ഗാനമേളയില്‍ സ്ത്രീകള്‍ പാട്ടുപാടിയതിനെതിരെ സമസ്ത രംഗത്ത്:- ഇസ്ലാമിന്റെ പരിധിക്കപ്പുറം പരസ്യമായി സ്ത്രീകള്‍ വേദിയില്‍ കയറുന്നതും ഡാന്‍സ് കളിക്കുന്നതും അനിസ്ലാമികമാണെന്ന് സമസ്ത നേതൃത്വം

മുസ്ലീംലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗാനമേളയില്‍ സ്ത്രീകള്‍ പാട്ടുപാടിയതിനെതിരെ സമസ്ത രംഗത്ത്. ഇസ്ലാമിന്റെ പരിധിക്കപ്പുറം പോകുന്ന, പരസ്യമായി സ്ത്രീകള്‍ വേദിയില്‍ കയറുന്നതും ഡാന്‍സ് കളിക്കുന്നതും അനിസ്ലാമികമാണെന്ന് സമസ്ത നേതൃത്വം പറയുന്നു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് മലപ്പുറം ജില്ലാ സമ്മേളനം തുടങ്ങിയത്. എല്ലാദിവസവും വൈകീട്ട് ഗാനമേളയും നടന്നിരുന്നു.
ഇതില്‍ സ്ത്രീകള്‍ പങ്കെടുക്കുകയും പാട്ടുപാടുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സമസ്ത രംഗത്തുവന്നത്. ‘ഇസ്‌ലാമികമായ ചില ഗാനങ്ങളും ബുര്‍ദപോലുള്ള സംഗതികളും അതൊന്നും അനിസ്‌ലാമികമല്ല. ഇസ്‌ലാമിന്റെ പരിധിക്ക് അപ്പുറം പോകുന്ന, സ്ത്രീകള്‍ പരസ്യമായി വേദിയില്‍ കയറുക, ഡാന്‍സ് കളിക്കുക എന്ന കാര്യങ്ങളൊക്കെ വരുമ്പോഴാണ് സ്വാഭാവികമായും അതൊരു അനിസ്‌ലാമികതയിലേക്കു പോകുന്നത്. ഇസ്‌ലാമികത കാത്തുസൂക്ഷിക്കാന്‍ അതിന്റെ നേതാക്കള്‍ ശ്രമിക്കുമെന്നാണ് കരുതുന്നത്.’ എന്നാണ് സംഭവത്തെക്കുറിച്ച് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞത്. അനിസ്ലാമികമായ കാര്യങ്ങൾ കണ്ടാൽ അത് തടയാൻ നേതാക്കൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഉലമ ഉമറ കോൺഫറൻസിൽ വെച്ച് സമസ്ത നേതാക്കൾ ഇക്കാര്യം ചൂണ്ടിക്കാട്ടുകയുണ്ടായി. ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ കോണ്‍ഫ്രണ്‍സില്‍ പാണക്കാട് സാദിഖലി തങ്ങളുടെ സാന്നിധ്യത്തില്‍ സമസ്ത ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. ഇതിനോട് കാര്യമായി പ്രതികരിക്കാൻ ലീഗ് നേതാക്കൾ കോൺഫറന്‍സിൽ തയ്യാറായില്ല. സ്ത്രീകള്‍ ഇത്തരം പരിപാടികളിലൊന്നും പങ്കെടുക്കുന്നത് താല്‍പര്യമില്ലാത്തവരാണ് സമസ്തയെന്നും അതാവും സൂചിപ്പിച്ചതെന്നുമാണ് സംഭവത്തെക്കുറിച്ച് മുസ്‌ലിം ലീഗ് നേതാവ് അഡ്വ. യു.എ ലത്തീഫ് പ്രതികരിച്ചത്.
