മലപ്പുറം ഗവ. കോളേജില്‍ സ്വതന്ത്ര കശ്മീര്‍ അനുകൂല പോസ്റ്റര്‍; രാജ്യ ദ്രോഹക്കുറ്റം ചുമത്തി 2 വിദ്യാര്‍ത്ഥികളളെ അറസ്റ്റ് ചെയ്തു
രാജ്യ ദ്രോഹക്കുറ്റം ചുമത്തി മലപ്പുറം ഗവണ്മെന്റ് കോളേജിലെ രണ്ടു വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോളേജ് ക്യാംപസില്‍ കശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കുക എന്നെഴുതിയ പോസ്റ്റര്‍ പതിച്ചതിനാണ് രണ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. ഫ്രീഡം ഫോര്‍ കശ്മീര്‍, മണിപ്പൂര്‍, പലസ്തീന്‍ എന്നെഴുതിയ പോസ്റ്ററാണ് ഇവർ പതിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 124( A) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം എന്ന സംഘടനയുടെ പേരിലായിരുന്നു പോസ്റ്റര്‍. വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ സംഘടനയുടെ കണ്‍വീനര്‍ എന്നാണ് ഫെയ്‌സ്ബുക്കില്‍ പരിചയപ്പെടുത്തിയിരിക്കുന്നത്.കോളേജ് പ്രിന്‍സിപ്പലിന്റെ പരാതിയുടെ പശ്ചാത്തലത്തിലാണ് നടപടി.
സംഘടനയ്ക്ക് കോളേജില്‍ പ്രവര്‍ത്തനാനനുമതി നല്‍കിയിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു.
അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി. ഇവരെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തീവ്ര ഇടത് മാവോയിസ്റ്റ് ആശയം വച്ചു പുലര്‍ത്തുന്നവരാണ് വിദ്യാര്‍ത്ഥികള്‍ എന്ന് പൊലീസ് ആരോപിക്കുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കോളേജില്‍ പോസ്റ്റര്‍ പതിച്ചത്.
https://www.facebook.com/Malayalivartha

























