പെരിയ ഇരട്ടക്കൊലപാതകത്തിന് ശേഷം ആക്രമണത്തിനിരയായ സി.പി.എം പ്രവര്‍ത്തകരുടെ വീടും സ്ഥാപനങ്ങളും സന്ദര്‍ശിക്കാനെത്തിയ പി.കരുണാകരനും കെ.വി കുഞ്ഞിരാമനും എതിരെ സ്ത്രീകളും കുട്ടികളും അമ്മമാരും പ്രതിഷേധിച്ചു

പെരിയ ഇരട്ടക്കൊലപാതകത്തിന് ശേഷം ആക്രമണത്തിനിരയായ സി.പി.എം പ്രവര്‍ത്തകരുടെ വീടും സ്ഥാപനങ്ങളും കൊലയ്ക്ക് നേതൃത്വം നല്‍കിയ പീതാംബരന്റെയും ശാസ്താ ഗംഗാധരന്റെയും വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ പി.കരുണാകരന്‍ എം.പി അടക്കമുള്ള നേതാക്കള്‍ക്കെതിരെ സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം പ്രതിഷേധം. പി. കരുണാകരനെ ഉള്‍പ്പെടെ സ്ത്രീകള്‍ അസഭ്യം പറഞ്ഞു. നേതാക്കള്‍ കല്യാട്ടേ ജംഗ്ഷനിലെത്തിയപ്പോള്‍ തന്നെ പലരും റോഡിന് കുറുകെ കിടന്നു. പൊലീസ് ഇവരെ ഒഴിപ്പിച്ചു. ' ഞങ്ങള്‍ക്കിനിയും മക്കള്‍ ബാക്കിയുണ്ട്, അവരെക്കൂടെ കൊല്ലാനാണോ വന്നത്' സ്്ത്രീകള്‍ ആക്രോശിച്ചു. കൃപേഷിന്റെയും ശരത്‌ലാലിന്റെയും സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ പൊലീസിനും നേതാക്കള്‍ക്കും നേരെ ആക്രോശിച്ചു. പലരും കരഞ്ഞുകൊണ്ട് അലറിവിളിക്കുകയായിരുന്നു.
കൊലപാതകികള്‍ ഇങ്ങോട്ട് വരണ്ടെന്ന് സ്ത്രീകളും പ്രായമായ അമ്മമാരും കരഞ്ഞുകൊണ്ട് ആക്രോശിച്ചു. അതിനിടെ പൊലീസ് പ്രതിഷേധക്കാരെ മാറ്റി. ഇത് സംഘര്‍ഷത്തിനിടയാക്കി. എംപിയ്ക്ക് നേരെ കയ്യേറ്റശ്രമമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു. രാവിലെ ഒമ്പത് മണിയോടെയാണ് നേതാക്കളെത്തിയത്. വിവരം നേരത്തെ അറിഞ്ഞ കോണ്‍ഗ്രസുകാര്‍ അവിടെ തമ്പടിച്ചിരുന്നു. കുപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരും ഇങ്ങോട്ട് വരേണ്ടെന്ന് പറഞ്ഞാണ് പ്രതിഷേധിച്ചത്. കൊലക്കേസിലെ പ്രതികളായ പീതാംബരന്‍, ശാസ്താ ഗംഗാധരന്‍ എന്നിവരടക്കമുള്ളവരുടെ വീടുകളില്‍ പി കരുണാകരന്‍ അടക്കമുള്ള നേതാക്കള്‍ സന്ദര്‍ശനം നടത്തിയിരുന്നു.
കൊലപാതകത്തിന് നേതൃത്വം നല്‍കിയവരേയും പ്രതികളെയും സംരക്ഷിക്കുന്ന നിലപാടാണ് പൊലീസും സര്‍ക്കാരും സ്വീകരിക്കുന്നതെന്ന് പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. അതിനാല്‍ രാഷ്ട്രീയഭേദമന്യേ വലിയ എതിര്‍പ്പാണ് സി.പി.എം നേരിടുന്നത്. പെരിയ നിവാസികളുടെ ഇടയില്‍ ഏറെ സ്ഥാനമുള്ളയാളായിരുന്നു കൊല്ലപ്പെട്ട ശരത് ലാല്‍. ശരതിനെ അധിക്ഷേപിച്ച് മുന്‍ സി.പി.എം എം.എല്‍.എ കുഞ്ഞിരാമന്‍ ഇന്നലെ നടത്തിയ ആരോപണങ്ങളും നാട്ടുകാരേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഏറെ ചൊടിപ്പിച്ചിട്ടുണ്ട്. പി. കരുണാകരനൊപ്പം എത്തിയ കുഞ്ഞിരാമനെ സ്ത്രീകളടക്കം അസഭ്യം വിളിച്ചത് അതിനാലാണ്. ജീവിച്ചിരുന്നപ്പോള്‍ കൊല്ലുമെന്ന് ഭീഷണിമുഴക്കുകയും കൊന്ന ശേഷം ഗുണ്ടായായി ശരത്തിനെ ചിത്രീകരിക്കുകയാണ് കുഞ്ഞിരാമനും സി.പി.എമ്മും ചെയ്തതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ശാസ്താ ഗംഗാധരനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്‍െയും മാതാപിതാക്കള്‍ ആരോപിക്കുന്നത്. അവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയതും കോണ്‍ഗ്രസുകാരെ പ്രകോപിപ്പിച്ചു. പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി അടക്കമുളളവരുടെ താല്‍പര്യം ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നതായി പി.കരുണാകരന്‍ എം.പി പറഞ്ഞു. പ്രതിപക്ഷനേതാവിനോട് ചോദിച്ചിട്ട് മറുപടി പറയാമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞെങ്കിലും പിന്നീട് മറുപടിയുണ്ടായില്ല. പെരിയ, കല്ലിയോട് ഭാഗത്ത് സി.പി.എം ഓഫിസുകളും പ്രവര്‍ത്തകരുടെ വീടുകളും കടകളും വ്യാപകമായി തകര്‍ത്തു. ചില വീടുകളില്‍ കവര്‍ച്ചയും നടന്നു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടെന്നും പി.കരുണാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















