അയ്യപ്പന് പിറകെ ക്രിസ്തുവും; പിണറായിക്ക് പണി കൊടുക്കാനുള്ള പുതിയ നീക്കം പാളി; പള്ളികളിൽ ഓഡിറ്റിംഗ് നടത്താനും ട്രൈബ്യൂണൽ രൂപീകരിക്കാനുമുള്ള നിയമ പരിഷ്കരണ കമ്മീഷന്റെ നീക്കത്തിൽ സർക്കാർ ഇടപെടൽ

ശബരിമലയിൽ ഹിന്ദുക്കളെ പിണക്കിയത് പോലെ പള്ളികളുടെ പേരിൽ ക്രിസ്ത്യാനികളെ പിണക്കാനുള്ള നീക്കത്തിൽ പിണറായിയും കോടിയേരിയും ഇടപെട്ടു. പള്ളികളിൽ ഓഡിറ്റിംഗ് നടത്താനും ട്രൈബ്യൂണൽ രൂപീകരിക്കാനുമുള്ള നിയമ പരിഷ്കരണ കമ്മീഷന്റെ നീക്കത്തിലാണ് സർക്കാർ ഇടപെട്ടത്. പള്ളികളിലെ സകലവിധ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നതിനുള്ള സംവിധാനം വേണമെന്ന നിർദ്ദേശമാണ് സർക്കാർ പിൻവലിക്കാൻ പോകുന്നത്. സ്വത്തുക്കളിൻ മേൽ നടക്കുന്ന കേസുകളിൽ വിചാരണ നടത്തുന്നതിന് പ്രത്യേക കോടതി രൂപീകരിക്കാനും ശുപാർശയുണ്ടായിരുന്നു. കേരള ചർച്ച് ആക്റ്റ് എന്ന പേരിലാണ് ശുപാർശ സർക്കാരിന് സമർപ്പിക്കാൻ പോകുന്നത്.
മാർച്ച് 6 നു മുമ്പ് ബില്ലിന്റെ കരടിൻ മേൽ പൊതുജനാഭിപ്രായം സ്വീകരിക്കും. ഇക്കാര്യം പത്രങ്ങളിൽ വന്നയുടനെ സി പി എം നേതാക്കളെ കത്തോലിക്കാ സഭയുടെ പ്രധാനികൾ കണ്ടു. പള്ളികളുടെ സാമ്പത്തിക ഇടപാടുകൾ പരിശേധിക്കാൻ പള്ളിക്കുള്ളിൽ തന്നെ സംവിധാനം ഉള്ളപ്പോൾ മറ്റൊരു സംവിധാനം ആവശ്യമില്ലെന്നാണ് കത്തോലിക്കാ സഭയുടെ നിലപാട്. എന്നാൽ ജസ്റ്റിസ് കെ.റ്റി. തോമസിനോട് ഇക്കാര്യം തുറന്നു പറയാനുള്ള ധൈര്യം സർക്കാരിനില്ല. അതു കൊണ്ട് തന്നെ തങ്ങളുടെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുകയാണ് കമ്മീഷൻ . പൊതുജനാഭിപ്രായം ശേഖരിച്ച ശേഷം ആവശ്യമെന്ന് തോന്നുന്ന മാറ്റങ്ങളോടെ അത് ബില്ലാക്കി സർക്കാരിന് സമർപ്പിക്കും
എന്നാൽ ബിൽ വരുമ്പോൾ തങ്ങൾ നോക്കിക്കോളാം എന്നാണ് സർക്കാർ കത്തോലിക്കാ സഭയ്ക്ക് നൽകിയിരിക്കുന്ന വാഗ്ദാനം. പള്ളികളുടെ ആസ്തികൾ ആരും തിരിഞ്ഞു നോക്കാനില്ലാത്ത സാഹചര്യമുണ്ടെന്ന് ബില്ലിൽ പറയുന്നു. ഇവ ഈട് വയ്ക്കുമ്പോൾ പള്ളികൾ മതിയായ കൂടിയാലോചനകൾ നടത്താറില്ലെന്ന് ബില്ലിൽ പറയുന്നുണ്ട്. സ്ഥലം കൈമാറ്റം ചെയ്യാൻ കൃത്യമായ മാനദണ്ഡമില്ല. പള്ളിയുടെ ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി ബില്ലിൽ പറയുന്നു. ഇതിൽ നിന്ന് രക്ഷപ്പെടാനാണ് ബിൽ കൊണ്ടുവരുന്നത്. പള്ളിവക സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനം, പള്ളി വക കെട്ടിടങ്ങളുടെ വാടക, ബാങ്ക് നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള വീഴ്ച എന്നിവ പരിഹരിക്കാൻ ഓഡിറ്റിംഗ് നടത്തണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. എല്ലാ ഇടവകകളും കൃത്യമായ കണക്ക് സൂക്ഷിക്കണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട് .
ഇക്കാര്യത്തിൽ തർക്കം വന്നാൽ ബില്ലിൽ വ്യവസ്ഥ ചെയ്യുന്ന ട്രൈബ്യൂണലിൽ പരാതിപ്പെടാം. എന്നാൽ ട്രൈബ്യൂണൽ രുപീകരിക്കുന്നതിനെതീരെ സഭ രംഗത്ത് വന്നു. ദേവസ്വം ബോർഡ്, വഖഫ് ബോർഡ് എന്നിവ പോലെ പള്ളികളെ നിയന്ത്രിക്കാനുള്ള നീക്കമാണെന്നാണ് സഭയുടെ ആരോപണം. അതേസമയം കത്തോലിക്കാ സഭയിലെ ചില കേന്ദ്രങ്ങൾ ട്രൈബ്യൂണൽ രൂപീകരിക്കണം എന്ന ആവശ്യത്തെ പിന്തുണക്കുന്നുണ്ട്.
ചർച്ച് ആക്റ്റിനെതിരെ ഞായറാഴ്ച കേരള കത്തോലിക്കാ കോൺഗ്രസ് കരിദിനം ആചരിക്കുന്നുണ്ട്. ആക്റ്റിനെതിരെ പള്ളികൾ വഴി തുടർ പ്രചാരണം നടത്തും. ഹിന്ദുക്കളെ പിണക്കിയതു പോലെ ക്രിസ്ത്യാനികളെയും പിണക്കേണ്ടെന്നാണ് സർക്കാരിന്റെ തീരുമാനം. അതിനാൽ നിയമ പരിഷ്കരണ കമ്മീഷന്റെ ശുപാർശ സർക്കാർ തള്ളാനാണ് സാധ്യത.
https://www.facebook.com/Malayalivartha

























