കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാനുള്ള നീക്കത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറിയതില്‍ ഏറെ വിഷമത്തില്‍ ഇരുകുടുംബവും...

കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാനുള്ള നീക്കത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറിയതില്‍ ഏറെ വിഷമത്തിലാണ് ഇരു കുടുംബവും. ഇവിടെവരെ എത്തിയിട്ടും ഒന്നു തിരിഞ്ഞു നോക്കാത്തതില്‍ വിഷമം കൊണ്ട് പൊട്ടിത്തെറിക്കുകയായിരുന്നു കൃപേഷിന്റെ അച്ഛന്‍. കൊലപാതകത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പങ്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് മുഖ്യമന്ത്രി വരാത്തതെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. മുഖ്യമന്ത്രി വരാന്‍ തീരുമാനിച്ചപ്പോള്‍ സ്വാഗതം ചെയ്തിരുന്നു. അതാണ് കാത്തിരുന്നത്. ഇത് വേദന തന്നെയാണ്. കണ്ണീര് അദ്ദേഹം കണ്ടില്ല. അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഇനി അദ്ദേഹത്തെ കാണാന്‍ ശ്രമിക്കില്ലെന്നും കൃപേഷിന്റെ അച്ഛന്‍ വേദനയോടെ പറഞ്ഞു.
കാസര്‍കോടുനിന്ന് മടങ്ങിയ മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടി. സിപിഎം ജില്ലാകമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനത്തിനുശേഷം കൃപേഷിന്റേയും ശരത് ലാലിന്റേയും വീടുകള്‍ സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രി ആലോചിച്ചിരുന്നത്. സിപിഎം ജില്ലാനേതൃത്വം ഇക്കാര്യത്തില്‍ ഡിസിസിയുടെ നിലപാടാരാഞ്ഞു. മുഖ്യമന്ത്രിക്ക് വീട് സന്ദര്‍ശിക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധിക്കാനും അവകാശമുണ്ടെന്ന് മറുപടി. ആശയക്കുഴപ്പത്തിനൊടുവില്‍ സന്ദര്‍ശനം ഒഴിവാക്കി.
വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ഒരുങ്ങിയതിനെ സ്വാഗതം ചെയ്ത കൃപേഷിന്റേയും ശരത്തിന്റേയും കുടുംബങ്ങള്‍ തീരുമാനം മാറിയതോടെ നിരാശയിലായി. എന്നാല്‍ ഇതുകൊണ്ടല്ല മുഖ്യമന്ത്രി പോകാതിരുന്നതെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ വിശദീകരിച്ചു.
കാസര്‍കോട്ടെ പരിപാടികള്‍ക്കുശേഷം കാഞ്ഞങ്ങാട്ടേക്ക് പോകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ കരിങ്കൊടി വീശി. ഇവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.
അതേസമയം പെരിയ ഇരട്ടക്കൊലയുടെ അന്വേഷണം െ്രെകംബ്രാഞ്ചിനു വിട്ടത് കേസ് അട്ടിമറിക്കാനെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. കേസ് അട്ടിമറിക്കുന്നതില്‍ പ്രാഗല്‍ഭ്യം നേടിയ, സര്‍ക്കാര്‍ കുനിയാന്‍ പറയുമ്പോള്‍ ഇഴയാം സാര്‍ എന്ന് പറയുന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് അന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇങ്ങനെ പോയാല്‍ കേസ് തെളിയില്ലെന്നും അതിനാലാണ് കേന്ദ്ര ഏജന്‍സിയെ അന്വേഷണം എല്‍പ്പിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും മനോരമ ഓണ്‍ലൈന്‍ അഭിമുഖ പരിപാടിയായ മറുപുറത്തില്‍ പങ്കെടുത്ത് അദ്ദേഹം വിശദീകരിച്ചു.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകക്കേസില്‍ പ്രതികളായ 2 പേര്‍ സംഭവദിവസം കല്യോട്ട് എത്തിയിരുന്നതായി സൂചന. കൊലപാതകങ്ങള്‍ ഉണ്ടായ അന്നു മുതല്‍ ഇവര്‍ അപ്രത്യക്ഷരാണെന്നു പൊലീസ് കണ്ടെത്തി. ഇവര്‍ കൊലപാതക സമയത്ത് കല്യോട്ട് എത്തിയിരുന്നോ എന്നതു സ്ഥിരീകരിക്കാന്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. കറുത്ത നിറമുള്ള കാറില്‍ അതിവേഗം ദേശീയപാതവഴി കടന്നു പോയത് ഇവരാണെന്നു സംശയിക്കുന്നു.കൊലപാതകം നടത്തിയതിനു ശേഷം പീതാംബരന്‍ ഉള്‍പ്പെടെയുള്ള സംഘം കാഞ്ഞങ്ങാട് ഭാഗത്തുള്ള ചാലിങ്കാല്‍മൊട്ടരാവണീശ്വരം വരെ ആദ്യം സഞ്ചരിച്ചിട്ടുണ്ട്. അവിടെ ആരെയെങ്കിലും എത്തിച്ചതാണോ എന്നു പൊലീസ് സംശയിക്കുന്നുണ്ട്. അതിനു ശേഷമാണ് ഇവര്‍ തിരിച്ചു പാര്‍ട്ടി ഓഫിസില്‍ എത്തിയത്. ക്വട്ടേഷന്‍ സംഘത്തിന്റെ സാന്നിധ്യം പൊലീസ് പൂര്‍ണമായി തള്ളിക്കളഞ്ഞിട്ടില്ല. ആദ്യഘട്ട അന്വേഷണത്തില്‍ നിലവില്‍ അറസ്റ്റിലായവര്‍ക്കു പങ്കുണ്ടെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പുറമേ നിന്നുള്ളവരുടെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ വേണ്ടിവരും. പ്രതികളില്‍ ചിലര്‍ കണ്ണൂരിലെ പാര്‍ട്ടിഗ്രാമത്തിലെത്തി ആയുധപരിശീലനം നേടിയിരുന്നതായി മൊഴി നല്‍കിയിട്ടുണ്ട്
https://www.facebook.com/Malayalivartha

























