കാലാവസ്ഥാ വ്യതിയാനത്തിൽ കേരളം ചുട്ടുപൊള്ളും; താപനില 38 ഡിഗ്രി കടന്നു; കേരളം പ്രളയത്തേക്കാൾ മാരകമായ അവസ്ഥയിലേക്ക്

തിരുവനന്തപുരം: മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കാലവര്‍ഷം നേരത്തെ പെയ്ത്‌യൊഴിഞ്ഞത് സംസ്ഥാനത്ത് ചൂട് അധികരിക്കാന്‍ കാരണമാകുന്നു. വരണ്ട അന്തരീക്ഷം, മഴയുടെ കുറവ്, എന്നിവക്ക് പുറമേ വരണ്ട വടക്കുകിഴക്കന്‍ കാറ്റ് കേരളത്തിലേക്ക് എത്തുന്നതും ചൂട് കൂടാന്‍ കാരണമായി. ശൈത്യം വിടവാങ്ങും മുന്‍പേ വേനല്‍ എത്തിയതോടെ സംസ്ഥാനം മുന്‍പൊങ്ങുമില്ലാത്തവിധം ചുട്ടു പഴുക്കുന്നു. ഉടന്‍വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ 2015-നു ശേഷമുള്ള കൊടിയ വേനലിന് സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടി വന്നേക്കുമെന്ന സൂചനയാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്നത്.
ആഗോളതാപനത്തിന്റെ ഭാഗമായ കാലാവസ്ഥ മാറ്റം കേരളത്തേയും ബാധിക്കുന്നുവെന്ന ആശങ്ക ശക്തമാവുകയാണ്. കേരളത്തില്‍ ജനുവരി 1 മുതല്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഴ അകന്നു നില്‍ക്കുന്ന അവസ്ഥ തുടര്‍ന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ഈ വര്‍ഷം റെക്കോര്‍ഡ് ചൂടാവും രേഖപ്പെടുത്തുക. വയനാട് ഇപ്പോള്‍ തന്നെ വരണ്ടുണങ്ങിക്കഴിഞ്ഞു. മൂന്നു പേറക്ക് ഇതിനകം തന്നെ ഇവിടെ സൂര്യതാപമേറ്റു.
സംസ്ഥാനത്തെ താപനിലയില്‍ വലിയ തോതിലുള്ള വ്യതിയാനമാണ് സംഭവിച്ചിരിക്കുന്നത്. പലയിടത്തും ഉയര്‍ന്ന താപനില 38 ഡിഗ്രി കടന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താപനില മൂന്ന് ഡിഗ്രിയോളം വര്‍ധിച്ചെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. അടുത്ത നാലാഴ്ച ഈ നില തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ഇത്തവണ വേനല്‍ചൂട് സാധാരണയില്‍ നിന്നും ഉയരുകയാണ്.
മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളെയാണ് സംസ്ഥാനത്ത് വേനല്‍ക്കാലമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നത്. എന്നാല്‍ ഇത്തവണ ഫെബ്രുവരി പകുതി പിന്നിട്ടപ്പോഴേക്കും സ്ഥിതി വിശേഷം മാറി.
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം 38.2 ഡിഗ്രി ചൂട് രേഖപ്പെടുത്തി.
തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ശരാശരി മൂന്ന് ഡിഗ്രിയോളം ചൂട് കൂടി. മധ്യകേരളത്തില്‍ ശരാശരി രണ്ടു ഡിഗ്രി ചൂടാണ് കൂടിയത്. മാര്‍ച്ച് 21 വരെ സൂര്യ രശ്മികള്‍ സംസ്ഥാനത്തേക്ക് തീഷ്ണമായി പതിക്കുമെന്നതിനാല്‍ വരും ദിവസങ്ങളിലും കനത്ത് ചൂടാകും സഗസ്ഥാനത്ത് അനുഭവപ്പെടുക.
ലോകം കണ്ട ഏറ്റവും വലിയ ചൂടിന് 2015-ല്‍ രാജ്യം സാക്ഷ്യം വഹിച്ചിരുന്നു. ഏതാണ്ട് അതിനു സമാനമായ അവസ്ഥയിലേക്കാണ് ഇപ്പോഴത്തെ പോക്ക്. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്തു തുടങ്ജിയതോടെ ജോലി സമയം ക്രമീകരിക്കാനുള്ള അറിയിപ്പ് ലേബര്‍ കമ്മീഷണര്‍മാര്‍ നല്‍കിക്കഴിഞ്ഞു. വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനം പ്രളയത്തിനു ശേഷം മറ്റൊരു ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വന്നേക്കാമെന്ന സൂചനയാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്നത്.
ദുരന്തങ്ങളെക്കുറിച്ചുള്ള ഇന്റര്‍നാഷണ്‍ ഡാറ്റാബേസില്‍ നിന്നുള്ള കണക്കുകളാണ് 2015 ലെ ചൂടിന്റെ കാഠിന്യം വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3302 പേരോളം അന്ന് കനത്ത് ചൂടില്‍ മരിച്ചിരുന്നു. മഹാരാഷ്ര്ടയിലെ നാഗ്പുരിലാണ് അന്ന് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് 47.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു അത്. പിന്നീട് ചില ഇടങ്ങളില്‍ ചൂട് 48 ഡിഗ്രി വരെ ഉയര്‍ന്നതായി പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിതീകരണം ഇല്ല. കേരളത്തില്‍ ഇപ്പോള്‍ തന്നെ ചൂട് 40 ഡിഗ്രിയോട് അടുക്കുന്നത് ദുസൂചനയാണ് നല്‍കുന്നത്. കാലവര്‍ഷം എത്താന്‍ മൂന്നു മാസം കൂടി സമയം ഉള്ളതിനാല്‍ വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാന വെന്തുരുകും.
ഹൃദ്രോഗവും ശ്വാസകോശ രോഗവുമുള്ളവര്‍ക്ക് അധികതാപം ദോഷം ചെയ്യും. നേരിട്ട് ചുട് ഏല്‍ക്കാതിരിക്കാന്‍ ഇവര്‍ ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. 1998, 2002, 2003, 2015 വര്‍ഷങ്ങളില്‍ രാജ്യത്ത് കടുത്ത ചൂട് അനുഭവപ്പെട്ടിരുന്നു. അത്യുഷ്ണത്തില്‍ 1998-ല്‍ 2541 പേരും 2002-ല്‍ 1030 പേരും 2003-ല്‍ 1210 പേരും മരിച്ചിരുന്നു.
താപവാതത്തിന്റെ തീവ്രതയും ആവൃത്തിയും ഇനിയും വര്‍ദ്ധിക്കുമെന്നാണ് ഐ.ഐ.ടി ബോംബെ, ടി.ഐ.എസ.്എസ്, ഓസ്‌ട്രേലിയ മൊണാഷ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. കനത്ത ചൂട് അനുഭവപ്പെട്ട 2015 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച ജേണല്‍ റീജിയണല്‍ എന്‍വയോണ്‍മെന്റല്‍ ചേഞ്ചില്‍ ഇതു സംബന്ധിച്ച് ഇവര്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha






















