വെള്ളാപ്പള്ളിയെ മുമ്പ് പിണറായി വിജയന്‍ ഒതുക്കിയതുപോലെ ജി. സുകുമാരന്‍നായരേയും അടിച്ചിരുത്താന്‍ സി.പി.എം.... എന്‍.എസ്.എസിനെ പൊതുവായല്ലാതെ സുകുമാരന്‍നായരെ ഒറ്റതിരിഞ്ഞ് ശക്തമായി ആക്രമിക്കാന്‍ സി.പി.എമ്മിന്റെ തീരുമാനം

വെള്ളാപ്പള്ളിയെ മുമ്പ് പിണറായി വിജയന്‍ ഒതുക്കിയതുപോലെ ജി. സുകുമാരന്‍നായരേയും അടിച്ചിരുത്താന്‍ സി.പി.എം. എന്‍.എസ്.എസിനെ പൊതുവായല്ലാതെ സുകുമാരന്‍നായരെ ഒറ്റതിരിഞ്ഞ് ശക്തമായി ആക്രമിക്കാന്‍ തന്നെയാണ് സി.പി.എമ്മിന്റെ തീരുമാനം. പ്രത്യേകിച്ച് തെക്കന്‍ കേരളത്തില്‍ ഇത് കൂടുല്‍ തീവ്രതയോടെ നടത്തും. തെരഞ്ഞെടുപ്പുവരെ ഈ നീക്കം തുടരാന്‍ തന്നെയാണ് തീരുമാനം. അതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ രണ്ടുദിവസമായി സുകുമാരന്‍നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണന്‍ തന്നെ രംഗത്ത് എത്തിയത്.
എന്‍.എസ്.എസിന്റെ ആക്രമണങ്ങളില്‍ മൗനം പാലിച്ചാല്‍ അത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുത്തന്‍ തന്ത്രം. എന്നാല്‍ എന്‍.എസ്.എസിനെ അടച്ചാക്ഷേപിക്കില്ല, ഇപ്പോഴത്തെ നേതൃത്വത്തെ പ്രത്യേകിച്ച് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരെ ഒറ്റതിരിഞ്ഞായിരിക്കും ആക്രമിക്കുക. ഇതിലൂടെ നായര്‍ സമുദായത്തില്‍ നിന്ന് കൂടുതല്‍ വോട്ടുകള്‍ നേടിയെടുക്കാമെന്നാണ് വിലയിരുത്തല്‍. ജി. സുകുമാരന്‍ നായരോട് പൊതുവേയും ശബരിമല വിഷയത്തിലെ അദ്ദേഹത്തിന്റെ നിലപാടിനെതിരെയും സമുദായത്തിനുള്ളില്‍ തന്നെ അതൃപ്തിയുണ്ടെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. ഈ വിഷയം ഉന്നയിച്ചുകൊണ്ട് സി.പി.എമ്മിനെതിരെ നടത്തുന്ന കടന്നാക്രമണത്തിന് മൗനം പാലിച്ചാല ആ സമുദായത്തിനുള്ളില്‍ മാത്രമല്ല, പൊതുസമൂഹത്തിലും അപമാനിക്കപ്പെടുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍.
ഇതിനെല്ലാത്തിനുമുപരിയായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ ഇപ്പോഴത്തെ നിലപാട് സംഘപരിവാറിന് അനുകൂലമാണെന്ന പൊതുവികാരംസമൂഹത്തിലുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരെ എതിര്‍ക്കുന്നതിലൂടെ സംഘപരിവാറിനെ തന്നെ എതിര്‍ക്കുകയാണെന്ന് വരുത്തിതീര്‍ക്കാനാകുമെന്നും സി.പി.എം ഉറപ്പിക്കുന്നു. ഇതിലൂടെ രണ്ടു കാര്യങ്ങളാണ് നേടിയെടുക്കാന്‍ സി.പി.എം ശ്രമിക്കുന്നത്. സംഘപരിവാറിനെതിരെ ശക്തമായ നിലപാട് എടുക്കുന്ന പാര്‍ട്ടിയെന്ന പ്രതിച്ഛായ ഉറപ്പിച്ചുനിര്‍ത്താമെന്നും ഒപ്പം എന്‍.എസ്.എസിന്റെ നിലപാടിനെ കണ്ണടച്ച് പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താനുമാണ് സി.പി.എമ്മിന്റെ നീക്കം. ഇതിലൂടെ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഒപ്പം വന്ന ന്യൂനപക്ഷവോട്ടുകള്‍ കൂടുതല്‍ ശക്തമായ ഒരുമിപ്പിച്ച് നിര്‍ത്താമെന്നും അവര്‍ പറയുന്നുണ്ട്.
