മൃഗീയ കൊലപാതകം... പെരിയയില്‍ കൊല്ലപ്പെട്ട യുവാക്കള്‍ക്ക് നേരെ നടന്നത് അതിക്രൂരമായ കൊലപാതകം; ഉറ്റസുഹൃത്തുക്കളായ മറ്റു പ്രതികളെ കൊലപാതകത്തിനായി ഏകോപിപ്പിച്ചത് പീതാംബരന്‍; വ്യക്തമായ ആസൂത്രണത്തോടെ രണ്ട് യുവാക്കളെ പിച്ചിച്ചീന്തി

തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പെരിയ കൊലപാതകം സജീവമായി തന്നെ നില്‍ക്കുകയാണ്. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരേ നടന്ന ആക്രമത്തിന്റെ വിശദ വിവരങ്ങളാണ് പുറത്താകുന്നത്. മൃഗീയമായ അക്രമമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. കൊലപാതകത്തിനായി ഉറ്റസുഹൃത്തുക്കളായ മറ്റു പ്രതികളെ ഏകോപിപ്പിച്ചതു മുഖ്യപ്രതി എ. പീതാംബരനാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റിലായ അഞ്ചു പ്രതികളെ കോടതി രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു.
പ്രതികളെല്ലാം നേരിട്ടു കൊലപാതകത്തില്‍ പങ്കെടുത്തെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൃപേഷിനെ ആദ്യം വെട്ടിയതു മൂന്നാംപ്രതി കെ.എം. സുരേഷാണ്. മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചു സുരേഷ് തന്നെയാണു ശരത്‌ലാലിനെയും പരുക്കേല്‍പ്പിച്ചത്. അക്രമികള്‍ പ്രധാനമായും ലക്ഷ്യമിട്ടതു ശരത്‌ലാലിനെയാണെന്ന് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍, ആദ്യം അക്രമികള്‍ക്കു മുന്നില്‍പ്പെട്ടതു കൃപേഷാണ്.
ബൈക്കില്‍ കൃപേഷും ശരത്‌ലാലും വരുന്നതു കണ്ട് അക്രമിസംഘം റോഡിലേക്കു ചാടിവീണു. ആഞ്ഞുചവിട്ടിയതോടെ ബൈക്ക് മറിഞ്ഞു. സുരേഷിന്റെ ആദ്യവെട്ട് കൊണ്ടതു കൃപേഷിന്റെ തലയ്ക്കാണ്. തുടര്‍ന്ന്, മരണവെപ്രാളത്തോടെ ഓടിയ കൃപേഷിനെ ഉപേക്ഷിച്ച് സംഘം ശരത്തിനെ ആക്രമിച്ചു. ഇതിനിടെ സുരേഷിന്റെ കൈയിലുണ്ടായിരുന്ന വടിവാളിന്റെ പിടി ഊരിത്തെറിച്ചു. സുരേഷിന്റെ വലതുകൈക്കു മുറിവേറ്റു. സംഘത്തിലെ മുഴുവന്‍ പേരും ശരത്തിനെ തുരുതുരാവെട്ടി വഴിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. മടങ്ങുന്നതിനിടെ ആയുധങ്ങളില്‍ ചിലതു പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ചു. എന്നാല്‍ ഒരാള്‍ മാത്രം പുതിയ വാള്‍ ഉപേക്ഷിക്കാന്‍ തയാറായില്ല. മറ്റുള്ളവര്‍ നിര്‍ബന്ധിച്ചതോടെ അതും ഉപേക്ഷിച്ചു.
