യൂണിയന്‍രാജില്‍ കെ.എസ്.ആര്‍.ടി.സി വീണ്ടും പൊളിഞ്ഞ് പാളീസാകുന്നു; അദര്‍ ഡ്യൂട്ടിക്കാര്‍ തിരിച്ചുവന്നു; ഇരുട്ടിവെളുത്തപ്പോള്‍ തിരുവനന്തപുരത്ത് കണ്ടകട്ര്‍ സ്‌റ്റേഷന്‍ മാസ്റ്ററായി; ശിപാര്‍ശ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന് വ്യാജപ്രചരണം

തിരുവനന്തപുരം: നേരം ഇരുട്ടി വെളുത്തപ്പോള്‍ കെ.എസ്.ആര്‍.ടി.സി തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ കണ്ടക്ടര്‍ സ്‌റ്റേഷന്‍ മാസ്റ്ററായി. കാരണം അന്വേഷിച്ചവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ശിപാര്‍ശ ചെയ്തുവെന്ന മറുപടിയാണ് കിട്ടിയത്. തട്ടിക്കൂട്ടിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ വീണ്ടും കോര്‍പ്പറേഷനില്‍ അദര്‍ഡ്യൂട്ടി സംവിധാനം തിരികെ വരികെയാണ്. മേല്‍ ഉദ്യോഗസ്ഥര്‍ക്ക് അത്യവാശ്യം പണം വട്ടിപലിശക്കും അല്ലാതെയും കടംകൊടുക്കുന്ന ഒരു കണ്ടക്ടറാണ് കഴിഞ്ഞ ദിവസം പൊടുന്നനേ വീണ്ടും അദര്‍ ഡ്യൂട്ടിയിലൂടെ സ്‌റ്റേഷന്‍മാസ്റ്ററായത്. ബൈപ്പാസ് ഉള്‍പ്പെടെയുള്ള വലിയ ഓപ്പറേഷനുകള്‍ക്ക് വിധേയരായവരും കാലങ്ങളായി വിവിധ അസുഖങ്ങളാല്‍ ബദ്ധിമുട്ടുന്നവരുമൊക്കെ കൃത്യമായി ഡ്യൂട്ടി നോക്കുമ്പോഴാണ് കോര്‍പ്പറേഷനെ പടുകുഴിയിലേയ്ക്ക് തള്ളിയിട്ട അദര്‍ഡ്യൂട്ടി സംവിധാനം വീണ്ടും യൂണിയനുകളുടെ ഇടപെടലിലൂടെ തിരികെ വന്നത്.
ടോമിന്‍ തച്ചങ്കരി സി.എം.ഡിയായിരുന്ന കാലത്ത് സ്ഥലമാറ്റവും സ്ഥാനക്കയറ്റവും കൃത്യമായ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചായിരുന്നു നടത്തിയിരുന്നത്. ഇക്കാര്യത്തില്‍ യൂണിയനുകളുടെ ഇടപെടല്‍ അദ്ദേഹം വിലക്കിയിരുന്നു. ഇതോടെ അര്‍ഹതയുള്ളവര്‍ക്കെല്ലാം സ്ഥാനക്കയറ്റവും വീടുകള്‍ക്ക് അടുത്ത സ്ഥലങ്ങളിലേക്ക് സ്ഥലമാറ്റവും കിട്ടിയിരുന്നു. ഇതോടെയാണ് അദ്ദേഹം യുണിയനുകളുടെ കണ്ണിലെ കരടയായി മാറിയതും. അദ്ദേഹത്തെ മാറ്റിയതോടെ വീണ്ടും സ്ഥലമാറ്റവും സ്ഥാനക്കയറ്റവും ഭരണപക്ഷ യൂണിയന്റെ നിയന്ത്രണത്തിലായി. കാലങ്ങളായി ജോലി ചെയ്യാതെ അദര്‍ഡ്യൂട്ടിയുടെ പേരില്‍ വെറുതേകറങ്ങി നടന്ന് ശമ്പളംപറ്റിയിരുന്നവരെ അദര്‍ഡ്യൂട്ടി ഒഴിവാക്കി ജോലിക്ക് അയക്കുകയും ചെയ്തിരുന്നു. ഇതോടെ കോര്‍പ്പറേഷനില്‍ കലക്ഷന്‍ വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്തിരുന്നു. ആവശ്യമുള്ളതിന്റെ നാലിരട്ടി അദര്‍ ഡ്യൂട്ടിക്കാര്‍ വന്നതോടെയാണ് കോര്‍പ്പറേഷന്‍ താല്‍ക്കാലികക്കാരെ നിയമിച്ചത്. ഇതാണ് കോര്‍പ്പറേഷനെ നഷ്ടത്തിലേക്ക് നയിച്ചതും.
