പെരിയ ഇരട്ടകൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന സി.പി.എം നിലപാടിനെതിരെ സി.പി.ഐ മന്ത്രി വി.എസ് സുനില്‍ കുമാര്‍ രംഗത്ത്, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടേത് ന്യായമായ ആവശ്യമാണെന്ന് കൃഷി മന്ത്രി

പെരിയ ഇരട്ടകൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്ന ബന്ധുക്കളുടെ നിലപാടിനെ മന്ത്രി വി.എസ് സുനില്‍കുമാര്‍ സ്വാഗതം ചെയ്തു. അവരുടേത് ന്യായമായ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ കൊലപാതകത്തില്‍ സി.പി.ഐയ്ക്കുള്ള അതൃപ്തി കൂടുതല്‍ വ്യക്തമായി. സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണന്‍ പറഞ്ഞതിന് വിരുദ്ധമായ നിലപാടാണ് സി.പി.ഐ മന്ത്രി സ്വീകരിച്ചിരിക്കുന്നത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വടക്കന്‍മേഖല ജാഥ തുടങ്ങിയ അന്ന് തന്നെ കൊലപാതകം നടന്നത് വലിയ തിരിച്ചടിയാണ് ഉണ്ടായത്. അതിനെതിരെ ജില്ലയിലെ സി.പി.ഐ നേതാക്കള്‍ എല്‍.ഡി.എഫ് നേതൃത്വത്തോട് പ്രതിഷേധം അറിയിച്ചിരുന്നു.
കാഞ്ഞങ്ങാട് ഗസ്റ്റ്ഹൗസില്‍ ഒരു ദിവസം കാനം വെറുതെ ഇരിക്കേണ്ടിവന്നത് സി.പി.ഐയെ വല്ലാതെ ചൊടിപ്പിച്ചു. അടുത്ത ദിവസം ജാഥ ആരംഭിച്ചിട്ടും വലിയതോതിലുള്ള ജനപങ്കാളിത്തം ലഭിച്ചില്ല. മാത്രമല്ല കൊലപാതകം പല സ്വീകരണകേന്ദ്രങ്ങളെയും പ്രതിരോധത്തിലാക്കി. തുടര്‍ന്നാണ് ജില്ലയുടെ ചുമതലയുള്ള റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ശരത്‌ലാലിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്. അത് സി.പി.എമ്മിനെ വെട്ടിലാക്കി. കോണ്‍ഗ്രസിന് രാഷ്ട്രീയമായി മേല്‍ക്കൈ നേടാനായെന്നാണ് സി.പി.എം ജില്ലാ നേതാക്കള്‍ വിലയിരുത്തുന്നത്. അവര്‍ ഇക്കാര്യം മുന്നണി കണ്‍വീനര്‍ എ.വിജയരാഘവനെ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം മാധ്യമങ്ങളിലൂടെ അതൃപ്തി രേഖപ്പെടുത്തിയതെന്ന് അറിയുന്നു. തെരഞ്ഞെടുപ്പും ജാഥയും മുന്നില്‍ കണ്ട് ഇരുപാര്‍ട്ടികളും അഭിപ്രായവ്യത്യാസത്തിലേക്ക് നീങ്ങേണ്ടെന്ന് മുന്‍കൂട്ടി കണ്ടാണ് കാനം പിണറായിയെ പിന്തുണച്ച് രംഗത്തെത്തിയത്. പൊലീസുമായി മരണവീട്ടില്‍ പോകുന്നത് ശരിയല്ലെന്നാണ് കാനം മാധ്യമങ്ങളോട് പറഞ്ഞത്.
ശബരിമല യുവതീപ്രവേശനത്തില്‍ മുഖ്യമന്ത്രി എടുത്ത നിലപാടുകള്‍ക്ക് സി.പി.ഐ ശക്തമായ പിന്തുണ നല്‍കിയിരുന്നു. അതിന് കാനം രാജേന്ദ്രനെ അടക്കം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പേരെടുത്ത് വിമര്‍ശിച്ചിരുന്നു. ശബരിമല പ്രശ്‌നം വടക്കന്‍കേരളത്തെ കാര്യമായി ബാധിക്കാത്തതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവിടെ മേല്‍ക്കൈനേടാമെന്നായിരുന്നു എല്‍.ഡി.എഫ് കണക്ക് കൂട്ടിയിരുന്നത്. സി.പി.ഐയുടെ വയനാടും തൃശൂരും അടക്കമുള്ള സീറ്റുകളുടെ വിജയത്തെ പെരിയ കൊലപാതകം ബാധിക്കുമെന്ന് ഉറപ്പാണ്. ശബരിമലയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു കോണ്‍ഗ്രസും ബി.ജെ.പിയും കരുക്കള്‍ നീക്കിയിരുന്നത്. അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ മുന്നണിക്കും സര്‍ക്കാരിനും കഴിയുമായിരുന്നു. പക്ഷെ, പെരിയ സംഭവം കാര്യങ്ങളെ തകിടം മറിച്ചു.
രാഷ്ട്രീയ കൊലപാതകങ്ങളെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളില്‍ ഒഴികെയുള്ള നേതാക്കള്‍ ശക്തമായി ആവശ്യപ്പെടുന്നുണ്ട്. അവരും സി.പി.ഐയും കൈകോര്‍ക്കുമ്പോള്‍ കൊലപാതക രാഷ്ട്രീയത്തിന് നേതൃത്വം കൊടുത്തിട്ടുള്ള സി.പി.എം നേതാക്കള്‍ ഒറ്റപ്പെടും. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം അവരുടെ തലയില്‍ കെട്ടിവെച്ച് ഊരാനും മുന്നണിനേതൃത്വത്തിന് കഴിയും. കാരണം ശബരിമല യുവതീപ്രവേശനത്തിന് പൊതുസമൂഹത്തിലെ നല്ലൊരു വിഭാഗം ആളുകളുടെ പിന്തുണയുണ്ട്. കൊലപാതക രാഷ്ട്രീയത്തിന് ആരുടെയും പിന്തുണയില്ല. അത് മുന്നണിയേയും സര്‍ക്കാരിനേയും ജനങ്ങളില്‍ നിന്ന് അകറ്റാനേ ഉപകരിക്കൂ....
https://www.facebook.com/Malayalivartha

























