തമ്മിലടിച്ച് തകര്‍ന്ന യാദവകുലം പോലെ ചിത്രത്തില്‍ നിന്നും മാഞ്ഞ ബി.ജെ.പി, പുതുജീവന്‍ നല്‍കാന്‍ തന്ത്രം മാറ്റി അമിത്ഷാ; പെരിയയില്‍ നിന്ന് മോഡിയിലാക്കും ശ്രദ്ധ

ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെ സംസ്ഥാന സന്ദര്‍ശനം തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്നും പുറത്തായ ബി.ജെ.പിയെ വീണ്ടും കൈപിടിച്ച് എഴുന്നേല്‍പ്പിക്കാന്‍. തമ്മിലടിയും പെരിയ കൊലപാതകവും കൊണ്ട് നിലവില്‍ ബി.ജെ.പി സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് പൂര്‍ണ്ണമായും പുറത്താണ്. ഏതുവിധേനയെങ്കിലും പഴയ നിലയിലേക്ക് പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരാനാണ് അമിത്ഷായുടെ ശ്രമം. പെരിയ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എം പ്രതിരോധത്തിലായിരിക്കുന്നത് മുതലെടുത്ത് ശക്തമായ തിരിച്ചടിക്കാനാണ് ശ്രമം.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് വിലയിരുത്താന്‍ കേരളത്തില്‍ എത്തുന്ന അമിത്ഷാ ആദ്യം സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ മര്യാദപഠിപ്പിക്കുകയായിരിക്കും ചെയ്യുക. യാദവകുലം പോലെ തമ്മിലടിച്ച് തകര്‍ന്ന നിലയിലാണ് കേരളത്തിലെ ബി.ജെ.പി. എന്‍.ഡി.എ എന്ന നിലയില്‍ ഒപ്പം നിന്നവര്‍ക്ക് തന്നെ മടുത്തിരിക്കുകയാണ്. മറ്റ് ഘടകകക്ഷികളെല്ലാം മുന്നണി വിട്ടുപോയും കഴിഞ്ഞു. മറ്റൊരിടത്തും പരിഗണിക്കാത്തതുകൊണ്ട് ബി.ഡി.ജെ.എസ് മാത്രമാണ് ഇപ്പോഴും ഒപ്പമുള്ളത്.
ഇതിനിടയിലാണ് പാര്‍ട്ടിയിലെ നേതാക്കള്‍ തമ്മിലുള്ള തമ്മിലടി. കഴിഞ്ഞ തവണ പാര്‍ട്ടിയുടെ നേതൃയോഗം ചേര്‍ന്നപ്പോള്‍ അതില്‍ പങ്കെടുത്ത ദേശീയ നേതാവായ മുരളീധര റാവുവിന്റെ മുന്നില്‍ വച്ചായിരുന്ുനു തമ്മിലടി. മുരളീധരപക്ഷം യോഗം പൂര്‍ണ്ണമായി ബഹിഷ്‌ക്കരിക്കുകയും ചെയ്തു. സംസ്ഥാനത്തെ ലോക്‌സഭാ സീറ്റ്‌വിഭജനം പൂര്‍ത്തിയാക്കാന്‍ പോലും ഇതുവരെ രാജ്യം ഭരിക്കുന്ന കക്ഷിക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല, നല്ല പോരാട്ടം കാഴ്ചവയ്ക്കാന്‍ കഴിയുന്ന മണ്ഡലങ്ങളില്‍പോലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ കഴിയാതെ വല്ലാത്ത വിഷമത്തിലാണ് ബി.ജെ.പി.
