കാസര്‍കോഡ് പെരിയ ഇരട്ട കൊലപാതകത്തില്‍ സാംസ്കാരിക നായകന്‍മാരുടെ മൗനത്തില്‍ പ്രതിഷേധിച്ച് സാഹിത്യ അക്കാദമിയിലെത്തി വാഴപ്പിണ്ടി സമ്മാനിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ; രൂക്ഷമായി വിമര്‍ശനവുമായി അഡ്വ: ജയശങ്കര്‍ രംഗത്ത്

കാസര്‍കോഡ് പെരിയ ഇരട്ട കൊലപാതകത്തില്‍ ഇടതുപക്ഷ സാസ്കാരിക നായകര്‍ മൗനം പാലിക്കുന്നുവെന്ന ആരോപണം ശക്തമാണ്. സാംസ്കാരിക നായകന്‍മാരുടെ മൗനത്തില്‍ പ്രതിഷേധിച്ച് സാഹിത്യ അക്കാദമിയിലെത്തി വാഴപ്പിണ്ടി സമ്മാനിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖന് വാഴപ്പിണ്ടി നേരിട്ട് സമ്മാനിക്കാനായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം. എന്നാല്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ കാറിനുമുകളില്‍ വാഴപ്പിണ്ടി വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മടങ്ങുകയായിരുന്നു. സംഭവത്തിന്റെ പച്ഛാത്തലത്തിൽ
രൂക്ഷമായി വിമര്‍ശനവുമായി അഡ്വ: ജയശങ്കര്‍ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.
അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
'തൃശൂരെ ഏതാനും യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഴപ്പിണ്ടിയുമേന്തി സാഹിത്യ അക്കാദമിയിലേക്കു പ്രകടനം നടത്തി. ചെയർമാൻ അതേറ്റുവാങ്ങാൻ വൈമനസ്യം പ്രകടിപ്പിച്ചതു കൊണ്ട് അദ്ദേഹത്തിന്റെ കാറിനു മേൽ വാഴപ്പിണ്ടി സമർപ്പിച്ചു കൃതാർത്ഥരായി.
കാസർകോട് ജില്ലയിൽ രണ്ടു യുവ കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റു മരിച്ച സംഭവത്തെ പറ്റി നമ്മുടെ മതേതര- ജനാധിപത്യ- പുരോഗമന സാംസ്കാരിക നായകർ പുലർത്തുന്ന മൗനമാണ് യൂത്തന്മാരെ പ്രകോപിപ്പിച്ചത്. നട്ടെല്ലിന് പകരം ഉപയോഗിക്കാനാണത്രേ, വാഴപ്പിണ്ടി. യൂത്ത് കോൺഗ്രസുകാർക്ക് നമ്മുടെ സാംസ്കാരിക നായകരെ പറ്റി ഒരു ചുക്കും അറിയില്ല. അവരുടെ നാവും നട്ടെല്ലും പാർട്ടി ഓഫീസിൽ പണയത്തിലാണ്. ലോക്കൽ സെക്രട്ടറി പച്ചക്കൊടി കാണിച്ചാലേ പ്രതികരിക്കാൻ നിവൃത്തിയുള്ളൂ. അതുകൊണ്ട് സോറി, എച്ചൂസ് മീ...'
സാഹിത്യ അക്കാദമിയിലെത്തി വാഴപ്പിണ്ടി സമ്മാനിച്ച വിഷയത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കേരള സാഹിത്യ അക്കാദമി മലയാള സാംസ്‌കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്.അവിടെ ചെന്ന് സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ശക്തികള്‍ സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണ്. എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്നു കല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ല.സാഹിത്യകാരന്മാരെ ഭര്‍ത്സിക്കുന്ന നടപടികള്‍ കേരളത്തിന്റെ സംസ്‌കാരത്തിന് നിരക്കുന്നതല്ല. അക്രമങ്ങള്‍ അനുവദിക്കുന്ന പ്രശ്‌നവുമില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരള സാഹിത്യ അക്കാദമി ആസ്ഥാനത്ത് കടന്നു ചെന്ന് കേരളത്തിലെ മുഴുവന്‍ എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അസഭ്യ പ്രകടനത്തിനെതിരെ മുഴുവന്‍ ജനങ്ങളും ശക്തമായി പ്രതിഷേധിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം. കേരളത്തിന്റെ ജനാധിപത്യ സംസ്‌കാരത്തിനു നേരെ നടന്ന കയ്യേറ്റമായി ഈ ആക്രമണത്തെ കാണണമെന്ന് പുകസ ജനറല്‍ സെക്രട്ടറി അശോകന്‍ ചെരുവില്‍ പറഞ്ഞു.
