യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേരുടെ അറസ്റ്റുകൂടി രേഖപ്പെടുത്തി; അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കി സര്‍ക്കാര്‍ ഉത്തരവ്

കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേരുടെ അറസ്റ്റുകൂടി രേഖപ്പെടുത്തി. കസ്റ്റഡിയിലുണ്ടായിരുന്നവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. എച്ചിലടുക്കം സ്വദേശികളായ കെ.എം.സുരേഷ് ,കെ .അനിൽ കുമാർ. കുണ്ടംകുഴി സ്വദേശി അശ്വിൻ ,കല്യോട്ട് സ്വദേശികളായ ശ്രീരാഗ് ഗിജിൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
അതിനിടെ കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ അറസ്റ്റിലായ രണ്ട് പേരെ കൂടാതെ കസ്റ്റഡിയിലുള്ള അഞ്ച് പേരുടെ കൂടി അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവ് വന്നത്. അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ഐജി ശ്രീജിത്തിനാണ്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ ശ്രീജിത്ത് തീരുമാനിക്കും.മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ജില്ലയില്‍ സന്ദര്‍ശനത്തിന് വരുന്നുണ്ട് അതിന് മണിക്കൂറുകള്‍ മുന്‍പാണ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് പോകുന്നത്.
കേസില്‍ അറസ്റ്റിലായ സജി ജോര്‍ജിനെ ആറുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍വിട്ടു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സജി ജോര്‍ജിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സജി ജോര്‍ജിനെ കസ്റ്റഡിയില്‍ വിട്ടത്. താന്‍ വാഹനം ഓടിക്കുക മാത്രമാണ് ചെയ്തതെന്നും കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നും സജി പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു ഏച്ചിലടുക്കം സ്വദേശി സജി. വാഹനം തിങ്കളാഴ്ച രാത്രി പാക്കം വെളുത്തോളിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ വാഹനത്തിന്റെ ഉടമകൂടിയായിരുന്നു സജി ജോര്‍ജ്. ഇതിനെതുടര്‍ന്നാണ് സജി ജോര്‍ജിനെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതിയായതിനാല്‍ ശാസ്ത്രീയ പരിശോധനകളും വിശദമായ തെളിവെടുപ്പുകളും ആവശ്യമുണ്ട്. ഈ സാഹചര്യത്തിലാണ് കോടതിയില്‍ ഹാജരാക്കിയ സജി ജോര്‍ജിനെ കസ്റ്റഡിയില്‍വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കിയത്.
പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം. ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എ. പീതാംബരന്‍ നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ പീതാംബരനും നിലവില്‍ ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്.
https://www.facebook.com/Malayalivartha

























