ഭരണത്തിലിരിക്കുമ്പോൾ ഹർത്താലിനെ എതിർക്കുന്നവർ ഭരണം മാറുമ്പോൾ വാക്ക് മാറ്റരുത്; പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് സന്ദർശിക്കുന്നതിനിടെ സിപിഎമ്മിനെയും ഇടതുപക്ഷത്തെയും പരോക്ഷമായി വിമർശിച്ച് സുരേഷ്ഗോപി

ഭരണത്തിലിരിക്കുമ്പോൾ ഹർത്താലിനെ എതിർക്കുന്നവർ ഭരണം മാറുമ്പോൾ വാക്ക് മാറ്റരുതെന്ന് ബിജെപി എം പിയും നടനുമായ സുരേഷ്ഗോപി. കാസർഗോഡ് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് സന്ദർശിക്കുന്നതിനിടെയായിരുന്നു സിപിഎമ്മിനെയും ഇടതുപക്ഷത്തെയും പരോക്ഷമായി വിമർശിച്ച് സുരേഷ്ഗോപി രംഗത്തെത്തിയത്.
ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണ്. കൊലപാതകത്തിലെ സത്യാവസ്ഥ പുറത്ത് വരണമെന്നും സുരേഷ് ഗോപി പറഞ്ഞു. കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഐജി ശ്രീജിത്ത് നല്ല ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിൽ വിശ്വാസമുണ്ട്. പക്ഷേ, അദ്ദേഹത്തെ അന്വേഷണത്തിന് നിയോഗിച്ച രാഷ്ട്രീയ തിമിരം ബാധിച്ചവരിൽ യാതൊരു വിശ്വാസവും തനിക്കില്ലെന്നും സുരേഷ്ഗോപി പറഞ്ഞു.
ടി പി വധക്കേസില്‍ ഗൂഡാലോചന പുറത്ത് വരണം. കുഞ്ഞനന്തന് ഒരു ഉറുമ്പിനെ പോലും കൊല്ലാത്ത ആളാണെങ്കില്‍ ഞാന്‍ ഷംസീറിനൊപ്പമാണെന്നും സിപിഎമ്മിനെ സുരേഷ് ഗോപി പരിഹസിച്ചു. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതാണ് സിപിഎമ്മിന് രക്ഷാ മാര്‍ഗമെന്നും കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷം പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് സുരേഷ്ഗോപി കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തിയത്. ബിജെപി പ്രാദേശിക നേതാക്കളും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























