എന്‍റെ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു; സംരക്ഷണം കൊടുക്കേണ്ട സര്‍ക്കാരാണ് ജീവനെടുത്തത്; പാര്‍ട്ടിക്കാരാണ് ഗൂഢാലോചന നടത്തിയത്; മനശാന്തി കിട്ടണമെങ്കിൽ പ്രതികൾക്ക് ശിക്ഷ കിട്ടണം; മന്ത്രിക്ക് നേരെ പൊട്ടിത്തെറിച്ച് ശരത് ലാലിന്റെ അച്ഛൻ

കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത്കോൺഗ്രസ്സ് പ്രവർത്തകരുടെ വീട് സന്ദര്‍ശിച്ച മന്ത്രി ഇ ചന്ദ്രശേഖരനോട് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട ശരത് ലാലിന്‍റെ അച്ഛന്‍ സത്യനാരായണന്‍. 'എന്‍റെ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു. നാടിന് വേണ്ടി പ്രവര്‍ത്തനം നടത്തി എന്നത് തെറ്റാണോ' എന്ന് സത്യനാരായണന്‍ പൊട്ടിത്തെറിച്ചുകൊണ്ട് മന്ത്രിയോട് ചോദിച്ചു.
'' സംരക്ഷണം കൊടുക്കേണ്ട സര്‍ക്കാരാണ് ജീവനെടുത്തത്. പാര്‍ട്ടിക്കാരാണ് ഗൂഢാലോചന നടത്തിയത്. മനശാന്തി കിട്ടണമെങ്കിൽ പ്രതികൾക്ക് ശിക്ഷ കിട്ടണം. ഇന്നോ ഇന്നലെയോ തുടങ്ങിയ ഗൂഢാലോചനയല്ല, കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്തു. അവനൊരു ക്രിമനൽ ഒന്നും അല്ല. പീതാംബരന്റെ തലയ്ക്ക് കുറ്റമിടാനാണ് ശ്രമിക്കുന്നത്. സിബിഐ വന്നാൽ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാകുമോ ?''എന്നും സത്യനാരായണന്‍ മന്ത്രിയോട് പൊട്ടിത്തെറിച്ചു.
ഇന്ന് രാവിലെയാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും വീട് സന്ദര്‍ശിച്ചത്. സര്‍ക്കാര്‍ പ്രതിനിധിയായാണ് മന്ത്രി കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീട്ടിലെത്തിയത്. കൊലപാതക രാഷ്ട്രീയത്തെ എല്ലാവരും തള്ളണമെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയമായ തര്‍ക്കം ആളുകള്‍ തമ്മിലുള്ളപ്പോള്‍ അത് പറഞ്ഞ് പരിഹരിക്കേണ്ടതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
കൊലപാതകത്തെ ഏതെങ്കിലും പാര്‍ട്ടിയോ മുന്നണിയോ സര്‍ക്കാരോ അംഗീകരിക്കില്ല. ഇടതുമുന്നണിയും അംഗീകരിക്കില്ല. കൊലപാതകം എപ്പോഴും വ്യക്തികള്‍ ചേര്‍ന്ന് നടക്കുന്ന സംഘടനത്തിന്‍റെ ഭാഗമാകാം. അത് പോലും ഇവിടെ ഉണ്ടായിട്ടില്ല. അക്രമത്തെ തുടര്‍ന്നുണ്ടായ മരണമാണ്. കൊല്ലപ്പെട്ടവരും കൊലചെയ്തവരും രണ്ട് പ്രസ്ഥാനത്തിലായാല്‍ ബാക്കിയെല്ലാം വ്യാഖ്യാനിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയമായി ഇത്തരം കാര്യങ്ങള്‍ കൊണ്ടുപോകാന്‍ പാടില്ല. രാഷ്ട്രീയമായി ചേരി തിരിഞ്ഞ് നില്‍ക്കുന്നവര്‍ തമ്മില്‍ ഇത്തരം തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അത് പറഞ്ഞ് പരിഹരിക്കേണ്ടതായിരുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഞായറാഴ്ച രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട്-കൂരാങ്കര റോഡിലാണ് സംഭവം. കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത്(27), കിച്ചു എന്ന കൃപേഷ്(21)എന്നീവരാണ് കൊല്ലപ്പെട്ടത്. കൊലകള്‍ക്ക് പിന്നില്‍ സി.പി.എം ആണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ശരതും കൃപേഷും ബൈക്കില്‍ കൂരാങ്കരയിലെ ശരത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിനടുത്തെത്താറായപ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി ഇരുവരെയും വെട്ടുകയായിരുന്നു. കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്.