നേരത്തെ ശബരിമല വിഷയം നല്‍കിയ ഊര്‍ജ്ജം ഇപ്പോള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ട സ്ഥിതിയിലാണ് ബി.ജെ.പി. ഈ വിഷയം സജീവമായി നിര്‍ത്താന്‍ ചില സര്‍വേകളെ ആധാരമാക്കിയെങ്കിലും ഇടിവെട്ടിയവനെ പാമ്പുകടിച്ചുവെന്ന് പറഞ്ഞതുപോലെയാണ് കാസര്‍കോഡ് ഇരട്ടകൊലപാതകം സംഭവിച്ചത്. ഇതോടെ മൊത്തം വിഷയവും മാറി. തെരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പൂര്‍ണ്ണമായും യു.ഡി.എഫിന്റെ കൈകളില്‍ എത്തിയിരിക്കുകയാണ്.
ഇത് തിരിച്ചുപിടിക്കുകയെന്നതായിരിക്കും അമിത്ഷാ ഇന്ന് ഇവിടെ ചെയ്യാന്‍ പോകുന്ന പ്രധാന കാര്യം. അതിന് ആദ്യമായി അദ്ദേഹം സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് അന്ത്യശാസനം നല്‍കുകയും ചെയ്യും. ഇനി തമ്മിലടിച്ച് സ്വന്തം നിലയില്‍ മുന്നോട്ടുപോയാല്‍ അവര്‍ പടിക്ക് പുറത്ത് എന്ന അന്ത്യശാസനമായിരിക്കും നല്‍കുക. അതോടൊപ്പം ബി.ഡി.ജെ.എസുമായി ചര്‍ച്ചചെയ്ത് അവരെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനും തുഷാറിനെ മത്സരത്തിനിറക്കാനും ശ്രമം നടത്തിയേക്കും.
ഇതിനെക്കാളൊക്കെ ഉപരി അമിത്ഷാ സ്വീകരിക്കാന്‍ പോകുന്ന തന്ത്രം തെരഞ്ഞെടുപ്പിലെ പ്രചരണവിഷയം മാറ്റുകയെന്നതായിരിക്കും. അക്രമരാഷ്ട്രീയത്തെക്കുറിച്ച് പറയുമെങ്കിലും പെരിയ ഇരട്ടകൊലപാതകത്തിന് പകരം ശബരിമല പോലുള്ള വിഷയങ്ങളില്‍ ഊന്നല്‍ നല്‍കി മുന്നോട്ടുപോകുന്നതിനുള്ള തന്ത്രങ്ങള്‍ക്കായിരിക്കും രൂപം നല്‍കുക. അക്രമരാഷ്ട്രീയം സജീവമായി ചര്‍ച്ചചെയ്യുന്നത് ബി.ജെ.പിക്കും അത്ര ഗുണകരമാവില്ല. സി.പി.എമ്മിനൊപ്പം തന്നെ ബി.ജെ.പിയും ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാണ്. യു.ഡി.എഫിന്റെ കണക്കിലും കൊലപാതകങ്ങളുടെ കണക്കുണ്ടെങ്കിലും അവയൊന്നും വേണ്ടരീതിയില്‍ ചര്‍ച്ചചെയ്യപ്പെടാത്തത് അവര്‍ക്ക് ഏറെ നേട്ടമായിട്ടുണ്ട്. അതുകൊണ്ട് കൊലപാതക രാഷ്ട്രീയം സജീവമായി ചര്‍ച്ചയില്‍ നിര്‍ത്താനായിരിക്കും യു.ഡി.എഫ് ശ്രമിക്കുക. സി.ബി.ഐ അന്വേഷണം എന്ന ആവശ്യവുമായി ദിവസം യു.ഡി.എഫ് നേതാക്കള്‍ പ്രത്യേകിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തുവരുന്നത് ഇതിന് വേണ്ടിയാണ്. സി.പി.എമ്മില്‍ മുന്‍കാലത്തെപ്പോലെ വിഭാഗീയത നിലനില്‍ക്കാത്തതുകൊണ്ടും വി.എസ്. അച്യുതാനന്ദന്‍ അപ്രസക്തനായതുകൊണ്ടും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഇതിന് മുന്‍കൈയെടുക്കണം. അതാണ് അവര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും. ഇനിയും രണ്ടുമാസത്തോളം ഈ വിഷയം ഇതേ ചൂടില്‍ നിര്‍ത്തിയാല്‍ മാത്രമേ അത് വോട്ടാക്കി മാറ്റാന്‍ കഴിയുള്ളുവെന്ന് യു.ഡി.എഫിന് ബോദ്ധ്യമുണ്ട്.