ബസുകളില്‍ ഡ്യൂട്ടി ചെയ്യാതെ കറങ്ങി നടന്നിരുന്ന കണ്ടക്ടര്‍മാരാണ് വീണ്ടും അദര്‍ഡ്യൂട്ടി സംഘടിപ്പിച്ച് സ്‌റ്റേഷന്‍മാസ്റ്റര്‍മാരായും ചീഫ്ഓഫീസിലുമൊക്കെ വീണ്ടും കയറിപ്പറ്റി തുടങ്ങിയത്. അദര്‍ ഡ്യൂട്ടിക്കായി മുഖ്യമന്ത്രിയുടെ ഓഫീസ് ആരെയും ശിപാര്‍ശ ചെയ്തില്ലെന്നിരിക്കെയാണ് ജീവനക്കാരുടെ കണ്ണില്‍പൊടിയിടാന്‍ സിറ്റി ഡിപ്പോയില്‍ വീണ്ടും കണ്ടക്ടറെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരുപറഞ്ഞ് അനധികൃതമായി നിയമിച്ചത്.
ഇതിനു പിന്നാലെയാണ് കെ.എസ്.ആര്‍.ടി.സി.ഇ.എ ( സി.ഐ.ടി.യു ) നേതാക്കള്‍ നേരിട്ട് ആഹ്വാനം ചെയ്ത സേവ് കെ.എസ്.ആര്‍.ടി.സി ക്യാമ്പെയിനും ബസ് ഡേയും പൊളിഞ്ഞു പാളീസായത്. ഏഴുകോടി രൂപ വരുമാനം ലക്ഷ്യമിട്ട് പ്രചരണം നടത്തിയിട്ടും കിട്ടിയത് വെറും 5.56 കോടി രൂപ മാത്രമാണ്. വരുമാനത്തില്‍ ഒന്നര കോടിയുടെ കുറവ് ഉണ്ടായെങ്കിലും ജീവനക്കാര്‍ ഭയപ്പെടേണ്ട കാര്യമില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പു കഴിയുംവരെ ധനവകുപ്പ് കൃത്യമായി ശമ്പളത്തിനുള്ള കാര്യം നോക്കും. ഇക്കാരയത്തില്‍ മന്ത്രി തോമസ് ഐസക്കിന് എതിര്‍പ്പുണ്ടെങ്കിലും വീണ്ടും ശമ്പളം മുടങ്ങിയാല്‍ അത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് യൂണിയന്‍ നേതാക്കളുടെ ഭീഷണി. ഇതിന്റെ ഭാഗമായാണ് സമരം നടത്തുന്ന എം.പാനലുകാര്‍ക്ക് ഇന്നലെ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ തിരിച്ചെടുക്കാമെന്ന ഉറപ്പ് നല്‍കിയതും.
എംപാനലുകാരുടെ സമരം സര്‍ക്കാരിനെ ദോഷമായി ബാധിക്കുമെന്നും അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ അവര്‍ക്ക് അനുകൂല തീരുമാനം ഉണ്ടാകുമെന്നും കഴിഞ്ഞ ദിവസം മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആലുവായില്‍ നടന്ന കെ.എസ്.ആര്‍്.ടി.സി.ഇ.എയുടെ സംസ്ഥാനയോഗത്തില്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്താനായിരുന്നു തീരുമാനമെങ്കിലും സംഘടനയുടെ മുന്‍ നേതാവ് കെ.കെ ദിവാകരനെതിരെ എം.പാനല്‍ കൂട്ടായ്മയുടെ ഒരു നേതാവ് ദൃശ്യമാധ്യമത്തിലൂടെ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടതോടെ തീരുമാനം നീളുകയായിരുന്നു. ഇതോടെ സമരം കുടുതല്‍ കടുപ്പിക്കാനും മുഖ്യമന്ത്രിയുടെ വസതിയിലേയ്ക്ക് ഇന്നലെ മാര്‍ച്ച് നടത്താനും എംപാനല്‍കൂട്ടായ്മ തീരുമാനിക്കുകയുമായിരുന്നു. മുഖ്യമന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഇന്നലെ എംപാനലുകാരെ ചര്‍ച്ചക്കായി എല്‍.ഡി.എഫ് കണ്‍വീനര്‍ വിളിച്ചത്. മാര്‍ച്ച് ഉപേക്ഷിക്കുകയാണെങ്കില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നായിരുന്നു ഉറപ്പ്. ഉറപ്പ് വിശ്വസിച്ച് മാര്‍ച്ചില്‍ നിന്ന് പിരിച്ചുവിട്ട എംപാനലുകാര്‍ പിന്‍മാറി. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുവരെ തീരുമാനം നീണ്ടിക്കൊണ്ടുപോയേക്കും.
