കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം; റിപ്പോർട്ട് തേടി റവന്യു മന്ത്രി

കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കണമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. റിപ്പോർട്ട് നൽകണമെന്ന് മന്ത്രി ജില്ലാ ഭരണകൂടത്തിനോടാണ് ആവശ്യപ്പെട്ടത് . തുടര്‍ന്ന് കളക്ടര്‍ മാലിന്യ പ്ലാന്റ് സന്ദര്‍ശിച്ചു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് നാലാം തവണയാണ് ഇത്തരത്തില്‍ തീ പിടുത്തമുണ്ടാകുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമന സേനാ യൂണിറ്റുകള്‍ അഞ്ച് മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയതതെങ്കിലും ഇതുവരെ കെടുത്താനായിട്ടില്ല. തീ പൂര്‍ണമായും അണക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യശേഖരത്തില്‍ തീ കത്തിപ്പടര്‍ന്നതോടെ പരിസരമാകെ കറുത്ത പുകയും ദുര്‍ഗന്ധവും പടര്‍ന്നിരുന്നു.
അതേസമയം ബ്രഹ്മപുരത്തെ തീപ്പിടിത്തം സംശയാസ്പദമെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. അടിക്കടി ഉണ്ടാകുന്ന തീപിടിത്തത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് മേയര്‍ ചൂണ്ടികാണിച്ചത്. സുരക്ഷ ഉറപ്പാക്കാതെ ഇനി മാലിന്യ നിക്ഷേപം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാരും പ്ലാന്റ് സ്ഥിതി ചെയ്യുന്ന വടവുകോട് പഞ്ചായത്തും.
ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. പ്ലാന്‍റിന്‍റെ ഒരറ്റത്ത് നാല് ഭാഗത്തു നിന്നും തീ പടർന്ന് പിടിക്കുകയായിരുന്നു. തരംതിരിക്കാത്ത മാലിന്യക്കൂമ്പാരത്തിലാണ് തീപിടിത്തമുണ്ടായത്.
https://www.facebook.com/Malayalivartha

