അതേസമയം ഈ വിഷയം മാറ്റി മറ്റുകാര്യങ്ങളിലേക്ക് ചര്‍ച്ച നീക്കുകയെന്നതായിരിക്കും അമിത്ഷാ ആസൂത്രണം ചെയ്യുന്ന തന്ത്രം. ശബരിമല വിഷയം അതിന് ഒരു ശക്തമായ വിഷയമായി തന്നെയാണ് ഇപ്പോഴും ബി.ജെ.പി കാണുന്നത്. പ്രത്യേകിച്ച് എന്‍.എസ്.എസ് ശക്തമായ നിലപാടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍. അതോടൊപ്പം കാഷ്മീരില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കെതിരെ ഉണ്ടായ ആക്രമണം ഉയര്‍ത്തിക്കാട്ടി ദേശസ്‌നേഹത്തിന്റെ വഴിയിലൂടെ പ്രചരണം നയിക്കാനും അവര്‍ ശ്രമം നടത്തും. ഒപ്പം കഴിഞ്ഞ ഇടക്കാല ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക, അസംഘടിതമേഖല തൊഴിലാളി പെന്‍ഷന്‍ പദ്ധതികളും പ്രചരണവിഷയമാക്കണമെന്നാണ് ബി.ജെ.പി അദ്ധ്യക്ഷന്‍ ആഗ്രഹിക്കുന്നത്. ഇതോടൊപ്പം കഴിയുന്നത്ര ഹിന്ദു ധ്രുവീകരണം സാദ്ധ്യമാക്കാനുള്ള നീര്‍ദ്ദേശവും നല്‍കും.
എല്ലാത്തിലുംഏറ്റവും പ്രധാനം സംസ്ഥാന നേതാക്കള്‍ക്ക് നല്‍കുന്ന ശാസന തന്നെയായിരിക്കും. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്ന ബി.ജെ.പിയുടെ പ്രതീക്ഷ കേരളം പോലുള്ള സംസ്ഥാനങ്ങളാണ. എന്നാല്‍ ഇവിടെയാണെങ്കില്‍ നേതാക്കള്‍ പരസ്പരം മുഖത്തുപോലും നോക്കില്ലെന്ന സ്ഥിതിയാണ്. ആര്‍.എസ്്.എസിനും കേരളത്തിലെ ബി.ജെ.പിയുടെ രീതിയില്‍ ഒട്ടും തൃപ്തിയില്ല. അതുകൊണ്ട് അവര്‍ ഇവിടുത്തെ ബി.ജെ.പിയുമായി ചേര്‍ന്ന് ഒരു പ്രവര്‍ത്തനത്തിനുമില്ലെന്ന നിലപാടിലുമാണ്. അവരെ അനുനയിപ്പിക്കാനുള്ള നീക്കവും അമിത്ഷായുടെ പരിഗണനയിലുണ്ട്. അതിന് ഇവിടെ ചര്‍ച്ച നടത്തുന്നതിന് പകരം ആര്‍.എസ്.എസ് ദേശീയനേതൃത്വത്തെ ഇടപെടുത്തിയുള്ള ചര്‍ച്ചളകളായിരിക്കും നടത്തുക. കഴിയുന്നത്ര യു.ഡി.എഫിനെ ഒതുക്കി ആകാവുന്നത്ര വോട്ടുകള്‍ സമാഹരിക്കാനാണ് അമിത് ഷാ നല്‍കാന്‍ പോകുന്ന നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha

