കൊട്ടിഘോഷിച്ച ബസ്‌ഡേ ആചരണത്തിന് യൂണിയനെ ഞെട്ടിച്ച പ്രതികരണമാണ് ഉണ്ടായത്. പ്രതിദിനം ഏഴുകോടി രൂപ വരുമാനം ലക്ഷ്യമിട്ടിട്ടുള്ളതായിരുന്നു ആചരണം. എന്നാല്‍ ബുധനാഴ്ച ലഭിച്ച കലക്ഷന്‍ അഞ്ചര കോടി മാത്രമായിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ച 6.05 കോടിയായിരുന്നു കളക്ഷന്‍. ടോമിന്‍ തച്ചങ്കരിയുടെ കാലത്ത് 2019 ജനുവരി ഏഴിന് 8.54 കോടി ആയിരുന്നു ഏറ്റവും മികച്ച കളക്ഷന്‍. അന്നും നാലായിരത്തോളം എംപാനല്‍ ജീവനക്കാര്‍ പുറത്താക്കപ്പെടുകയും ആയിരത്തോളം ബസുകള്‍ സര്‍വീസ് നടത്താതിരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും മികച്ച മാനേജ്മന്റ് വൈഭവത്തോടെ റൂട്ടുകള്‍ ക്രമീകരിച്ച് യൂണിയനുകളുടെ പ്രത്യേക സഹായമൊന്നും ഇല്ലാതെ തന്നെ മികച്ച കളക്ഷന്‍ നേടിക്കൊണ്ടിരുന്ന കോര്‍പ്പറേഷനാണ് മുക്കുംകുത്തി വീണത്.
ച്ചങ്കരിയെ പായിക്കാന്‍ ഒന്നിച്ചു നിന്നിരുന്ന തൊഴിലാളി സംഘടനകള്‍ കോര്‍പ്പറേഷനില്‍ റഫറണ്ടം അടുത്തുവരുന്ന സാഹചര്യത്തില്‍ അകന്നുതുടങ്ങി. സി.ഐ.ടി.യുവിന്റെ ബസ് ഡേ ആചാരണത്തെ വിമര്‍ശിച്ച് ഐ.എന്‍.ടി.യു.സി രംഗത്തെത്തിയത് ഇതിന്റെ ഭാഗമായിരുന്നു. െ്രെഡവേഴ്‌സ് യൂണിയനും സി.ഐ.ടി.യുവിനോടുള്ള എതിര്‍പ്പ് പരസ്യമാക്കി കഴിഞ്ഞു. സി.ഐ.ടി.യു പാളയത്തില്‍ തലവെച്ച എ.ഐ.ടി്‌യു.സി യൂണിയനും അകന്നു തുടങ്ജിയിട്ടുണ്ട്. ഇനിയും ഒന്നിച്ചു നിന്നാല്‍ റഫറണ്ടത്തില്‍ സി.ഐ.ടി.യു തങ്ങളെ വിഴുങ്ജുമെന്ന തിരിച്ചറിവാണ് ഇതിനു പിന്നില്‍.
