വയനാട്ടിലെ ബാണാസുരമലയില്‍ കാട്ടുതീ:- വരണ്ടുണങ്ങിയ വനം കത്തുമ്പോഴുള്ള കനത്ത ചൂടും വൻ പുകയും രക്ഷാപ്രവർത്തനത്തിനു തടസമാകുന്നു

വേനല്‍ കൂടിയതോടെ വയനാട്ടില്‍ കാട്ടുതീ. വനംവകുപ്പിന്റെ സൗത്ത് വയനാട് ഡിവിഷനിലെ ബാണാസുരമലയിലാണ് കാട്ടുതീ പടര്‍ന്നിരിക്കുന്നത്. ഇന്നലെ സൗത്ത് വയനാട് ഡിവിഷനിലെ ബാണാസുരമല, സുഗന്ധഗിരി സെക്ടറിലെ ഓങ്ങലേരികുന്ന് എന്നിവിടങ്ങളിൽ വൻ തീപിടിത്തമുണ്ടായി. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചിലും കർണാടക അതിർത്തിയോട് ചേർന്ന് ബന്ദിപ്പൂർ കടുവാ സങ്കേതത്തിലും കാട്ടുതീ പടരുകയാണ്. ബന്ദിപ്പൂരിലെ കാട്ടുതീയെത്തുടർന്ന് ഗൂഡല്ലൂർ - മൈസൂരു റോഡ് അടച്ചു.
തമിഴ്നാട്ടിലെ മുതുമല കടുവാ സങ്കേതത്തിൽ ഇന്നലെ വൈകിട്ടോടെയുണ്ടായ കാട്ടുതീയും നിയന്ത്രണവിധേയമാക്കാനായിട്ടില്ല. ബാണാസുരമലയിൽ വെള്ളമുണ്ട, പടിഞ്ഞാറത്തറ ഭാഗങ്ങളിലെ വന്മരങ്ങളടക്കമുള്ള കോടികളുടെ ജൈവസമ്പത്ത് കത്തിനശിച്ചു. ഓങ്ങലേരികുന്നിൽ 3 ഹെക്ടർ വനം കത്തിപ്പോയി. കാട്ടുതീ പടർന്നത് വിദൂര മേഖലയിലായതിനാൽ അഗ്നിശമന സേനാംഗങ്ങൾക്ക് എത്തിച്ചേരാനായില്ല. വനപാലകരുടെയും വനസംരക്ഷണ സമിതികളുടെയും നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
വരണ്ടുണങ്ങിയ വനം കത്തുമ്പോഴുള്ള കനത്ത ചൂടും വൻ പുകയും രക്ഷാപ്രവർത്തനത്തിനു തടസ്സമാകുന്നു. കഴിഞ്ഞ ദിവസം വടക്കനാട് ഗ്രാമാതിർത്തിയിലെ കല്ലൂർകുന്ന്, പാവക്കൊല്ലി തുടങ്ങിയ സ്ഥലങ്ങളിലെ കാട്ടുതീയിൽ 30 ഹെക്ടറോളം വനം കത്തി നശിച്ചിരുന്നു.
https://www.facebook.com/Malayalivartha
























