പട്ടിണി കിടന്ന് ഒരു നേരത്തെ ആഹാരത്തിന് അലഞ്ഞവന് ഒടുവില്‍ കിട്ടിയതോ;ഗതികിട്ടുമോ ഈ ആത്മാവിന്, ഈ കൊലയ്ക്ക് പിന്നിലുള്ളവര്‍ മറഞ്ഞിരിക്കുന്നത് എവിടെ?

അട്ടപ്പാടിയില്ലെ മധുവിനെ ആരും മറന്നുകാണില്ല. പട്ടിണി കിടന്ന് ഒരു നേരത്തെ ആഹാരത്തിന് അലഞ്ഞവന് ഒടുവില്‍ കിട്ടിയത് മരണം. ജീവിച്ചപ്പോഴും നീതി കിട്ടിയില്ല. മരിച്ചിട്ടും നീതി കിട്ടിയില്ല. ആള്‍ക്കൂട്ട കൊലപാതകം, നാടിനെ നടുക്കി, വലിയ ചര്‍ച്ചകള്‍ നടന്നു, പക്ഷെ മധു കൊലക്കേസില്‍ ഒരു വര്‍ഷമായിട്ടും വിചാരണ തുടങ്ങിയില്ല. മോഷണകുറ്റമാരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ ആദിവാസി യുവാവ് മരിച്ചിട്ട് ഒരു വര്‍ഷമായിട്ടും ഇതുവരെ കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല.
കേസിലെ പ്രോസിക്യൂട്ടറെ നിയമിക്കാനുളള തീരുമാനം പ്രതിഫലത്തിന്റെ പേരില്‍ സര്‍ക്കാര്‍ റദ്ദാക്കിയതും മണ്ണാര്‍ക്കാട് എസ് സി എസ് ടി കോടതിയില്‍ സ്ഥിരം ജഡ്ജിയില്ലാത്തതുമാണ് പ്രധാന തിരിച്ചടിയായത്. എന്തൊരു നീതി കേടാണ് ഇത്. നാഴികയ്ക്ക് നാല്‍പത് വട്ടം ആദിവാസികളെന്നും അവരെ സരംക്ഷിക്കണമെന്നും ഒക്കെ പറയുന്നവര്‍ ഇതൊന്നും കാണുന്നില്ലേ. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന പി ഗോപിനാഥ് മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് നല്‍കുന്ന പ്രതിഫലം പോരെന്ന് ഗോപിനാഥ് ചൂണ്ടിക്കാട്ടിയതാണ് ഒഴിവാക്കാന്‍ കാരണമെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു. എന്നാല്‍ കേസ് നടത്തിപ്പ് സംബന്ധിച്ച് കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുകൂലമായ മറുപടി സര്‍ക്കാരില്‍ നിന്ന് കിട്ടിയിരുന്നില്ലെന്നാണ് വിവരം.
കേസ് നടക്കുന്ന മണ്ണാര്‍ക്കാട് കോടതിക്ക് സമീപം പ്രത്യേകം ഓഫീസും ഡിവൈഎസ്പി റാങ്കിലുളള ഒരുദ്യോഗസ്ഥന്റെ സഹായവും ഗോപിനാഥ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അംഗീകരിച്ചില്ല. നിയമനം റദ്ദാക്കിയെന്ന മറുപടി മാത്രമാണ് പിന്നീട് ഗോപിനാഥിന് കിട്ടിയത്. സമ്മതപത്രം ഒപ്പിട്ടുനല്‍കിയിരുന്നെന്നും ഫീസിന്റെ കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നില്ലെന്നുമാണ് ഗോപിനാഥ് പറയുന്നത്. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ മാറ്റിയത്. ഇതോടെ വിചാരണ വൈകുകയായിരുന്നു. വിഷയം പ്രതിഫലമാണെങ്കിലും അല്ലെങ്കിലും ഒരു കാര്യം ഉറപ്പ്. സാംസ്കാരിക കേരളമേ ഇത് നാണക്കേടാണ്. വന്‍ തുക പ്രതിഫലം നല്‍കി സര്‍ക്കാര്‍ കേസുകളില്‍ വിദഗ്ധ അഭിഭാഷകരെ കൊണ്ടുവരുമ്പോഴാണ് ആള്‍ക്കൂട്ട കൊലപാതകത്തിന്റെ ഇരയായ ആദിവാസി യുവാവ് മധുവിന്റെ കേസില്‍ പ്രതിഫലത്തിന്റെ പേരില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നതെന്നതും ശ്രദ്ധേയം.
