ ഭയം ഇടപാടുകാര്‍ക്കും ഉണ്ടാകാം. മുന്‍വിധികള്‍ ഒഴിവാക്കിയാല്‍ തങ്ങളെ തേടിയെത്തുന്നവരുമായി നല്ലൊരു ബന്ധം വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ലൈംഗിക തൊഴിലാളികളോടുള്ള സമൂഹത്തിന്റെ സമീപനത്തിൽ വരെ വൻമാറ്റങ്ങൾ സൃഷ്ടിച്ച 'ഞാൻ ലൈംഗിക തൊഴിലാളി' എന്ന ആത്മകഥയ്ക്കു ശേഷം നളിനി ജമീല എഴുതിയ പുസ്തകമാണ് 'എന്റെ ആണുങ്ങൾ'. ലൈംഗികതൊഴിലാളി എന്നാൽ സുഹൃത്തുക്കളോ ഉറ്റവരോ ഇല്ലാത്ത, ഇരുട്ടിൽ തെരുവിൽ പ്രത്യക്ഷപ്പെട്ട് എങ്ങോട്ടോ അപ്രത്യക്ഷരാവുന്ന ഒറ്റപ്പെട്ട നികൃഷ്ട ജീവികളാണെന്ന പൊതുധാരണ പൊളിച്ചെഴുതലാണ് ഈ പുസ്തകത്തിനു പിന്നിലെ രാഷ്ട്രീയ പ്രേരണ എന്ന് പുസ്തകത്തിന്റെ ആമുഖ കുറിപ്പിൽ പറയുന്നുണ്ട്. കേവലം നിഷ്ക്രീയരായ ഇരകൾ എന്ന മുൻവിധിയെ മുറിച്ചു കടന്ന് മുഖ്യധാര ഒതുക്കിയ തന്റെ സമുദായത്തിന്റെ സ്വയം മര്യാദയ്ക്കു വേണ്ടി നളിനി ശബ്ദമുയർത്തുന്നു.
ആണിനെ കുറിച്ച് ഇത്ര വ്യക്തമായി ആർക്കു വിളിച്ചുപറയാൻ കഴിയും? പല ആണുങ്ങളെ കിടപ്പറയിൽ കണ്ട ഒരു പെണ്ണിനല്ലാതെ? അതിനാൽ തന്നെ വായിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യേണ്ട പുസ്തകമാണ് നളിനി ജമീലയുടെ 'എന്റെ ആണുങ്ങൾ'. ആണിനെ വായിച്ചെടുക്കാവുന്ന ഒരു പെൺപുസ്തകം. മലയാളി ആണുങ്ങളെ കുറിച്ച് നളിനിയുടെ നിരീക്ഷണം ഇങ്ങനെ–
"ഇക്കാലത്തിനിടയിൽ ഇടപെട്ട മലയാളി ആണുങ്ങളിൽ എഴുപത്തഞ്ചു ശതമാനവും സ്ത്രീകളോട് സമഭാവനയില്ലാത്തവരാണ്. സ്ത്രീ ഭയങ്കര മോശമാണെന്ന ധാരണ മലയാളികളുടെ ജന്മവാസനയാണ്." "തങ്ങൾക്കാവശ്യമുള്ളപ്പോഴും ഇതെല്ലാം സ്വന്തം ഔദാര്യമാണ് എന്ന പുച്ഛഭാവമാണ് മലയാളി ആണുങ്ങൾക്ക് 'വരുന്നോടീ' 'നിനക്കെത്രയാടീ' എന്ന മനോഭാവം". "പുറംനാട്ടിൽ ജീവിക്കുകയോ മറ്റോ ചെയ്തതിന്റെ പേരിലൊക്കെ വ്യത്യസ്തരായവരാണ് ബാക്കിവരുന്ന ഇരുപത്തഞ്ചു ശതമാനം ആണുങ്ങൾ."
https://www.facebook.com/Malayalivartha