വിവാഹസല്‍ക്കാരത്തില്‍ സ്ത്രീകള്‍ മൈക്ക് ഉപയോഗിച്ചതിനും കുട്ടികള്‍ നൃത്തം ചെയ്തതിനും സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചതിനും തന്റെ കുടുംബത്തിന് മഹല്ല് കമ്മിറ്റി ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയെന്ന് വെളിപ്പെടുത്തി തൃത്താല ആലൂര്‍ സ്വദേശിയായ യുവാവ് രംഗത്തെത്തിയത് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവത്തെക്കുറിച്ചാണ് തൃത്താല ആലൂര്‍ സ്വദേശിയായ ഡാനിഷ് റിയാസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. ഒന്നര മാസമായി തുടരുന്ന ഈ ബഹിഷ്‌കരണത്തില്‍ മഹല്ല് കമ്മിറ്റി തീരുമാനം മയപ്പെടുത്താതിനാലായിരുന്നു സംഭവം പുറംലോകത്തെ അറിയിക്കാന്‍ ഡാനിഷ് തീരുമാനമെടുത്തത്. ഡാനിഷിന്റെ ഫെയ്സ്ബുക്കിലെ തുറന്ന കത്ത് വൈറലായപ്പോള്‍ ദേശീയമാധ്യമങ്ങളിലടക്കം മഹല്ല് കമ്മിറ്റിയുടെ ബഹിഷ്‌കരണം വാര്‍ത്തയാവുകയും ചെയ്തു.
തൃത്താല ആലൂര്‍ സ്വദേശി ഡാനിഷ് റിയാസിന്റെ സഹോദരന്റെ വിവാഹസല്‍ക്കാരത്തില്‍ സ്ത്രീകള്‍ സ്റ്റേജില്‍ കയറി മൈക്ക് ഉപയോഗിച്ചതും ഫോട്ടോയെടുത്തതുമാണ് ആലൂര്‍ മഹല്ല് കമ്മിറ്റിയെ ചൊടിപ്പിച്ചത്. വിവാഹചടങ്ങില്‍ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചതും കുട്ടികള്‍ നൃത്തംചെയ്തതും മഹല്ല് കമ്മിറ്റിയുടെ കാഴ്ചപ്പാടില്‍ പൊറുക്കാനാവാത്ത തെറ്റുമായി. ഈ സംഭവത്തിന്റെ പേരിലാണ് ആലൂര്‍ മഹല്ല് കമ്മിറ്റി ഡാനിഷ് റിയാസിന്റെ കുടുംബത്തെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തത്. ഇക്കാര്യം അവര്‍ സഹോദരനെ നേരിട്ട് വിളിപ്പിച്ച് അറിയിക്കുകയും ചെയ്തു.
ഇതിനുപുറമേ ജുമുഅയ്ക്ക് ശേഷം കുടുംബത്തെ അപമാനിക്കുംവിധം പള്ളിയിലെ ഖത്തീബ് വിഷയത്തില്‍ പരസ്യമായി സംസാരിച്ചെന്നും ഡാനിഷ് പറഞ്ഞു. എന്നാല്‍ ഡാനിഷിന്റെ കുടുംബത്തിന് മഹല്ല് കമ്മിറ്റി ഒരുതരത്തിലുള്ള വിലക്കോ ബഹിഷ്‌കരണമോ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ആലൂര്‍ മഹല്ല് കമ്മിറ്റി സെക്രട്ടറി അസീസ് ആലൂര്‍ വ്യക്തമാക്കി. ഡാനിഷിന്റെ ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലൂര്‍ മഹല്ലില്‍ പുതിയ ഖത്തീബ് വന്നതിനുശേഷമാണ് ഇത്തരത്തിലുള്ള ബഹിഷ്‌കരണങ്ങളും നിയമങ്ങളും ഏര്‍പ്പെടുത്തിയതെന്ന് ഡാനിഷ് ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചിരുന്നു. മുസ്ലീം വിവാഹ ചടങ്ങുകളില്‍ ഗാനമേളയോ വാദ്യോപകരണങ്ങള്‍ വായിക്കുന്നതോ പാടില്ലെന്നും സ്ത്രീകള്‍ സ്റ്റേജില്‍ കയറി ഫോട്ടോയെടുക്കരുതെന്നുമാണ് മഹല്ല് കമ്മിറ്റിയുടെ നിര്‍ദേശം. അതിനാല്‍ പ്രദേശത്തെ മിക്ക മുസ്ലീം വിവാഹങ്ങളിലും മഹല്ല് കമ്മിറ്റിയെ ഭയന്ന് ഇത്തരം ആഘോഷങ്ങള്‍ സംഘടിപ്പിക്കാറില്ലെന്നും ഡാനിഷ് പറയുന്നു.
