കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കാതിരുന്നത് കുറ്റബോധം കൊണ്ട്; മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കാസർകോട്ട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർഷി ക്കാതിരുന്നത് കുറ്റബോധം കൊണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലാപാടാണ് സർക്കാരിനുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഇരട്ട കൊലപാതക കേസിലെ യഥാർത്ഥ പ്രതികളെ അല്ല ഇപ്പോൾ പിടിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎം കൊണ്ടു കൊടുത്ത പ്രതികളെ ആണ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുള്ളത്. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാൻ ഉള്ള ബോധപൂർവം ആയ ശ്രമമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് നടക്കുന്നതെന്നും
സി ബി ഐ അന്വേഷണത്തിനായി ഏതറ്റം വരെയും കോൺഗ്രസ് തയ്യാറാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. സർക്കാരിനോട് വിധേയത്വം ഉള്ള ഉദ്യോഗസ്ഥനെ വച്ചു കൊണ്ടുള്ള അന്വേഷണം അംഗീകരിക്കാൻ ആകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡ്യൂപ്ലിക്കേറ്റ് പ്രതികളുമയാണ് ഇപ്പോൾ കേസ് മുന്നോട്ടു പോകുന്നത്. ഡി ജി പി യുടെ സ്ഥാനത്ത് റോബർട്ട് നെ ഇരുത്തിയാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു.
കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കില്ല എന്ന് തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ് ജില്ലാ ഘടകത്തിന്റെ എതിര്‍പ്പ് മൂലമാണ് സന്ദര്‍ശനം ഒഴിവാക്കിയതെന്ന് സിപിഎം അറിയിച്ചു. കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാന്‍ നേരത്തേ മുഖ്യമന്ത്രി താൽപര്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സിപിഎം ജില്ലാനേതൃത്വം കോൺഗ്രസ് നേതാക്കളെ ബന്ധപ്പെട്ടു. പ്രവർത്തകർ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്ന് കാസർകോട് ഡിസിസി സിപിഎം നേതാക്കളെ അറിയിച്ചു. മുഖ്യമന്ത്രിക്ക് സന്ദർശിക്കാൻ സ്വാതന്ത്ര്യമുണ്ട്. പ്രവർത്തകർക്ക് പ്രതിഷേധിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. തുടര്‍ന്നാണ് സന്ദര്‍ശനം ഒഴിവാക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.
ഇരട്ടക്കൊലപാതകം ചിലരുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നല്ല രീതിയിൽ മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനെയും പാർട്ടിയെയും അവഹേളിക്കുന്ന രീതിയിൽ കാര്യങ്ങളെത്തിച്ചത് ഇവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകം ഹീനമായ ഒന്നാണ്. തെറ്റായ ഒന്നിനെയും പാർട്ടി ഏറ്റെടുക്കുന്നില്ല. ജനങ്ങള്‍ക്കു മുന്നില്‍ തലകുനിക്കുന്നു. ശക്തമായ നടപടിക്കു പൊലീസിനു നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുകൊണ്ടൊന്നും തകരുന്നതല്ല ഈ പ്രസ്ഥാനം. ഈ പറയുന്നവരുടെ നാക്കിൻതുമ്പിലോ പേനത്തുമ്പിലോ അല്ല ഈ പ്രസ്ഥാനം. എന്നാൽ ഇവർക്ക് ഇത്തരത്തിൽ ഇടപെടുന്നതിന് അവസരം നൽകിയതു വീണ്ടുവിചാരമില്ലാത്ത ചിലരുടെ പ്രവർത്തനമാണ്. നല്ല രീതിയിൽ മുന്നോട്ടുപോവുന്ന സംസ്ഥാന സർക്കാരിനെയും പാർട്ടിയെയും ഇടതുമുന്നണിയെയും അവഹേളിക്കുന്ന രീതിയിൽ കാര്യങ്ങൾ എത്തിച്ചത് ഇവരാണെന്നും പിണറായി ആരോപിച്ചു. ഇപ്പോൾ നടന്നതു കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകമാണ്. കൊലപാതകം ഹീനമായ ഒന്നാണ്. തെറ്റായ ഒന്നിനെയും പാർട്ടി ഏറ്റെടുക്കുന്നില്ല. ശക്തമായ നടപടിക്കു പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ കൊലപാതകത്തിനു ശേഷം നടന്ന മറ്റനേകം കാര്യങ്ങളുണ്ട്. അക്രമം നടത്താൻ ലൈസൻസ് ലഭിച്ചെന്ന ധാരണയിൽ കോൺഗ്രസ് ഗുണ്ടകൾ അഴിഞ്ഞാടി. ഇത് ആരും തള്ളിപ്പറഞ്ഞതായോ ആരും പ്രതികരിച്ചതായോ കണ്ടില്ല. ഇവരും ശക്തമായി നടപടി നേരിടേണ്ടിവരും എന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്നതിനുള്ള ക്രൈംബ്രാഞ്ച് സംഘമായി. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി മുഹമ്മദ് റഫീക്കാണ് അന്വേഷണ സംഘത്തലവൻ. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ്, കാസർകോട് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ അബ്ദുൽ സലീം എന്നിവരും സംഘത്തിലുണ്ട്. ഐ.ജി. എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിലാവും അന്വഷണം. കേസ് തുടക്കത്തിൽ അന്വേഷിച്ചിരുന്ന കാസർകോട് എസ്.പി ഡോ. എ. ശ്രീനിവാസ് ക്രൈംബ്രാഞ്ച് എസ്.പിയായി സ്ഥലം മാറിയിരുന്നു.
https://www.facebook.com/Malayalivartha

























