കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപ്പിടിത്തം; നഗരത്തിൽ പുക വ്യാപിക്കുന്നു; നാട്ടുകാർക്ക് ശ്വാസ തടസ്സവും അസ്വസ്ഥതയും

കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപ്പിടിത്തെ തുടർന്ന് നഗരത്തിൽ രൂക്ഷമായ പുക ശല്യം . ചമ്പക്കര, വൈറ്റില, മരട്, കുണ്ടന്നൂര്‍, കടവന്ത്ര, അമ്പലമുകള്‍, എംജി റോഡ് പ്രദേശങ്ങളിലാണ് പുകയിപ്പോൾ വ്യാപിച്ചിരിക്കുന്നത്. പുകയെ തുടർന്ന് നാട്ടുകാർക്ക് ശ്വാസതടസ്സവും കണ്ണെരിച്ചിലും അനുഭവപ്പെടുന്നു.
പ്ലാന്റിലെ പ്ലാസ്റ്റിക് സംസ്‌കരിക്കുന്ന മേഖലയിലാണ് ഇന്നലെ തീപ്പിടിത്തം ഉണ്ടായത്. പ്ലാന്റിലെ തീപിടുത്തം ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഇതുവരെ കെടുത്താനായിട്ടില്ല. തീ പൂര്‍ണമായും അണക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.
ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. പ്ലാന്‍റിന്‍റെ ഒരറ്റത്ത് നാല് ഭാഗത്തു നിന്നും തീ പടർന്ന് പിടിക്കുകയായിരുന്നു. തരംതിരിക്കാത്ത മാലിന്യക്കൂമ്പാരത്തിലാണ് തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യശേഖരത്തിൽ തീ കത്തിപ്പടർന്നതോടെ പരിസരമാകെ കറുത്ത പുകയും, ദുർഗന്ധവുമായി. അഗ്നിശമന സേന, ബി.പി.സി.എല്‍ എന്നിവയുടേതടക്കം 15 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് കൊച്ചിയിൽ വൻ തീപിടിത്തമുണ്ടാകുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം നാല് തവണ മാലിന്യക്കൂമ്പാരങ്ങൾക്ക് മേൽ തീ പടർന്നു. അതേസമയം ബ്രഹ്മപുരത്തെ തീപ്പിടിത്തം സംശയാസ്പദമെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. അടിക്കടി ഉണ്ടാകുന്ന തീപിടിത്തത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് കോർപ്പറേഷന്‍റെ നിലപാട്.
കഴിഞ്ഞ തവണത്തെ തീപ്പിടിത്തങ്ങള്‍ക്ക് ശേഷം പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് മേയര്‍ പറയുന്നു. അന്വേഷണത്തിന് ഇത്തവണ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായും മേയര്‍ കൂട്ടിച്ചേര്‍ത്തു.എന്നാൽ സുരക്ഷ ഉറപ്പാക്കാതെ ഇനി ബ്രഹ്മപുരത്ത് മാലിന്യ നിക്ഷേപം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാരും പ്ലാന്‍റ് സ്ഥിതി ചെയ്യുന്ന വടവുകോട് പഞ്ചായത്തും. ഇതിനുപുറമേ , തീപിടിച്ച് വളരെ പെട്ടെന്ന് തന്നെ പരിസരമാകെ പടർന്നതിൽ ദുരൂഹതയുണ്ടെന്ന് അഗ്നിശമന സേനയും പറയുന്നു.
https://www.facebook.com/Malayalivartha






















