പിണറായിയുടെ കഴുത്തില്‍ കത്തിവെച്ച് സമാധാനം സൃഷ്ടിക്കും !; പൊതു വേദിയിൽ കൊലവിളി പ്രസംഗവുമായി യൂത്ത് കോൺഗ്രസ്സ് നേതാവ് ബാലു കനാല്‍; വാക്കുകൾ വിവാദമായതോടെ പരാതിയുമായി യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ പൊതു വേദിയിൽ കൊലവിളി പ്രസംഗവുമായി യൂത്ത് കോൺഗ്രസ്സ് നേതാവ് ബാലു കനാല്‍. തൃശൂരില്‍ വച്ച് നടത്തിയ പരിപാടിയ്ക്കിടെ പൊതു വേദിയിലായിരുന്നു ബാലു കനാലിന്റെ ഭീഷണി.
പിണറായിയുടെ കഴുത്തില്‍ കത്തിവെച്ച് സമാധാനം സൃഷ്ടിക്കുമെന്നും ഇത് യൂത്ത് കോണ്ഗ്രസ് വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പറയുകയാണെന്നും ബാലു കനാല്‍ പ്രസംഗത്തില്‍ ആക്രോശിക്കുകയായിരുന്നു. പെരിയ ഇരട്ടക്കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ കോർപറേഷൻ ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പാർലമെന്റ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തിൽ പ്രസംഗിക്കവേയായിരുന്നു മുഖ്യമന്ത്രിയ്ക്ക് നേരെയുള്ള വധഭീഷണി. യൂത്ത് കോണ്ഗ്രസ് തൃശൂര്‍ പാര്‍ലമെന്റ് കമ്മിറ്റി സെക്രട്ടറിയും ചേര്‍പ്പ് സര്‍വീസ് സഹകരണ സംഘം ഡയറക്ടറുമാണ് ബാലു കനാല്‍.
എന്നാൽ വിവാദ പ്രസംഗം സോഷ്യൽ മീഡിയയിലടക്കം തരംഗമായതോടെ പ്രസംഗത്തിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗവും രംഗത്തുവന്നു. നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസിനു പരാതി നൽകുമെന്ന് ഇവർ അറിയിച്ചു.
അതേസമയം പെരിയ ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിലുറച്ച് തന്നെ നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഒപ്പം തന്നെ കൊലപാതകത്തില്‍ പെരിയയിയിലെ കോണ്‍ഗ്രസ് വലിയ രീതിയിലുള്ള പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇതിനു പിന്നാലെ കോൺഗ്രസ്സ് നേതാവിന്റെ വീടിനു നേരെ ആക്രമണം നടന്നു. കാസര്‍കോട് പെരിയ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജന്‍ പെരിയയുടെ വീട് തീവയ്ക്കാനാണ് ശ്രമം നടന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പൂമുഖത്തുണ്ടായിരുന്ന കസേരകളും മറ്റു സാധനങ്ങളും പൂർണ്ണമായും കത്തിനശിച്ചു. വീട്ടുമുറ്റത്തു കിടന്ന കാറിന്റെ ചില്ല് തകര്‍ത്തു. സംഭവത്തെത്തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. എന്നാൽ സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.
കല്ലിയോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ കൊലപതാകം സംബന്ധിച്ച അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന ആവശ്യം കടുപ്പിക്കിനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇതിന്റെ നിയമസാധുതകള്‍ പരിശോധിക്കാന്‍ ജില്ലയില്‍ കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള അഭിഭാഷകര്‍ യോഗം ചേര്‍ന്നു. തുടര്‍ന്ന് കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തി. കൊല്ലപ്പെട്ടവരുടെ വീട്ടിലെത്തിയ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരനും നിയമപോരാട്ടത്തെക്കുറിച്ച് ബന്ധുക്കളുമായി ചര്‍ച്ച ചെയ്തു.
പെരിയ ഇരട്ടക്കൊലക്കേസിലെ അന്വേഷണം പ്രാദേശിക തലത്തില്‍ ഒതുങ്ങിയപ്പോള്‍ അവഗണിക്കപ്പെട്ടത് ആദ്യഘട്ടത്തില്‍ നിര്‍ണായകമെന്ന് അന്വേഷണസംഘം വിലയിരുത്തിയ തെളിവുകള്‍. പ്രാദേശിക നേതാക്കളുടെ സഹായത്തോടെ പുറത്തു നിന്നുള്ള ക്വട്ടേഷന്‍ സംഘം നടത്തിയ കൊലപാതകമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നിഗമനം. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും ശേഖരിച്ചു. എന്നാല്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെയുള്ളവരെ ഉന്നതനേതാക്കള്‍ ഇടപെട്ടു ഹാജരാക്കിയതോടെ അന്വേഷണത്തിന്റെ ഗതിമാറി.
https://www.facebook.com/Malayalivartha

