തീര്‍ന്നില്ല കേസിലെ മലക്കം മറിച്ചിലുകള്‍. അട്ടപ്പാടിയിലെ മധുവിന്റെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം അട്ടിമറിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ചില മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ പുനരന്വേഷണം വേണമെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സമഗ്രമായ നിയമനിര്‍മാണത്തിന് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് അട്ടപ്പാടി ആക്ഷന്‍ കൗണ്‍സിലും ആവശ്യപ്പെടുന്നത്. എന്നിട്ടും എല്ലാം വെളളത്തില്‍ വരച്ച വര. മധുവിനെ മ!ര്‍ദിച്ചുകൊലപ്പെടുത്തിയ 16 പേരെ അറസ്റ്റുചെയ്ത് കുറ്റപത്രവും നല്‍കിയിരുന്നു. പക്ഷേ ഈ അന്വേഷണം പോരെന്നാണ് മധുവിന്റെ കുടുംബം പറയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നില്‍ക്കൂടിയാണ് മധുവിനെ പിടികൂടാന്‍ ആള്‍ക്കൂട്ടം കിലോമീറ്ററുകള്‍ വനത്തിനുളളിലേക്ക് പോയത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഇവര്‍ എങ്ങനെ പോയെന്നത് കുടുംബത്തിന്റെ ചോദ്യമാണ്. മധുവിനെ പിടിച്ചുകൊണ്ടുവരുമ്പോഴും മര്‍ദിക്കുമ്പോഴും ചില വനം വകുപ്പ് ഉദ്യോദസ്ഥര്‍ ദൃക്‌സാക്ഷികളായിരുന്നു. എന്നാല്‍ അവരാരും മധുവിനെ മര്‍ദ്ദിക്കുന്നത് തടഞ്ഞില്ല. ഇതും ഇവിടെ മാത്രമേ നടക്കൂ. മുക്കാലിയിലെ വനം വകുപ്പിന്റെ ചെക്‌പോസ്റ്റ് കടന്നാണ് ആള്‍ക്കൂട്ടം മധുവിനെ പുറത്തേക്ക് കൊണ്ടുവന്ന് കെട്ടിയിട്ട് തല്ലിയത്. ഇതെല്ലാം ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിച്ചു. എന്തൊരു ഗതികേടാണിതെന്ന് എത്ര പറഞ്ഞിലും പോര. മധുവിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെ വനം വകുപ്പ് ആഭ്യന്തര അന്വേഷണം തുടങ്ങിയിരുന്നു. പക്ഷേ പിന്നീടുളള ബഹളത്തില്‍ ഇതേക്കുറിച്ച് ആരും ഒന്നും മിണ്ടിയില്ല. ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തിന് യാതൊരു തെളിവുമില്ലെന്നാണ് നിലവില്‍ വനം വകുപ്പിന്റെ ന്യായം. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി ഫെബ്രുവരി 22 ന് വൈകിട്ടാണ് അട്ടപ്പാടി ചിണ്ടക്കി ഊരിെല മധു കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് തൊണ്ണൂറാം ദിവസം 11,640 പേജുളള കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥനായ അഗളി ഡിവൈഎസ്പി മണ്ണാര്‍ക്കാട് എസ്‌സി–എസ്ടി സ്‌പെഷല്‍ കോടതിയില്‍ സമര്‍പ്പിച്ചു. പക്ഷേ ഇനിയും വിചാരണ തുടങ്ങിയിട്ടില്ല. പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായില്ല.
കോടതിയിലെ ജഡ്ജി സ്ഥലം മാറിപ്പോയതിനാല്‍ പകരം ഇതുവരെ നിയമനം നടന്നിട്ടില്ല. ആഴ്ചയില്‍ ഒരു ദിവസം മറ്റ് കേസുകള്‍ ഉള്‍പ്പെടെ പരിഗണിക്കാന്‍ സ്ഥലം മാറിപ്പോയ ജഡ്ജി എത്തുന്നതാണ് രീതി. സ്‌പെഷല്‍ പബ്‌ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആദിവാസി സംഘടനകളും മധുവിന്റെ കുടുംബവും ആവശ്യപ്പെട്ടതായിരുന്നു. നിയമമന്ത്രി എ.െക.ബാലന്‍ ഉറപ്പ് നല്‍കി മന്ത്രിസഭ തീരുമാനെടുത്തെങ്കിലും പിന്നീട് മരവിപ്പിച്ചു.
എസ്‌സിഎസ്ടി സ്‌പെഷല്‍ കോടതിയിലെ പ്രോസിക്യുട്ടര്‍ തന്നെയാണ് മധുവിന്റെ കേസിലും ഹാജരാകുന്നത്. കോടതിയിലെ മറ്റ് നിരവധി കേസുകള്‍ക്കൊപ്പം മധു കേസും ഒരാള്‍ തന്നെ കൈകാര്യം ചെയ്യുന്നത് എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍. മധുവിന്റെ ദൃശ്യങ്ങള് പകര്‍ത്തിയ പ്രതികളുടെ എട്ടുമൊബൈല്‍ഫോണുകളും , മുക്കാലിജംക്ഷനിലെ മൂന്നു സിസിടിവി ക്യാമറകളും പ്രതികള്‍ സഞ്ചരിച്ച അഞ്ച് വാഹനങ്ങളും 165 പേരുടെ മൊഴിയും ഉള്‍പ്പെടുന്നതാണ് കുറ്റപത്രം. എല്ലാം ഉണ്ടായിട്ടും മധുവിന് നീതി കിട്ടിയില്ല. ഈ അവഹേളനം കാണിക്കുന്നത് ആരായാലും ഭൂഷണമല്ല. മുഴുവന്‍ ആദിവാസി സമൂഹത്തോടുള്ള അവഹേളനമാണിത്.
https://www.facebook.com/Malayalivartha

























