വിജയം ഉറപ്പിക്കാന്‍ പോരാട്ടം... കുമ്മനവും സുരേഷ് ഗോപിയും തമ്മിലുള്ള പോരാട്ടത്തില്‍ സുരേഷ് ഗോപി തന്നെ വിജയിക്കുമെന്നുറപ്പ്; തന്ത്രം മെനഞ്ഞ് ആര്‍എസ്എസും ബിജെപിയും; വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ശക്തമായി പോരാടാന്‍ നീക്കം

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനാണോ സുരേഷ് ഗോപിയാണോ എന്ന തര്‍ക്കത്തിലാണ്. അതിനപ്പുറത്തേയ്ക്ക് ബിജെപിയ്ക്ക് മറ്റൊരു സ്ഥാനാര്‍ത്ഥിയെ ചിന്തിക്കാന്‍ കഴിയുന്നില്ല. അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. ഗ്രൂപ്പ് പോര് അവസാനിപ്പിച്ച് ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ശ്രമിക്കണമെന്നാണ് അമിത്ഷാ അന്ത്യശാസനം നല്‍കിയിട്ടുള്ളത്. തമ്മിലടിച്ച് ഉള്ള വോട്ട് കൂടി നഷ്ടപ്പെടുത്തിയാല്‍ നടപടി വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തില്‍ വിജയ സാധ്യത കാണുന്ന രണ്ട് മണ്ഡലങ്ങളാണ് തിരുവനന്തപുരവും പത്തനംതിട്ടയും. ഈ രണ്ടു സീറ്റിലും സ്ഥാനാര്‍ത്ഥി മോഹികളുടേയും ഗ്രൂപ്പ് ലീഡര്‍മാരുടേയും അടിയാണ്. വിജയ സാധ്യതയാണ് പരമ പ്രധാനം അതിനപ്പുറത്തേയ്ക്ക് ചിന്തിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാകില്ല അത് കൊണ്ടാണ് കുമ്മനവും സുരേഷ് ഗോപിയും മാത്രം തലസ്ഥാനത്ത് പരിഗണിക്കപ്പെടുന്നത്. കുമ്മനം രാജശേഖരന്റെ കാര്യത്തില്‍ ഇതുവരെ അന്തിമമായ ഒരു തീരുമാനം ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ സുരേഷ് ഗോപിയാണ് തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
കുമ്മനമില്ലെങ്കില്‍ പിന്നെ തിരുവനന്തപുരത്ത് മത്സരിക്കാന്‍ സുരേഷ് ഗോപി തന്നെ മതിയെന്നാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉയരുന്ന ആവശ്യം. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ് സുരേഷ് ഗോപി. നടനെന്നതിലുപരി നായര്‍ സമുദായാംഗം എന്നതാണ് സുരേഷ് ഗോപിക്ക് സാധ്യത കല്‍പ്പിക്കുന്നത്.നായര്‍ സമുദായാംഗമായ സുരേഷ് ഗോപിയെ മത്സരിപ്പിച്ചാല്‍ എന്‍എസ്എസ് ഉള്‍പ്പെടെ പിന്തുണയ്ക്കുമെന്ന് ബിജെപി കണക്ക് കൂട്ടുന്നുണ്ട്. സാമുദായിക സമവാക്യങ്ങള്‍ കൂടി വിലയിരുത്തി ശോഭാ സുരേന്ദ്രനെ ആറ്റിങ്ങലില്‍ മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശവും പാര്‍ട്ടി ഇപ്പോള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.
മിസോറാം ഗവര്‍ണറായി പോയ കുമ്മനം രാജശേഖരനെ മടക്കി കൊണ്ടുവരണമെന്നും തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്നുമായിരുന്നു ആര്‍എസ്എസ് നിലപാട്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും കുമ്മനത്തിന്റെ മടങ്ങി വരവിനായി ശക്തമായി വാദിച്ചിരുന്നു.കുമ്മനം വന്നാല്‍ പാര്‍ട്ടിക്കുളളില്‍ അഭിപ്രായ ഐക്യമുണ്ടാക്കാന്‍ സാധിക്കുമെന്നും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുമെന്നും ആര്‍എസ്എസ് വാദിച്ചിരുന്നു.മത സാമുദായിക നേതാക്കളോട് കുമ്മനത്തിനുളള അടുപ്പവും പാര്‍ട്ടിക്കുളളിലെ സ്വീകാര്യതയും ഇതിന് സഹായകമാകുമെന്നും ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.
ബംഗാളിലെയും ത്രിപുരയിലെയും പോലെ കേരളത്തിലും സിപിഎം ഇല്ലാതാകുന്ന സമയം അടുക്കുന്നുവെന്നാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്നലെ പറഞ്ഞത്. നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ കേരളത്തിലും താമര വിരിയും. പാലക്കാട് നടന്ന പേജ് പ്രമുഖന്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ
കേരളത്തിലെ ജനങ്ങള്‍ ഒരു തവണ എന്‍.ഡി.എക്ക് അവസരം നല്കു, കേരളത്തെ രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കി തരാം. രാഹുലിന്റെ മഹാസഖ്യം ഭാരതത്തിന്റെ ഭാവിക്ക് നല്ലതല്ല. മലയാളികള്‍ക്കായി യുപിഎ സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണം. യുപിഎ സര്‍ക്കാര്‍ 45393 കോടി മാത്രമാണ് കേരളത്തിന് നല്കിയത്. മോദി സര്‍ക്കാര്‍ ഇതുവരെ 1098155 രൂപ നല്‍കി. യുപിഎ നല്കിയതിനെക്കാള്‍ നാല് മടങ്ങ് അധികം തുക മോദി സര്‍ക്കാര്‍ കേരളത്തിന് നല്കി.
ശബരിമല വിഷയത്തില്‍ വിശ്വാസികളെ ഇടത് പക്ഷ സര്‍ക്കാര്‍ വഞ്ചിച്ചു. ഇത് കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെ അടിത്തറ ഇളക്കും. 30000 അയ്യപ്പ വിശ്വാസികളെ പിണറായി സര്‍ക്കാര്‍ കള്ള കേസില്‍ കുടുക്കി. വിശ്വാസങ്ങളെ തകര്‍ക്കുന്നവരാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍.
പോലീസ് വേഷം ധരിച്ച 1500 ഡിവൈഎഫ്‌ഐ ഗുണ്ടകളാണ് ശബരിമലയില്‍ വിശ്വാസികളെ വേട്ടയാടിയത്. അയ്യപ്പ ഭക്തരെ വേട്ടയാടുന്നത് സിപിഎം അവസാനിപ്പിക്കണം അല്ലെങ്കില്‍ ബംഗാളും തൃപുരയും ആവര്‍ത്തിക്കും. സുപ്രീം കോടതി വിധി മാനിക്കുന്ന ഇടത് സര്‍ക്കാര്‍ പള്ളികളിലെ ഉച്ചഭാഷിണി നീക്കം ചെയ്യണം എന്ന കോടതി വിധി എന്ത് കൊണ്ട് നടപ്പാക്കിയില്ലെന്നും അമിത് ഷാ ചോദിക്കുന്നു.
https://www.facebook.com/Malayalivartha

























