ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് തലവേദന തുടരുന്നു... കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി തുടരുന്ന തലവേദന ഇടയ്ക്ക് ഹൈക്കോടതി അവസാനിപ്പിച്ചെങ്കിലും സി.ബി.ഐ സുപ്രീംകോടതിയിലെത്തിയത് വീണ്ടും തലവലിക്ക് കാരണമായി

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് തലവേദന തുടരുന്നു... കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി തുടരുന്ന തലവേദന ഇടയ്ക്ക് ഹൈക്കോടതി അവസാനിപ്പിച്ചെങ്കിലും സി.ബി.ഐ സുപ്രീംകോടതിയിലെത്തിയത് വീണ്ടും തലവലിക്ക് കാരണമായി. ഏപ്രില്‍ ആദ്യം കേസ് പരിഗണിക്കുന്നതോടെ ഒന്നുകില്‍ ഇതോടെ എല്ലാം അവസാനിക്കും അല്ലെങ്കില്‍ തീരാവ്യാധിയായി മാറും. പൊതുതെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് കേസ് പരിഗണിക്കുന്നത്. അതിനാല്‍ രാഷ്ട്രീയമായി സി.പി.എമ്മിനും വ്യക്തിപരമായി പിണറായി വിജയനും തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ട്. പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ ഹര്‍ജിയില്‍ അവര്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടായാല്‍ സംസ്ഥാന ഭരണത്തെയും തെരഞ്ഞെടുപ്പ് വിധിയെയും ത്രിശങ്കുവിലാക്കും.
ശബരിമല യുവതീപ്രവേശനത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെതിരെ തെക്കന്‍കേരളത്തിലും പെരിയ ഇരട്ടകൊലപാതകത്തെ തുടര്‍ന്ന് വടക്കന്‍കേരളത്തിലും വ്യാപക ജനരോക്ഷം ഉയരുകയാണ്. അതിന് പിന്നാലെ ലാവ്‌ലിനില്‍ കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായാല്‍ ഒരു പക്ഷെ, തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയിലേക്ക് സി.പി.എം കൂപ്പ്കുത്തും. ആദ്യം സി.ബി.ഐ കോടതി പിണറായിയെ കുറ്റവിമുക്തമാക്കിയതിനെതിരെ സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി കുറ്റവിമുക്തമാക്കിയ ശേഷം സി.ബി.ഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ മന:പ്പൂര്‍വം വൈകി. പിന്നീട് ഏറെ വിമര്‍ശനങ്ങള്‍ക്ക് ശേഷമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ബി.ജെ.പി ദേശീയനേതൃത്വവും പിണറായിയും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ് കാരണമാണ് സി.ബി.ഐ അപ്പീല്‍ വൈകിപ്പിക്കുന്നതെന്ന് സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ഉള്‍പ്പെടെ ചാനല്‍ചര്‍ച്ചകളില്‍ ആരോപിച്ചിരുന്നു.
പിണറായിയെ വീണ്ടും പ്രതിചേര്‍ത്താല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിവരും. നിലവിലെ സാഹചര്യത്തില്‍ സി.പി.എമ്മിനും പിണറായിക്കും അത് വലിയ തിരിച്ചടിയാകും. ശബരിമല യുവതീപ്രവേശനത്തില്‍ റിവ്യൂഹര്‍ജിയോ, സാവകാശ ഹര്‍ജിയോ നല്‍കണമെന്ന് എന്‍.എസ്.എസും പന്തളം കൊട്ടാരവും തന്ത്രി കുടുംബവും ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുഭാവപൂര്‍വമായ നിലപാട് സ്വീകരിച്ചില്ല. കോടതി വിധി നടപ്പാക്കാന്‍ ആരേയും ചര്‍ച്ചയ്ക്ക് വിളിക്കേണ്ടെന്നും അദ്ദേഹം നിലപാട് സ്വീകരിച്ചു. രഹ്നാഫാത്തിമയെ പോലുള്ളവരെ സന്നിധാനത്തെ വലിയ നടപ്പന്തല്‍ വരെ എത്തിച്ചതിനെതിരെ ഭക്തര്‍ രംഗത്തെത്തിയിരുന്നു. വനിതാ മതില്‍ കെട്ടിയ ജനുവരി ഒന്നിന് രാത്രി തന്നെ കനകദുര്‍ഗയേയും ബിന്ദുവിനെയും മലകയറ്റിയതും കൂടെ നിന്ന എസ്.എന്‍.ഡി.പിയെ പോലും ചൊടിപ്പിച്ചു. അങ്ങനെ പല കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടിവരുമ്പോള്‍ അധികാരത്തില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടിവരുന്നത് വലിയ നാണക്കേടാകും.
ശബരിമല അയ്യപ്പന്റെ ശക്തിയും ഭക്തരുടെ പ്രാര്‍ത്ഥനയും പിണറായിക്ക് തിരിച്ചടി നല്‍കുമെന്നാണ് എന്‍.എസ്്.എസും ശബരിമല കര്‍മസമിതിയും ഇപ്പേഴേ പ്രചരിപ്പിക്കുന്നത്. അവരുടെ വാദങ്ങള്‍ ശരിവയ്ക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയാല്‍ സി.പി.എമ്മിന് രാഷ്ട്രീയമായും വലിയ തിരിച്ചടിയാകും. അതേസമയം എന്‍.എസ്.എസിനെ എങ്ങനെയും അനുനയിപ്പിക്കാന്‍ ഓടിനടക്കുന്ന കോടിയേരി ബാലകൃഷ്ണന് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുകയും ചെയ്യാം. എന്‍.എസ്.എസും പിണറായിയും തമ്മിലുള്ള പ്രശ്‌നം തുടക്കത്തിലേ കോടിയേരിക്ക് പരിഹരിക്കാമായിരുന്നു. എന്നാല്‍ അതിന് മുതിരാതെ ഇരുകൂട്ടരെയും അകറ്റുക എന്ന തന്ത്രമാണ് കോടിയേരി സ്വീകരിച്ചതെന്ന് എല്‍.ഡി.എഫ് നേതാക്കളില്‍ പലരും അനൗദ്യോഗികമായി പറയുന്നു. ആരുടെയും എതിര്‍പ്പില്ലാതെ ഭരണം നടത്താനാണ് കോടിയേരി ആഗ്രഹിക്കുന്നത്. അതിന് മുന്നോടിയായാണ് സമുദായസംഘടനകളോട് എതിര്‍്പ്പില്ലെന്നും എന്‍.എസ്.എസുമായി അങ്ങോട്ട് പോയി ചര്‍ച്ച നടത്തുമെന്നും കോടിയേരി പറഞ്ഞത്.
https://www.facebook.com/Malayalivartha

