കാസര്‍കോട്ടു നടന്ന ദാരുണമായ ഇരട്ട കൊലപാതകത്തിന്റെ പേരിലാണ് ആഭാസ പ്രകടനം നടത്തിയത്. ഈ കൊലപാതകത്തില്‍ എഴുത്തുകാരും കലാകാരന്മാരുമടക്കമുള്ള മുഴുവന്‍ കേരള ജനതയും നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തിക്കഴിഞ്ഞു. ഉചിതമായ അന്വേഷണം നടത്തി പ്രതികളില്‍ ഭൂരിഭാഗവും പിടിയിലായി. ഈ സമയത്ത് അന്തരിക്ഷം കലുഷിതമായി നില്‍ക്കണമെന്നും കൊലപാതക പരമ്പര സൃഷ്ടിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് അക്കാദമി അക്രമണത്തിനു പിന്നിലുള്ളത്.
രാഷ്ട്രീയ പ്രവര്‍ത്തകര്‍ തമ്മിലുള്ള കൊലപാതകങ്ങള്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെമ്പാടും നമ്മുടെ സാംസ്‌കാരിക യശസ്സിനെ കളങ്കപ്പെടുത്തിക്കൊണ്ട് നടന്നുകൊണ്ടിരിക്കുന്നു. ഇക്കാര്യത്തിന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഏറിയും കുറഞ്ഞും പങ്കുണ്ട്. കൂടുതല്‍ പങ്കു വഹിച്ചിട്ടുള്ള ഒരു രാഷ്ടീയ പാര്‍ടിയുടെ പ്രവര്‍ത്തകരാണ് അക്കാദമിയില്‍ കയറി അക്രമണം നടത്തിയത്.
കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം നിരപരാധികളായ ആയിരക്കണക്കിനു സിക്കു വംശജരുടെ തലയോടുകള്‍ ഹൈക്കമാണ്ടിന്റെ അലമാരയില്‍ സൂക്ഷിക്കുന്ന പാര്‍ട്ടിയാണത്. ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ സ്വന്തം പ്രവര്‍ത്തകരെ അമ്മയുടെ മുന്നിലിട്ടു വെട്ടിക്കൊല്ലുന്ന പാര്‍ടി. കാസര്‍കോട് കൊലപാതകത്തെ തുടര്‍ന്നുണ്ടായ ആശ്വാസകരമായ വസ്തുത ചരിത്രത്തില്‍ ആദ്യമായി പ്രതികളായ തങ്ങളുടെ പ്രവര്‍ത്തകരെ ഒരു രാഷ്ട്രീയ പാര്‍ടി യാതൊരു ചാഞ്ചല്യവുമില്ലാതെ തള്ളിക്കളഞ്ഞു എന്നതാണ്. എന്തിന്റെ പേരിലായാലും കൊലയും അക്രമണവും നടത്തുന്നവര്‍ തങ്ങളുടെ മിത്രങ്ങളല്ല ശത്രുക്കളാണെന്നും അവരെ സംരക്ഷിക്കുകയില്ല എന്നും ആ പാര്‍ടി വ്യക്തമാക്കിക്കഴിഞ്ഞു.
ഇത്തരമൊരു സമീപനത്തിലേക്ക് മറ്റു രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ടു വരുന്ന പക്ഷം സമാധാനപൂര്‍ണ്ണമായ ഒരു കേരളം നമുക്ക് നിര്‍മ്മിക്കാനാവും. ആയുധവും കൈക്കരുത്തും ഉപേക്ഷിച്ച് ആശയത്തെ ആശയം കൊണ്ട് നേരിടുന്ന സംവാദാത്മകത സര്‍ഗ്ഗാത്മകതയുടെ ഭൂമികയായി മാറുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. അവിടെ മാത്രമേ പുരോഗമനവും സാഹിത്യവും വിളയൂ. പക്ഷേ ആശയമോ, ഭാഷയോ, പുസ്തകമോ, സംഗീതമോ, വായനയോ ഇല്ലാത്തവരും സാംസ്‌കാരിക പ്രവര്‍ത്തകരേയും വായനശാലകളേയും അക്കാദമികളേയും നിരന്തരം ആക്രമിച്ചു കൊണ്ടിരിക്കുന്നവരുമായ കോണ്‍ഗ്രസ്, ആര്‍.എസ്.എസ്. സംഘങ്ങള്‍ അതിനു തയ്യാറാവുമോ എന്നതാണ് ആശങ്കയെന്നും അശോകന്‍ ചെരുവില്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
https://www.facebook.com/Malayalivartha

























