പെരിയയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ വീടിന് തീവച്ചു; ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിലുറച്ച് കോൺഗ്രസ്സ്

കാസര്‍കോട് പെരിയ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജന്‍ പെരിയയുടെ വീടിന് തീവയ്ക്കാന്‍ ശ്രമം. ഇന്നലെ രാത്രിയായിരുന്നു സംഭവം. പൂമുഖത്തുണ്ടായിരുന്ന കസേരകളും മറ്റു സാധനങ്ങളും കത്തിനശിച്ചു. വീട്ടുമുറ്റത്തു കിടന്ന കാറിന്റെ ചില്ല് തകര്‍ത്തു. സംഭവത്തെത്തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അക്രമം നടക്കുമ്പോള്‍ രാജന്‍ പെരിയയും കുടുംബവും വീട്ടിലുണ്ടായിരുന്നു. എന്നാല്‍ ആളപായം ഉണ്ടായില്ല.
അതേസമയം പെരിയ ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഒപ്പം തന്നെ കൊലപാതകത്തില്‍ പെരിയയിയിലെ കോണ്‍ഗ്രസ് വലിയ രീതിയിലുള്ള പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതാണ് വീട് തീ വയ്ക്കുന്നതിലേക്ക് വരെ എത്തിയത്.
ചൊവ്വാഴ്ച മുതല്‍ നാല്‍പത്തിയെട്ട് മണിക്കൂര്‍ നിരാഹാരസമരം ആരംഭിക്കാന്‍ ഡിസിസി യോഗം തീരുമാനിച്ചു. അതേസമയം കേസ് അന്വേഷണത്തിന് നിയോഗിച്ച ക്രൈംബ്രാഞ്ച് സംഘം ജില്ലയിലെത്തി. നിലവിലെ അന്വേഷണസംഘത്തിന്റെ കൈവശമുള്ള കേസ് ഫയല്‍ നാളെ കൈമാറും. കല്ലിയോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ കൊലപതാകം സംബന്ധിച്ച അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന ആവശ്യം കടുപ്പിക്കിനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇതിന്റെ നിയമസാധുതകള്‍ പരിശോധിക്കാന്‍ ജില്ലയില്‍ കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള അഭിഭാഷകര്‍ യോഗം ചേര്‍ന്നു. തുടര്‍ന്ന് കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തി. കൊല്ലപ്പെട്ടവരുടെ വീട്ടിലെത്തിയ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരനും നിയമപോരാട്ടത്തെക്കുറിച്ച് ബന്ധുക്കളുമായി ചര്‍ച്ച ചെയ്തു.
അതേസമയം ഇന്നലെ ജില്ലയിലെത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കേസ് ഫയല്‍ വിശദമായി പഠിച്ച ശേഷമായിരിക്കും ക്രൈംബ്രാഞ്ച് സംഘം യോഗം ചേര്‍ന്ന് അന്വേഷണത്തിന്റെ രീതി തീരുമാനിക്കും. സംഘത്തെ നയിക്കുന്ന എസ്പി മുഹമ്മദ് റഫീഖ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വരും ദിവസങ്ങളില്‍ ഡിജിപി ലോക്‌നാഥ ബഹ്‌റയും ജില്ലയില്‍ എത്തിയേക്കും.
പെരിയ ഇരട്ടക്കൊലക്കേസിലെ അന്വേഷണം പ്രാദേശിക തലത്തില്‍ ഒതുങ്ങിയപ്പോള്‍ അവഗണിക്കപ്പെട്ടത് ആദ്യഘട്ടത്തില്‍ നിര്‍ണായകമെന്ന് അന്വേഷണസംഘം വിലയിരുത്തിയ തെളിവുകള്‍. പ്രാദേശിക നേതാക്കളുടെ സഹായത്തോടെ പുറത്തു നിന്നുള്ള ക്വട്ടേഷന്‍ സംഘം നടത്തിയ കൊലപാതകമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നിഗമനം. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും ശേഖരിച്ചു. എന്നാല്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെയുള്ളവരെ ഉന്നതനേതാക്കള്‍ ഇടപെട്ടു ഹാജരാക്കിയതോടെ അന്വേഷണത്തിന്റെ ഗതിമാറി.