മാത്രമല്ല, എന്‍.എസ്.എസിനെതിരെ ശക്തമായ ആക്രമണം നടത്തുന്നതുകൊണ്ട് തങ്ങള്‍ക്ക് പ്രത്യേകിച്ച് ഒരു ദോഷവും വരാനില്ലെന്നാണ് സി.പി.എമ്മിന്റെ അഭിപ്രായം. ഒരിക്കലും ഒരു സംഘടനയെന്ന നിലയില്‍ എന്‍.എസ്.എസ്, ഇടതുപക്ഷത്തേയോ, സി.പി.എമ്മിനേയോ പിന്തുണച്ചിട്ടില്ല. എന്നാല്‍ നായര്‍സമുദായത്തിലെ സി.പി.എം അുനഭാവികളുടെ വോട്ട് സി.പി.എമ്മിന് ലഭിച്ചിട്ടുമുണ്ട്. എന്നും അവര്‍ കോണ്‍ഗ്രസിനെയും യു.ഡി.എഫിനേയുമാണ് പിന്തുണച്ചിട്ടുള്ളത്. എന്നാല്‍ അടുത്തകാലത്തായി എന്‍.എസ്.എസ്, ബി.ജെ.പിയുടെ പക്ഷത്തേക്ക് ചായുകയും ചെയ്യുന്നുണ്ട്. എന്‍.എസ്.എസിനെ തൃപ്തിപ്പെടുത്താനായി ദേവസ്വംബോര്‍ഡുകളില്‍ മുന്നോക്കകാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിട്ടുപോലും അവര്‍ സര്‍ക്കാരിനെ പിന്തുണച്ചിട്ടില്ല. അതുകൊണ്ട് തങ്ങള്‍ക്കെതിരായി നടത്തുന്ന ആക്രമണത്തില്‍ മൗനം പാലിച്ചാലും പ്രത്യേകിച്ച് നേട്ടമൊന്നുമുണ്ടാകാനില്ലെന്നാണ് സി.പി.എം വൃത്തങ്ങള്‍ പറയുന്നത്.
അതേസമയം ആക്രമണംകടുപ്പിച്ചാല്‍ കുറച്ചെങ്കിലും നേട്ടമുണ്ടാകുകയും ചെയ്യും. ജി. സുകുമാരന്‍ നായര്‍ സംഘടനയുടെ നേതൃത്വത്തില്‍ വന്നശേഷം കൈക്കൊള്ളുന്ന തീരുമാനങ്ങളിലും നടത്തുന്ന വിമര്‍ശനങ്ങളിലും സമുദായത്തിലെ നല്ലൊരുവിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് സി.പി.എമ്മിന്റെ കണ്ടുപിടുത്തം. സുകുമാരന്‍നായര്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചാല്‍ ആ കൂട്ടത്തില്‍ നിന്ന് നിക്ഷപക്ഷരായ ഒരു വിഭാഗത്തിന്റെ വോട്ടുകൂടി നേടിയെടുക്കാമെന്നാണ് കണക്കാക്കല്‍. പോരാത്തതിന് ശബരിമല വിഷയത്തിലെ പുരോഗമനപരമായ നിലപാടിലൂടെ സമുദായത്തിലെ പുരോഗമനസ്വഭാവമുള്ള യുവതലമുറയേയും വരുതിയിലാക്കാനാണ് സി.പി.എമ്മിന്റെ ശ്രമം.