രണ്ടര വര്‍ഷം മുന്‍പ് തന്റെ വിവാഹചടങ്ങിലും ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അന്ന് മഹല്ല് കമ്മിറ്റി ഇടപെട്ട് അതെല്ലാംനിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ആ പരിപാടി അലങ്കോലപ്പെടുത്തി. ഇതിനാലാണ് സഹോദരന്റെ വിവാഹം മഹല്ലില്‍നിന്ന് 13 കിലോമീറ്റര്‍ അകലെ എടപ്പാളിലെ ഓഡിറ്റോറിയത്തില്‍ നടത്താന്‍ തീരുമാനിച്ചത്. തന്റെ സ്വന്തം താത്പര്യപ്രകാരമായിരുന്നു വാദ്യോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പരിപാടികളും ഒരുക്കിയത്. ആഘോഷത്തിനിടെ കുട്ടികള്‍ നൃത്തം ചെയ്യുകയും കുടുംബത്തിലെ സ്ത്രീകള്‍ ഫോട്ടോയെടുക്കുകയും ചെയ്തു. എന്നാല്‍ വിവാഹസല്‍ക്കാരത്തിന് ശേഷം മഹല്ല് കമ്മിറ്റി ഇതിനെചൊല്ലി എന്റെ കുടുംബത്തിന് ബഹിഷ്‌കരണം ഏര്‍പ്പെടുത്തുകയായിരുന്നു.
തന്റെ കുടുംബാംഗങ്ങള്‍ മതവിശ്വാസികളാണെന്നും അതിനാല്‍ മഹല്ല് കമ്മിറ്റിയുടെ തീരുമാനം അവരെ വിഷമിപ്പിക്കുകയാണെന്നും ഡാനിഷ് വ്യക്തമാക്കിരുന്നു. സംഭവത്തിനുശേഷം തന്റെ വീട്ടില്‍നിന്ന് പള്ളിയിലേക്കുള്ള മാസവരിസംഖ്യ വാങ്ങാറില്ല. ഉസ്താദുമാര്‍ക്ക് നല്‍കിയിരുന്ന ഭക്ഷണം വേണ്ടെന്ന് പറഞ്ഞു. കുടുംബവുമായി മഹല്ല് വാസികള്‍ സഹകരിക്കരുതെന്നാണ് ആഹ്വാനം. ഇത് കുടുംബത്തിന് വളരേയേറെ വിഷമമുണ്ടാക്കുന്നു. എല്ലാം തന്റെ താത്പര്യപ്രകാരമാണ് സംഘടിപ്പിച്ചതെന്നും തനിക്കെതിരേ നടപടി സ്വീകരിച്ചാല്‍ പ്രശ്നമില്ലെന്നും കാണിച്ച് സഹോദരന്‍ മഹല്ല് കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഒന്നരമാസം പിന്നിട്ടിട്ടും കമ്മിറ്റി തീരുമാനത്തില്‍നിന്ന് പിന്മാറിയിട്ടില്ല. അതിനാലാണ് ഇക്കാര്യം സമൂഹത്തെ അറിയിക്കണമെന്ന് തോന്നിയതെന്നും ഡാനിഷ് പറയുന്നു.
അതേ സമയം വിവാഹചടങ്ങുകളില്‍ ഗാനമേള, ആഡംബരം, മദ്യസത്കാരം തുടങ്ങിയവയൊന്നും പാടില്ലെന്ന് മഹല്ല് കമ്മിറ്റി നേരത്തെ തീരുമാനമെടുത്തതാണെന്ന് മഹല്ല് കമ്മിറ്റി സെക്രട്ടറി അസീസ് ആലൂര്‍ പ്രതികരിച്ചിരുന്നു. മതവിശ്വാസത്തിന് എതിരായ ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് എല്ലാവര്‍ക്കും നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നേരത്തെ ഡാനിഷിന്റെ വിവാഹചടങ്ങില്‍ ഗാനമേള ഉള്‍പ്പെടെ നടന്നപ്പോള്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതാണെന്നും, അവര്‍ അതില്‍ ഖേദംപ്രകടിപ്പിക്കുകയും ചെയ്തു എന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു..
https://www.facebook.com/Malayalivartha

