കിലോമീറ്റര്‍ വരുമാനം കുറഞ്ഞ 718 ഓര്‍ഡിനറി ബസുകളാണ് ഇപ്പോള്‍ നിരത്തുകളില്‍ ഓടുന്നത്. രണ്ടു സ്‌പെല്ലിലായി രണ്ടു സിംഗിള്‍ ഡ്യൂട്ടികളായാണ് ഇവ ഓപ്പറേറ്റ് ചെയ്യുന്നത്. ഇതുകൂടാതെ കണ്ടക്ടറില്ലാതെ ഓടിക്കാന്‍ കഴിയാതെ കട്ടപ്പുറത്തിരിക്കുന്നത് 800 ബസുകളാണ്. ഇതുമൂലം യാത്രക്കാര്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. പോരാത്തതിന് വരുമാനം കുറഞ്ഞ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുമ്പോള്‍ ഡീസല്‍ ഇനത്തിലും മറ്റും വന്‍ സാമ്പത്തിക ബാധ്യതയും വരുത്തി വയ്ക്കുന്നു. ബുധനാഴ്ച്ച ആറ്റുകാല്‍ പൊങ്കാല ദിനമായിരുന്നിട്ടും തിരുവനന്തപുരത്തെ ഒരു ഡിപ്പോയില്‍ ഒരു ബസിന് 700 രൂപ കലക്ഷന്‍ അടക്കാത്ത കണ്ടകടറുണ്ട്. ഡീസല്‍ ഇനത്തില്‍ മാത്രം ആയിരങ്ങളുടെ നഷ്ടമാണ് ഇപ്പോള്‍ കോര്‍പ്പറേഷനുണ്ടാകുന്നത്.
ഇതിന് പരിഹാരമായാണ് വരുമാനം കുറഞ്ഞ 500 ബസുകള്‍ പരമാവധി കലക്ഷന്‍ കിട്ടും വിധം സംസ്ഥാനത്തൊട്ടാകെ പുനര്‍വിന്യസിക്കുന്നത്. 12 മണിക്കൂര്‍ സ്പ്രഡ് ഓവറില്‍ രണ്ടു സ്‌പെല്ലുകള്‍ ഉള്ള സിംഗിള്‍ ഡ്യൂട്ടികളായി ക്രമീകരിക്കുന്നതിന് മേഖലാ അധികാരികളെയും യൂണിറ്റ് അധികാരികളെയും ചുമതലപ്പെടുത്തി. സിംഗിള്‍ ഡ്യൂട്ടിയുടെ സ്പ്രഡ് ഓവര്‍ പരമാവധി 12 മണിക്കൂര്‍ വരെ ആയിരിക്കും. യാത്രാ€േശം പരിഹരിക്കുന്നതിന് എട്ടുമണിക്കൂറില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കേണ്ടി വന്നാല്‍, അധികസമയത്തിന് ശമ്പളാടിസ്ഥാനത്തില്‍ അധികമണിക്കൂറിന് അധികവേതനം നല്‍കും. ദിവസ വേതനാടിസ്ഥാനത്തില്‍ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളത്തിന് ആനുപാതികമായ തുക മണിക്കൂറിന് കണക്കാക്കി അധികസമയത്തിന് നല്‍കും. ഓരോ യൂണിറ്റിലും ക്രമീകരിക്കേണ്ട ഷെഡ്യൂളുകളുടെ എണ്ണവും കെ.എസ്.ആര്‍.ടി.സി എംഡി പുറത്തിറക്കിയിട്ടുണ്ട്. വരുമാനവര്‍ദ്ധവന് മാത്രം മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം ഇത്തരത്തില്‍ ഷെഡ്യുളുകള്‍ പുനഃക്രമീകരിക്കേണ്ടതെന്നും എംഡി നിര്‍ദ്ദേശിച്ചിട്ടുണട്. .
കോര്‍പറേഷന്റെ കാര്യക്ഷമത കൂട്ടാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആര്‍.ചന്ദ്രബാബുവിനെ സ്‌പെഷ്യല്‍ ഓഫീസറായും നിയമിച്ച് എം.ഡി എംം.പി ദിനേശ് ഉത്തരവിറക്കി. കോര്‍പറേഷന്റെ ഷെഡ്യൂളുകളും , സര്‍വീസുകളും വരുമാനം കൂട്ടുന്ന വിധത്തിലും യാത്രക്കാര്‍ക്ക് പരമാവധി യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്ന തരത്തിലും പുനഃക്രമീകരിക്കുകയാണ് സ്‌പെഷ്യല്‍ ഓഫീസറുടെ ചുമതല.
https://www.facebook.com/Malayalivartha

























