കാസര്‍കോട് ഇരട്ട കൊലപാതക കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബം ഹൈക്കോടതിയിലേക്ക്; സിപിഎം ഡിസി ഓഫീസിന്റെ ശിലാ സ്ഥാപനവും കാഞ്ഞങ്ങാട്ട് ബസ് സ്റ്റാന്റ് ഉദ്ഘാടനവും നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കാസര്‍കോട്

കാസര്‍കോട് ഇരട്ട കൊലപാതക കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബം ഹൈക്കോടതിയെ സമീപിക്കാനിരിക്കെ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ഇന്നലെ അറസ്റ്റ് ചെയ്ത ഏച്ചിലടുക്കം സ്വദേശി സജി ജോര്‍ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികള്‍ സഞ്ചരിച്ച വാഹനം സജിയുടെതാണെന്നാണ് കണ്ടെത്തല്‍. മുഖ്യ സൂത്രധാരനെന്ന് കണ്ടെത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറി പീതാംബരനെ കോടതിയില്‍ ഹാജറാക്കിയ ശേഷം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. പീതാംബരനെ പൊലീസ് ക്ലബില്‍ എത്തിച്ചിട്ടുണ്ട്.
കേസില്‍ അറസ്റ്റിലായ പീതാംബരനും സജി ജോര്‍ജ്ജും കസ്റ്റഡിയിലുള്ള സുരേഷ് അടക്കം അഞ്ച് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തിന്റെ ആസൂത്രണമടക്കം നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടുമെന്നാണ് പൊലീസ് കരുതുന്നത്. അതേസമയം കൊലപാതക കേസുമായി നേരിട്ട് ബന്ധപ്പെടുത്താവുന്ന തെളിവുകളോ സാക്ഷി മൊഴികളോ നിലവില്‍ കസ്റ്റഡിയിലുള്ള അഞ്ച് പേരില്‍ പലര്‍ക്കുമെതിരെ ഇല്ലെന്നത് പൊലീസിനെ കുഴക്കുന്നുണ്ട്. കണ്ണൂര്‍ സ്വദേശിയും കല്ലിയോട് സ്ഥിരതാമസക്കാരനുമായ സുരേഷ് വാഹനത്തിലുണ്ടായിരുന്ന ആളാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ച് മാത്രമെ മറ്റുള്ളവരുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനും പൊലീസിന് കഴിയു. കേസിന് പിന്നിലെ ഉന്നതതല ഗൂഢാലോചന പുറത്ത് കൊണ്ടു വരണമെന്നും നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നുമാണ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്!ലാലിന്റെയും കുടുംബം പറയുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിനൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകളാകട്ടെ സര്‍ക്കാറിനെതിരെ പ്രക്ഷോഭം ശക്തമാക്കാനുള്ള തീരുമാനത്തിലുമാണ്.
ഡിവൈഎസ്പി ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കാസര്‍കോട് എത്തുന്നത്. കാസര്‍കോട് ടൗണില്‍ സിപിഎം ഡിസി ഓഫീസിന്റെ ശിലാ സ്ഥാപനവും കാഞ്ഞങ്ങാട്ട് ബസ് സ്റ്റാന്റ് ഉദ്ഘാടനവും അടക്കം വിവിധ പരിപാടികളാണ് മുഖ്യമന്ത്രിക്ക് നാളെ കാസര്‍കോട് ജില്ലയിലുള്ളത്. മുഖ്യമന്ത്രി വരുന്നതിന് മുന്‍പ് അന്വേഷണം ഊര്‍ജ്ജിതമായും കുറ്റമറ്റ നിലയിലും പുരോഗമിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കാനുള്ള പരിശ്രമമാണ് പൊലീസ് തലത്തില്‍ നടക്കുന്നതും.
https://www.facebook.com/Malayalivartha

