ഇരുവരെയും വെട്ടി വീഴ്ത്തിയ ശേഷം അക്രമികള്‍ സ്ഥലം വിട്ടു. കുറച്ചു സമയം കഴിഞ്ഞ് ഈ റോഡിലൂടെ പോയവര്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നതും റോഡരികില്‍ ശരത് രക്തം വാര്‍ന്ന് കിടക്കുന്നതും കണ്ടു. ഓടിയെത്തിയ നാട്ടുകാര്‍ അബോധാവസ്ഥയിലായിരുന്ന ശരതിനെ ആസ്പത്രിയിലേക്ക് കൊണ്ടുപ്പോയി. ബൈക്കില്‍ കൃപേഷും കൂടി ഉണ്ടായിരുന്നെന്ന് മനസ്സിലായതോടെ എല്ലാവരും തിരച്ചല്‍ നടത്തിയപ്പോഴാണ് 150 മീറ്റര്‍ അകലെയായി കുറ്റിക്കാട്ടില്‍ കൃപേഷ് രക്തം വാര്‍ന്ന് നിലയില്‍ കിടക്കുന്നത് കണ്ടത്.
അതെസമയം കാസർകോട് പെരിയയില്‍ ഇരട്ടക്കൊലപാതകക്കേസിൽ പ്രതിരോധത്തിലായി ഉദുമ എംഎൽഎ കെ കുഞ്ഞിരാമന്‍. എംഎൽഎ തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ശക്തമാണ്. കുഞ്ഞിരാമന്‍ നേരത്തെ കൊലവിളി പ്രസംഗം നടത്തിയിരുന്നു എന്നും എംഎൽഎയുടെ പ്രചോദനം ഇല്ലാതെ കൊലപാതകം നടക്കില്ല എന്നും കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ പറഞ്ഞു.
കൊലപാതകത്തിന്‍റെ പിറ്റേദിവസം പാക്കത്തിനടുത്തെ വിജനമായ സ്ഥലത്ത് പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തി. കസ്റ്റഡിയിലെടുക്കാൻ പൊലീസ് എത്തിയപ്പോൾ കെ കുഞ്ഞിരാമൻ എംഎൽഎയും സിപിഎം പ്രവർത്തകരും തടഞ്ഞെന്നാണ് ആരോപണം. വാഹനമുടമയായ സജി ജോർജിനെ കസ്റ്റഡിയിലെടുക്കാനും സമ്മതിച്ചില്ല. കൊലപാതകത്തിൽ ഉദുമ എംഎൽഎ കെ കുഞ്ഞിരാമനും മുൻ എംഎൽഎ കെ വി കുഞ്ഞിരാമനും പങ്കുണ്ടെന്ന് ആദ്യം മുതൽ ആരോപണം ഉയർന്നിരുന്നു. പ്രദേശത്ത് സിപിഎം ഓഫീസിന് കല്ലേറുണ്ടായപ്പോൾ സ്ഥലത്തെത്തിയ എംഎൽഎ കൊലവിളിനടത്തിയതായി ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ പറഞ്ഞു. എംഎൽഎയുടെ പ്രചോദനമില്ലാതെ പീതാംബരന് കൊലപാതകം നടത്താനാകില്ലെന്നാണ് കുടുംബം ആവര്‍ത്തിക്കുന്നത്. എന്നാല്‍, ആരോപണങ്ങള്‍ എല്ലാം തള്ളുകയാണ് ഉദുമ എംഎൽഎ. കോൺഗ്രസാണ്പിന്നിലെന്നാണ് എംഎൽഎയുടെ വിശദീകരണം.
https://www.facebook.com/Malayalivartha

