ഈ വാളാണ് അന്വേഷണസംഘം ഇന്നലെ കണ്ടെത്തിയത്. സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗം സജി ജോര്‍ജിന്റെ സൈലോ കാറില്‍ നാലുപേരും മറ്റു വാഹനങ്ങളില്‍ രണ്ടുപേര്‍ വീതവുമാണു രക്ഷപ്പെട്ടത്. സംഘം ആദ്യം പാര്‍ട്ടി കേന്ദ്രമായ വെളുത്തോളിയിലെത്തി. അവിടെനിന്ന് ഒളിയിടത്തിലേക്കു നീങ്ങി. അവിടെവച്ച് എന്തു മൊഴി നല്‍കണമെന്ന കാര്യത്തില്‍ നിയമോപദേശം ലഭിച്ചു. കേസിലെ പ്രധാനപ്രതികളെയെല്ലാം പിടികൂടിയെന്നാണു പോലീസിന്റെ അവകാശവാദം. എന്നാല്‍, ഒരാള്‍കൂടി പിടിയിലായേക്കുമെന്നും അന്വേഷണസംഘം സൂചിപ്പിച്ചു. പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച സമര്‍പ്പിക്കുമെന്നു പോലീസ് വ്യക്തമാക്കി. അന്വേഷണം നാളെ െ്രെകംബ്രാഞ്ച് ഏറ്റെടുക്കും.
അതേസമയം പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം സി.പി.എമ്മും സര്‍ക്കാരും അവഹേളിക്കപ്പെടാന്‍ ഇടയാക്കിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ കാസര്‍ഗോട്ടുതന്നെ വ്യക്തമാക്കിയത്. ചിലരുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയാണത്. അത്തരമൊരു ഹീനകൃത്യം നടന്നതില്‍ ജനങ്ങള്‍ക്കു മുന്നില്‍ തലകുനിക്കുന്നുവെന്നും പിണറായി പറഞ്ഞു.
കൊലപാതകം ഹീനമാണ്. തെറ്റായ സംഭവം പാര്‍ട്ടി ഏറ്റെടുക്കില്ല. പ്രതികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ പോലീസിനോടു നിര്‍ദേശിച്ചിട്ടുണ്ട്. ഒരവസരം കിട്ടിയപ്പോള്‍, ഇപ്പോള്‍ ശരിയാക്കിത്തരാമെന്നു പറയുന്നവരോട് ഒന്നേ പറയാനുള്ളൂ, ഇതുകൊണ്ടൊന്നും തകരുന്നതല്ല ഈ പ്രസ്ഥാനം. വിമര്‍ശിക്കുന്നവരുടെ പേനത്തുമ്പിലോ നാവിന്‍തുമ്പിലോ അല്ല പാര്‍ട്ടി നിലനില്‍ക്കുന്നത്. എന്നാല്‍, അതിന് അവസരമുണ്ടാക്കിയതു വീണ്ടുവിചാരമില്ലാതെ ചിലര്‍ നടത്തിയ പ്രവൃത്തികളാണ്.
പെരിയ കൊലപാതകത്തിനുശേഷം നടന്ന മിന്നല്‍ ഹര്‍ത്താല്‍ അക്രമത്തിനുള്ള ലൈസന്‍സാണെന്നു കരുതി കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിഞ്ഞാടി. അതിനെതിരേ ആരും പ്രതികരിച്ചില്ല. ഹര്‍ത്താല്‍ അക്രമികള്‍ക്കെതിരേയും ശക്തമായ നടപടിയുണ്ടാകും. കോണ്‍ഗ്രസിന്റെ സഹായത്തോടെ ശക്തിയാര്‍ജിച്ച ബി.ജെ.പിയാണു കേന്ദ്രം ഭരിക്കുന്നത്. ഇടതുപക്ഷത്തെ നിഷ്‌കാസനം ചെയ്ുകയയാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. ത്രിപുരയില്‍ എത്രയോ പേരെ കൊന്നുതള്ളി. വീടുകളും പാര്‍ട്ടി ഓഫീസുകളുമടക്കം നശിപ്പിച്ചു. ഇടതുപക്ഷത്തുള്ള സ്ത്രീകളെ ബലാത്സംഗം ചെയ്തു.
പശ്ചിമബംഗാളിലും ഒട്ടേറെ സഖാക്കള്‍ കൊല്ലപ്പെട്ടു. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഇടതുപക്ഷത്തെ ആക്രമിക്കുന്നതു ഹരമാണ്. ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് ഇടതുപക്ഷമാണെന്നും പിണറായി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha

