കണ്ണൂര്‍ റജിസ്‌ട്രേഷന്‍ ജീപ്പ്
കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി 17നു നടന്ന സംഘാടക സമിതി യോഗത്തില്‍ ശരത്ലാലും കൃപേഷും പങ്കെടുത്തിരുന്നു. ഇവരുടെ നീക്കങ്ങള്‍ കണ്ണൂര്‍ റജിസ്‌ട്രേഷനിലുള്ള ജീപ്പിലെത്തിയ സംഘം നിരീക്ഷിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.
സിപിഎമ്മിന്റെ ഒരു പ്രാദേശിക നേതാവ് ശരത്ലാലിനെയും സംഘത്തെയും ജീപ്പിലെത്തിയവര്‍ക്കു കാണിച്ചു കൊടുത്തെന്നും ചിലര്‍ മൊഴി നല്‍കി. അന്നു രാത്രിയായിരുന്നു കൊലപാതകം. രാത്രി കണ്ണൂര്‍ റജിസ്‌ട്രേഷനിലുള്ള വാഹനം അമിതവേഗത്തില്‍ ചെറുവത്തൂര്‍ വഴി കണ്ണൂര്‍ ഭാഗത്തേക്കു പോകുന്നതു പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കൊലപാതകം നടന്ന സമയവുമായി താരതമ്യം ചെയ്തപ്പോള്‍ ഇതു കല്യോട്ട് ഭാഗത്തു നിന്നു വന്നതാകാന്‍ സാധ്യതയുണ്ടെന്നു പൊലീസ് വിലയിരുത്തി. എന്നാല്‍ ഈ വാഹനവുമായി ബന്ധപ്പെട്ട അന്വേഷണം പിന്നീട് ഉണ്ടായില്ല.
രണ്ടു വിരലടയാളങ്ങള്‍
കൊല്ലപ്പെട്ട യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ നിന്നു 2 വിരലടയാളങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇവയുടെ ശാസ്ത്രീയ പരിശോധന ഇതു വരെ നടന്നിട്ടില്ല. കൊലപാതകസംഘത്തില്‍ 8 പേരാണ് ഉണ്ടായിരുന്നതെന്നു പൊലീസ് ഉറപ്പിക്കുമ്പോഴും ഈ വിരലടയാളങ്ങള്‍ ഇവരില്‍ ആരുടേതെങ്കിലും ആണോയെന്ന കാര്യം പരിശോധിച്ചിട്ടില്ല.
മൊബൈല്‍ ഫോണ്‍
കൊലപാതകം നടന്ന സ്ഥലത്തു നിന്നു 3 മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിരുന്നു. ഇതില്‍ രണ്ടെണ്ണം കൊല്ലപ്പെട്ട യുവാക്കളുടേതായിരുന്നു. ശേഷിക്കുന്ന ഫോണ്‍ ആരുടേതെന്നു പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. കൊലപാതകവിവരം അറിഞ്ഞു സ്ഥലത്തെത്തിയ ആരുടേയോ ഫോണ്‍ വീണു പോയതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
പ്രതികളെല്ലാം സുഹൃത്തുക്കള്‍
കാഞ്ഞങ്ങാട് ന്മ കൃപേഷിനെ ആദ്യം വെട്ടിയത് മൂന്നാംപ്രതി കെ.എം. സുരേഷ് ആണെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. സംഘത്തിലെ പ്രതികളെല്ലാം സുഹൃത്തുക്കളും മുന്‍പരിചയക്കാരുമാണ്. തന്നെ ആക്രമിച്ചവരോടു പക വീട്ടാനായി രാഷ്ട്രീയ ബന്ധം ഉപയോഗിച്ചു മറ്റുള്ള പ്രതികളെയെല്ലാം ചേര്‍ത്ത് ഒന്നാംപ്രതി പീതാംബരന്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെ വൈകിട്ട് 6 മണിയോടെയാണു പീതാംബരനും സജിയും ഒഴികെയുള്ള 5 പ്രതികളെയും പൊലീസ് കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത്. കെ.എം. സുരേഷ്, ജി.ഗിജിന്‍, എ.അശ്വിന്‍, ആര്‍.ശ്രീരാഗ്, കെ.അനില്‍കുമാര്‍ എന്നീ 5 പ്രതികളും കൊലപാതകത്തില്‍ നേരിട്ടു പങ്കാളികളായവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























