പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിന് തുരങ്കം വെച്ചത് സി.പി.എം ജില്ലാനേതൃത്വമാണെന്ന് സൂചന

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിന് തുരങ്കം വെച്ചത് സി.പി.എം ജില്ലാനേതൃത്വമാണെന്ന് അറിയുന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയോട് സന്ദര്‍ശനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ പ്രതിഷേധിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഡി.സി.സി പ്രസിഡന്റ് വ്യക്തമാക്കി.
പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിച്ച് ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകളിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ സന്ദര്‍ശനം നടത്തിയാല്‍ കോണ്‍ഗ്രസും യു.ഡി.എഫും മുതലെടുക്കുമെന്ന് ചില നേതാക്കള്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതായാണ് വിവരം. എല്‍.ഡി.എഫിന്റെ തെക്കന്‍മേഖലാ ജാഥ നടക്കുന്നതും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതും കാരണം അവര്‍ക്ക് ഗുണമാകുന്ന നീക്കം ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ കൊല്ലപ്പെട്ടവരുടെ വീട്ടുകാര്‍ സ്വാഗതം ചെയ്തിരുന്നു. മുന്നണിയുമായി ആലോചിക്കാതെ സി.പി.ഐ നിയമസഭാ കക്ഷിനേതാവ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീടുകളില്‍ സന്ദര്‍ശനം നടത്തിയതിലെ അതൃപ്തി കണ്‍വീനര്‍ എ.വിജയരാഘവന്‍ പരസ്യമാക്കിയിരുന്നു. അതിന് പിന്നാലെ മുഖ്യമന്ത്രി കൂടി സന്ദര്‍ശനം നടത്തിയാല്‍ കോണ്‍ഗ്രസിന് രാഷ്ട്രീയമായി വലിയ വിജയമായിരിക്കുമെന്ന് സി.പി.എം നേതാക്കള്‍ വിലയിരുത്തി. റവന്യൂമന്ത്രി സന്ദര്‍ശിച്ചപ്പോള്‍ ശരത് ലാലിന്റെ പിതാവ് ശബ്ദമുയര്‍ത്തി രോക്ഷപ്രകടനം നടത്തിയത് മുന്നണിക്ക് തിരിച്ചടിയായെന്നും മുഖ്യമന്ത്രി എത്തുമ്പോള്‍ മാതാപിതാക്കളും ബന്ധുക്കളും വികാരാധീതരായി വല്ലതും പറഞ്ഞാല്‍ വലിയ വാര്‍ത്തയാകും കോണ്‍ഗ്രസിന് നല്ല മൈലേജും ലഭിക്കും. ഇക്കാര്യങ്ങളെല്ലാം കേട്ടശേഷമാണ് മുഖ്യമന്ത്രി സന്ദര്‍ശനം റദ്ദാക്കിയത്. കോണ്‍ഗ്രസ് പ്രതിഷേധം അതിന് മറയാക്കുകയും ചെയ്തു.
ജില്ലാ കമ്മിറ്റി ഓഫീസിന്റെ തറക്കല്ലിടല്‍ ചടങ്ങിനെത്തിയ മുഖ്യമന്ത്രി ആ വേദിയില്‍ വെച്ച് തന്നെ കൊലനടത്തിയ പീതാംബരനെയും മറ്റ് ചില നേതാക്കളെയും രൂക്ഷമായി വിമര്‍ശിച്ചതും പലര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. പ്രദേശത്ത് പാര്‍ട്ടി ശക്തിപ്പെടുത്തുന്നതില്‍ പീതാംബരന് നിര്‍ണായക പങ്കുണ്ടെന്നാണ് ഒരുകൂട്ടം നേതാക്കള്‍ വിലയിരുത്തുന്നത്. എന്നാല്‍ പെരിയയിലെ പല രാഷ്ട്രീയ അക്രമങ്ങള്‍ക്കും പിന്നില്‍ പീതാംബരനുണ്ടെന്നും ഇതിനെതിരെ സമാധാനകാംഷികളായ സി.പി.എമ്മുകാര്‍ തന്നെ രംഗത്തെത്തിയിരുന്നു. അവരെല്ലാം ഇപ്പോള്‍ വലിയ ആശ്വാസത്തിലാണ്. പക്ഷെ, പീതാംബരനെ കൈവെടിഞ്ഞ് ജില്ലാ നേതൃത്വത്തിന് മുന്നോട്ട് പോകാനാവില്ല. അതിനാലാണ് പലരും മൃദുസമീപനം സ്വീകരിക്കുന്നത്. അതിന് വിരുദ്ധമായ നിലപാടാണ് സംസ്ഥാന നേതൃത്വവും സര്‍ക്കാരും എടുത്തിരിക്കുന്നത്.
സംസ്ഥാനനേതാക്കളുമായി ആലോചിച്ചിരുന്നെങ്കില്‍ പെരിയ സംഭവം നടക്കില്ലായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതിനാലും വടക്കന്‍മേഖലാ ജാഥ നടത്തുന്നതിനാലും തടയിടുമെന്ന് ഉറപ്പായിരുന്നു. മുഖ്യമന്ത്രിയായി പിണറായി അധികാരമേറ്റ ശേഷം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആദ്യം ആവശ്യപ്പെട്ടത് രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നാണ്. പീതാംബരനെയും സുരേന്ദ്രനെയും ആക്രമിച്ച ശരത് ലാലിനെ മര്‍ദ്ദിക്കുക മാത്രമായിരുന്നു ലക്ഷ്യം. എന്നാല്‍ ആക്രമം ആരംഭിച്ച ശേഷം എല്ലാം കൈവിട്ട് പോയെന്നാണ് പ്രാദേശിക നേതാക്കള്‍ പറയുന്നത്. പക്ഷെ, തെളിവുകള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ കരുതിക്കൂട്ടി നടത്തിയ കൊലപാതകം ആണെന്ന് വ്യക്തമാകുന്നു. അത് കൂടി ഭയന്നാണ് ജില്ലാ നേതൃത്വം മുഖ്യമന്ത്രി മുന്‍കൈ എടുത്ത സമാധാന അന്തരീക്ഷത്തിന് തടയിട്ടതെന്ന് കരുതുന്നു.
https://www.facebook.com/Malayalivartha

























