ഇക്കളി തീക്കളി ആകും സി പി എം മേ....ഇപ്പോ ചോരയില്‍ വിയര്‍ത്തിട്ട് കാര്യമില്ല ; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തോടെ, ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചകളിലും പ്രചാരണത്തിലും കാസര്‍കോട് ജില്ല ശ്രദ്ധാകേന്ദ്രമാകും

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തോടെ, ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചകളിലും പ്രചാരണത്തിലും കാസര്‍കോട് ജില്ല ശ്രദ്ധാകേന്ദ്രമാകും. കൊലയാളി പാര്‍ട്ടിയാണു സിപിഎമ്മെന്ന രാഷ്ട്രീയ എതിരാളികളുടെ പ്രചാരണത്തിനിടെ രണ്ടു തിരഞ്ഞെടുപ്പുകള്‍ നേരിടേണ്ട സാഹചര്യമാണു ജില്ലയില്‍ സിപിഎമ്മിനുള്ളത്. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പുമാണു വരാനിരിക്കുന്നത്. കാസര്‍കോട്ടെ കൊലപാതകം ജില്ലയിലും സംസ്ഥാനമാകെയും എതിരാളികള്‍ പ്രചാരണ ആയുധമാക്കുമെന്നതിനാല്‍ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ േതടുകയാണു സിപിഎം.
തിരഞ്ഞെടുപ്പ് അടുത്തിരിക്കേ രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കിയെന്ന വിമര്‍ശനം പാര്‍ട്ടിയില്‍തന്നെ ഉയരുന്നതിനാല്‍ പ്രതിരോധം എളുപ്പമാകില്ല.ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസിനെ അടിസ്ഥാനമാക്കിയായിരിക്കും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ്. 2016ല്‍ മുസ്!ലിം ലീഗ് നേതാവ് പി.ബി.അബ്ദുള്‍ റസാഖ് 89 വോട്ടുകള്‍ക്കാണു സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. ലീഗ് കള്ളവോട്ട് ചെയ്താണു വിജയിച്ചതെന്ന് ആരോപിച്ചു സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ വാദം നടക്കുന്ന ഘടത്തിലാണ് അബ്ദുള്‍ റസാഖിന്റെ മരണം. ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമുണ്ടായെങ്കിലും കോടതിയിലെ കേസ് തടസ്സമായി.കേസ് പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തയാറായില്ല. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സുരേന്ദ്രന്‍ കേസ് പിന്‍വലിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ട്. എന്തു ചെയ്യണമെന്നു പാര്‍ട്ടിതലത്തില്‍ കൂടിയാലോചിച്ചു തീരുമാനിക്കുമെന്നാണു സുരേന്ദ്രന്‍ പറയുന്നത്.
മഞ്ചേശ്വരത്തു മത്സരിക്കാനില്ലെന്നും പ്രാദേശിക നേതൃത്വം മത്സരിക്കണമെന്നുമുള്ള നിര്‍ദേശവും സുരേന്ദ്രന്‍ നേതൃത്വത്തിനു കൈമാറിയിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തിന്റേതാകും അന്തിമ തീരുമാനം.1987 മുതല്‍ ബിജെപി രണ്ടാം സ്ഥാനത്തും സിപിഎം മൂന്നാം സ്ഥാനത്തും എത്തുന്ന മണ്ഡലമാണു മഞ്ചേശ്വരം. 2006ല്‍ മാത്രമാണ് സിപിഎമ്മിന് ജയിക്കാനായത്. 4,829 വോട്ടിന് സിപിഎം സ്ഥാനാര്‍ഥി സി.എച്ച്.കുഞ്ഞമ്പു ജയിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയതു ബിജെപിയുടെ നാരായണ ഭട്ട്. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ കാസര്‍കോട്ടെ കൊലപാതകങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണവിഷയമാകും എന്നുറപ്പാണ്. മണ്ഡലത്തില്‍ കിതയ്ക്കുന്ന പാര്‍ട്ടിക്കു വലിയ വെല്ലുവിളിയായിരിക്കും ഇത്.ജില്ലയിലെ ഏക ലോക്‌സഭാ മണ്ഡലമായ കാസര്‍കോടിനെ മൂന്നു തവണയായി പ്രതിനിധീകരിക്കുന്നതു സിപിഎം നേതാവ് പി.കരുണാകരനാണ്. കരുണാകരനു പകരം സ്ഥാനാര്‍ഥിയെ കണ്ടെത്തുകയെന്ന വെല്ലുവിളിയും ഇത്തവണ പാര്‍ട്ടിക്കു മുന്നിലുണ്ട്. മണ്ഡലത്തില്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷം ഓരോ വര്‍ഷവും കുറയുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.2004 ലാണു പി.കരുണാകരന്‍ കാസര്‍കോടുനിന്ന് ആദ്യമായി ലോക്‌സഭയിലേക്കു മത്സരിക്കുന്നത്. 1,07,069 വോട്ടുകള്‍ക്കാണു കോണ്‍ഗ്രസിലെ എന്‍.എ.മുഹമ്മദിനെ തോല്‍പിച്ചത്. 2009ല്‍ പി.കരുണാകരന്‍ 64,427 വോട്ടുകള്‍ക്കു കോണ്‍ഗ്രസിലെ ഷാഹിദാ കമാലിനെ പരാജയപ്പെടുത്തി. ബിജെപിയുടെ കെ.സുരേന്ദ്രന്‍ 1,25,482 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി.കരുണാകരന്‍ 6,921വോട്ടുകള്‍ക്കാണു കോണ്‍ഗ്രസിലെ ടി.സിദ്ദിഖിനെ പരാജയപ്പെടുത്തിയത്.കെ.സുരേന്ദ്രന്‍ 1,72,826 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി. ഭൂരിപക്ഷം കുറയുന്നതില്‍ സിപിഎമ്മിന് ആശങ്കയുണ്ട്. എം.വി.ഗോവിന്ദന്‍, കെ.പി.സതീഷ് ചന്ദ്രന്‍, സി.എച്ച്.കുഞ്ഞമ്പു എന്നിവരുടെ പേരുകള്‍ സ്ഥാനാര്‍ഥി പട്ടികയിയിലുണ്ട്. 1984ല്‍ രാമറായി ജയിച്ചശേഷം കോണ്‍ഗ്രസിനു മണ്ഡലത്തില്‍ വിജയിക്കാനായിട്ടില്ല. രാമണ്ണറായിയിലൂടെ രണ്ടു തവണയും ടി.ഗോവിന്ദന്‍, പി.കരുണാകരന്‍ എന്നിവരിലൂടെ മൂന്നു തവണ വീതവും മണ്ഡലം സിപിഎം നിലനിര്‍ത്തി.ഇത്തവണ ശക്തമായി തിരിച്ചുവരുന്നതിനുള്ള പദ്ധതികളാണു പാര്‍ട്ടി ആലോചിക്കുന്നത്. പി.കരുണാകരന്റെ ഭൂരിപക്ഷം കുറച്ച ടി.സിദ്ദിഖിന് ഒരു തവണകൂടി അവസരം നല്‍കണമെന്ന അഭിപ്രായം കോണ്‍ഗ്രസിനുള്ളിലുണ്ട്. കെ.സുധാകരന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നു. മഞ്ചേശ്വരം, കാസര്‍കോട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിലാണു ബിജെപി പ്രതീക്ഷ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രന്‍ മത്സരിച്ചില്ലെങ്കില്‍ മാത്രമേ മറ്റു സ്ഥാനാര്‍ഥികളെ പരിഗണിക്കൂ.
https://www.facebook.com/Malayalivartha

























