27 ഇഞ്ച് വടിവാള്‍ വന്നത് കണ്ണൂരില്‍ നിന്നോ; കിര്‍മാണി മനോജുള്‍പ്പടെയുള്ളവര്‍ പരോളിലിറങ്ങി എങ്ങോട്ട് പോയെന്ന് അന്വേഷിക്കണം; കൊല നടത്തുന്നതിന് മുമ്പ് യുവാക്കളെ ഇടിച്ചിട്ട വാഹനം എവിടെയാണ് നിര്‍ത്തിയിട്ടിരിക്കുന്നതെന്ന് അന്വേഷിക്കണമെന്ന തിരുവഞ്ചൂരിന്റെ പ്രതികരണം വഴിയൊരുക്കിയിരിക്കുന്നത് വലിയ ചര്‍ച്ചകള്‍ക്ക്

ഇന്ന് 27 ഇഞ്ച് വടിവാള്‍ എവിടെ നിന്ന് വന്നു. കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ ടി പി വധക്കേസ് പ്രതികളുണ്ടോ എന്ന് അന്വേഷിക്കണമെന്ന് മുന്‍ ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുമ്പോള്‍ അതിനും നേതാക്കള്‍ ഉത്തരം നല്‍കണം. കിര്‍മാണി മനോജുള്‍പ്പടെയുള്ളവര്‍ പരോളിലിറങ്ങി എങ്ങോട്ട് പോയെന്ന് അന്വേഷിക്കണം. കൊല നടത്തുന്നതിന് മുമ്പ് യുവാക്കളെ ഇടിച്ചിട്ട വാഹനം എവിടെയാണ് നിര്‍ത്തിയിട്ടിരിക്കുന്നതെന്ന് അന്വേഷിക്കണമെന്നും തിരുവഞ്ചൂര്‍ ഏഷ്യാനെറ്റ് ന്യൂസില്‍ പ്രതികരിച്ചത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്.
ടി പി വധക്കേസിലെ രണ്ട് പ്രതികള്‍ക്ക് ഈ കൊലപാതകം നടക്കുന്നതിന് മുമ്പ് പരോള്‍ നല്‍കി പുറത്തുവിട്ടിട്ടുണ്ട്. അടിയന്തരമായ കാര്യങ്ങള്‍ക്ക് മാത്രമേ കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിക്കാറുള്ളൂ. കിര്‍മാണി മനോജിനും റഫീഖിനും അത്തരമെന്ത് ഗുരുതരമായ ആവശ്യമാണ് ഉണ്ടായിരുന്നത്? പരോള്‍ വാങ്ങി ഇരുവരും എങ്ങോട്ടാണ് പോയതെന്നതിന് മുഖ്യമന്ത്രി തന്നെ മറുപടി പറയണമെന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞത്. കൃപേഷ് ബൈക്കില്‍ പോകുമ്പോള്‍ പിന്നില്‍ നിന്ന് വാഹനത്തില്‍ വന്ന് ഒറ്റ വെട്ടായിരുന്നു. ആ ഒറ്റ വെട്ടിന് തല പിളര്‍ന്നു. എങ്ങനെ അത്തരമൊരു വെട്ട് വെട്ടാന്‍ സാധാരണ ഒരാള്‍ക്ക് കഴിയും? വളരെ പരിചയമുള്ള ഒരു ഗുണ്ടയ്ക്ക് മാത്രമേ അത്തരമൊരു കൃത്യം നടത്താനാകൂ. അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഇവിടത്തെ പൊലീസിനാകില്ല. കേസില്‍ സിബിഐ അന്വേഷണം നടത്തിയേ മതിയാകൂ തിരുവഞ്ചൂര്‍ പറഞ്ഞു.
കശാപ്പിന് ഉപയോഗിക്കുന്ന ആയുധത്തിന് സമാനമായ വടിവാള്‍ എവിടെ നിന്നുണ്ടാക്കി എന്നത് വലിയ ചോദ്യമായി തന്നെ തുടരുന്നു. മുത്തൂറ്റ് കൊലക്കേസില്‍ വിധി വന്നെങ്കിലും പോലീസ് അന്വേഷണത്തിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്ത് ഇന്നും 'എസ്' കത്തി വിവാദം ബാക്കി നില്‍ക്കുന്നും എന്നതും ഈ സമയത്ത് ഓര്‍ക്കേണ്ടതാണ്. കേസിലെ പ്രതിയായ കാരി സതീഷ്, പോളിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് 'എസ്' ആകൃതിയിലുള്ള കത്തിയാണെന്നായിരുന്നു അന്നത്തെ റേഞ്ച് ഐ.ജി.യുടെ വെളിപ്പെടുത്തല്‍. എന്നാല്‍, ആലപ്പുഴ ചാത്തനാട് ജങ്ഷനില്‍ കൊല്ലപ്പണി നടത്തുന്നയാളെക്കൊണ്ട് പോലീസ് 'എസ്' കത്തി ഉണ്ടാക്കിച്ചതാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ സംഭവം വിവാദമായി. 'എസ്' ആകൃതിയിലുള്ള കത്തി സാധാരണയായി ഉപയോഗിക്കുന്നത് ആര്‍.എസ്.എസ്സുകാരാണെന്ന പ്രസ്താവനയുമായി അന്ന് സി.പി.എം. രംഗത്തെത്തിയിരുന്നു. ഇതോടെ വിവാദം ആളിപ്പടര്‍ന്നു. 'എസ്' കത്തിയുടെ പേരില്‍ പലരും അന്ന് ഏറെ പഴികേള്‍ക്കേണ്ടി വന്നു. കാരി സതീഷിന്റെ വീട്ടില്‍ കട്ടിലിനടിയില്‍നിന്ന് കണ്ടെത്തിയതെന്ന് പറഞ്ഞ് പോലീസ് അന്ന് ഈ 'എസ്' കത്തി തൊണ്ടിയായി എടുക്കുകയായിരുന്നുവെന്നാണ് പരാതി ഉയര്‍ന്നത്. കേസന്വേഷണച്ചുമതലയില്‍നിന്ന് പോലീസിനെ മാറ്റി സി.ബി.ഐ. വന്നപ്പോള്‍ തൊണ്ടിയില്‍നിന്ന് 'എസ്' കത്തി ഇല്ലാതായി. സാധാരണ കത്തി ഉപയോഗിച്ചാണ് പോളിനെ കൊലപ്പെടുത്തിയതെന്നായിരുന്നു സി.ബി.ഐ. കണ്ടെത്തല്‍. ഇതോടെ 'എസ്' കത്തിക്ക് കേസില്‍ സ്ഥാനമില്ലാതായെങ്കിലും വിവാദങ്ങള്‍ തുടര്‍ന്നു. ഏതായാലും ഇരട്ടക്കൊലക്കേസിലെ പ്രധാന ആയുധം എസ്. കത്തി പോലെ സൃഷ്ടിച്ചെടുത്തതാണോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബം ആവശ്യപ്പെടുന്നത് പോലെ സിബിഐ എത്തുമ്പോള്‍ എല്ലാം ശരിയാകുമോ.
https://www.facebook.com/Malayalivartha

