മദ്ധ്യതിരുവിതാംകൂറിന്റെ കുറച്ച് ഭാഗത്തും തെക്കന്‍ തിരുവിതാംകൂറിലുമാണ് എന്‍.എസ്.എസ് പോലുള്ള സമുദായസംഘടനകള്‍ക്ക് കുറച്ചെങ്കിലും സ്വാധീനമുള്ളത്. മലബാറിലൊന്നും സമുദായസംഘടനകള്‍ക്ക് വലിയ സ്വാധീനമില്ല. മലപ്പുറം ഒഴിച്ചുകഴിഞ്ഞാല്‍ മലബാറിലെ മിക്കവാറും ജില്ലകളില്‍ രാഷ്ട്രീയമായായിരിക്കും കാര്യങ്ങള്‍ വിലയിരുത്തുക. എന്‍.എസ്.എസിനെതിരെയുള്ള ആക്രമണം കടുപ്പിക്കുന്നതിലൂടെ സംഘപരിവാറിനെതിരെ പോരാടുന്നുവെന്ന് വന്നാല്‍ അവിടുത്തെ കുറേ നിക്ഷ്പക്ഷ വോട്ടുകളും കൈപ്പിടിയിലൊതുക്കാം. തെക്കന്‍ കേരളത്തില്‍ തന്നെ കൊല്ലം, ആറ്റിങ്ങല്‍ പോലുള്ള മണ്ഡലങ്ങളിലും രാഷ്ട്രീയമാണ് മുന്നിട്ടുനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ സുകുമാരന്‍നായര്‍ക്ക് മുന്നില്‍ പഞ്ചപുഛമടക്കി നില്‍ക്കേണ്ടതില്ലെന്നാണ് സി.പി.എമ്മിന്റെ തീരുമാനം.
ഇതേ നിലപാട് മുമ്പ് വെള്ളാപ്പള്ളി നടേശനോടും സി.പി.എം ഇതേ നിലപാട്‌സ്വീകരിച്ചിരുന്നു. പിണറായി വിജയന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ശേഷം നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് 2000 ഇത്തരത്തിലൊരുപോര് വെള്ളാപ്പള്ളിയും സി.പി.എമ്മുംതമ്മില നടന്നിരുന്നു. അന്ന് സി.പി.എമ്മിനെ ഇല്ലായ്മചെയ്യുമെന്ന വെല്ലുവിളിയോടെ വെള്ളാപ്പള്ളി കച്ചകെട്ടി രംഗത്തിറങ്ങുകയും ചെയ്തിരുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലും അദ്ദേഹം സി.പി.എമ്മിനും പിണറായിക്കും എതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. അതിനെല്ലാം അതേ രീതിയില്‍ തന്നെ മറുപടിയും നല്‍കികൊണ്ട് പിണറായിയും രംഗത്തിറങ്ങി. ഇരുവരം തമ്മില്‍ ശക്തമായ പോര്‍വിളിയുമായിരുന്നു. എന്നിട്ടും വിട്ടുകൊടുക്കാതെ നേര്‍ക്ക് നേര്‍ നിന്ന് തന്നെയാണ് പിണറായി പേരാടിച്ചത്. ഇടതുമുന്നണിയുടെ വോട്ടുബാങ്കായിരുന്നു എസ്.എന്‍.ഡി.പി. എന്നിട്ടും അതിന്റെ ജനറല്‍ സെക്രട്ടറിയെപ്പോലും വിട്ടുവച്ചില്ലെന്നതാണ് സത്യം. ഇന്ന് അദ്ദേഹം പിണറായി പറയുന്നതിനപ്പുറമില്ലാത്ത സ്ഥിതിയിലാണ്. ഇതേ നിലപാട് തന്നെ ക്രിസ്തീയ സഭകളോടും പിണറായി സ്വീകരിച്ചിരുന്നു. ആ പാത തന്നെ ഇവിടെയും പിന്തുടരാനാണ് തീരുമാനം.
"
https://www.facebook.com/Malayalivartha






















