കാസര്‍കോട്ടെ സി.പി.എം പ്രാദേശിക നേതാവ് പീതാംബരനും സംഘവും നടത്തിയത് ഹീനമായ കൊലപാതകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്

കാസര്‍കോട്ടെ സി.പി.എം പ്രാദേശിക നേതാവ് പീതാംബരനും സംഘവും നടത്തിയത് ഹീനമായ കൊലപാതകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും യാതൊരു പരിരക്ഷയും ഉണ്ടാകില്ല. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും. കാസര്‍ഗോഡ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം നിര്‍വ്വഹിച്ച് പിണറായി പറഞ്ഞു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് പിന്നാലെ മുഖ്യമന്ത്രിയും കൊലപാതകത്തിനെതിരെ രംഗത്ത് വന്നതോടെ ജില്ലയിലെ നേതാക്കള്‍ പ്രതിരോധത്തിലായി. രണ്ട് കോണ്‍ഗ്രസ് ചെറുപ്പക്കാരുടെ ഹീനമായ കൊലപാതകമാണ് പെരിയയില്‍ നടന്നത്. അതുകൊണ്ടാണ് കൊലപാതകം നടന്ന ഉടന്‍ കോടിയേരി ബാലകൃഷ്ണന്‍ തള്ളിപ്പറഞ്ഞതെന്നും പിണറായി പറഞ്ഞു.
വീണ്ടുവിചാരമില്ലാതെ നടത്തിയ കൊലപാതകമാണ് നല്ലനിലയില്‍ പ്രവര്‍ത്തിച്ചുപോരുന്ന ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അവസരം ഒരുക്കിയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സി.പി.എം എങ്ങനെ ഇത്തരം സംഭവങ്ങളെ കാണുന്നു എന്നതിന്റെ തെളിവാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. സംഭവം നടന്നയുടന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെല്ലാം വ്യക്തമായ നിര്‍ദേശം നല്‍കി. ശക്തമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റായ ഒന്നിനെയും ഏറ്റെടുക്കേണ്ട കാര്യം പാര്‍ടിക്കില്ല. അതേസമയം യൂത്ത്്‌കോണ്‍ഗ്രസ് ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് നടന്ന അക്രമവും എതിര്‍ക്കപ്പെടേണ്ടതാണ്. കോണ്‍ഗ്രസ് അക്രമത്തെ ആരും തള്ളിപ്പറുയുന്നില്ല. പ്രോത്സാഹിപ്പിച്ചാലും നടപടിയെടുക്കുന്നതില്‍ പക്ഷഭേദമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അക്രമങ്ങള്‍ക്കെതിരെ പൊലീസ് തക്കതായ നടപടി സ്വീകരിക്കും. സമാധാനം ആഗ്രഹിക്കുന്നവരാണ് കേരളീയര്‍. നല്ല കാര്യങ്ങള്‍ക്കെല്ലാംഈ നാടും നാട്ടുകാരും ഒപ്പം നിന്നിട്ടുണ്ട്. എല്ലാത്തരം അക്രമങ്ങളെയും ശക്തമായി നേരിട്ട് നമ്മള്‍ മുന്നോട്ടുപോകും. സിപിഎമ്മിനുനേരെ ധാരാളം അക്രമങ്ങളുണ്ടായിട്ടുണ്ട്. ആദ്യകാലത്ത് കോണ്‍ഗ്രസായിരുന്നു അതിന് പിന്നില്‍. അതൊന്നും മാധ്യമങ്ങള്‍ കാര്യമാക്കാതെ സി.പി.എമ്മിനെ അക്രമിക്കുന്നവരെ ദേവദൂതന്മാരായി ചിത്രീകരിക്കാറുണ്ടെന്നും പിണറായി കുറ്റപ്പെടുത്തി. പാര്‍ടിയെ തകര്‍ക്കാമെന്നാണ് ചിലരുടെ വിചാരം. അങ്ങനെയൊന്നും ഈ പ്രസ്ഥാനത്തെ തകര്‍ക്കാനാവില്ല. ചില മാധ്യമങ്ങളുടെ നാക്കിന്‍ തുമ്പിലോ പേനത്തുമ്പിലോ നിലനില്‍ക്കുന്നതല്ല സി.പി. എം. ജനങ്ങളെയാണ് പാര്‍ട്ടി യജമാനന്മാരായി കാണുന്നത്. അന്ധമായ വിരോധം വച്ചുപുലര്‍ത്തുന്നവരുടെ പ്രീണനം ഒരുകാലത്തും പാര്‍ടി ആഗ്രഹിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെ നടന്ന കൊലപാതകത്തെ അവിടെ ചെന്ന് പരസ്യമായി മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് ജില്ലാ നേതാക്കള്‍ക്ക് വലിയ തിരിച്ചടിയായി. പ്രത്യേകിച്ച് കൊലപാതകം നടക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി മുസ്തഫ, കോണ്‍ഗ്രസുകാരെ ചിതയിലെടുക്കാന്‍ പോലും പറ്റാത്തവിധത്തില്‍ ചിതറിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രസംഗവും മുന്‍ എം.എല്‍.എ കുഞ്ഞിരാമന്‍ പീതാംബരന്റെ വീട്ടിലെത്തി സഹായം നല്‍കിയതും ഉദുമ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ കൊല്ലപ്പെട്ടവരെ മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നതും പരോക്ഷമായി വിമര്‍ശിക്കുക കൂടിയാണ് പിണറായി ചെയ്തത്.
https://www.facebook.com/Malayalivartha

























