തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ... വി.എസ്. അച്യുതാനന്ദന്റെ ഫ്‌ളക്‌സ് വച്ച് വിജയം കൊയ്ത കാലഘട്ടം മാറി; ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തെ നയിക്കാന്‍ വിഎസ് എത്തില്ല; തന്റെ വാക്കിന് വില കല്‍പ്പിക്കാത്തവര്‍ക്ക് വേണ്ടി എന്തിന് പ്രചാരണം നടത്തണം

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചടുത്തോളവും നിര്‍ണായകമാണ്. അതിനാല്‍ തന്നെ ഓരോ പാര്‍ട്ടിയും തെരഞ്ഞെടുപ്പിന് വളരെ മുമ്പ് തന്നെ ശക്തമായ പ്രചാരണ പരിപാടികളാണ് നടത്തിവരുന്നത്. തലമുതിര്‍ന്ന നേതാക്കളെ പ്രചാരണത്തിനിറക്കി പരമാവധി നേട്ടം കൊയ്യനാണ് എല്ലാവരും ശ്രമിക്കുന്നത്. അതേസമയം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ നായകത്വം വഹിക്കാന്‍ വി.എസ്. അച്യുതാനന്ദന്‍ ഇറങ്ങില്ലെന്നാണ് റിപ്പോര്‍ട്ട്. എല്‍.ഡി.എഫ്. ജാഥകളില്‍ ഇപ്പോള്‍ തന്നെ വി.എസിനെ കാണാനില്ല.
അദ്ദേഹത്തിനു മടുത്തതായി അടുപ്പക്കാര്‍ പറയുന്നു. അച്ചടക്കം ലംഘിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ പരസ്യപ്രതികരണം ഉണ്ടാകില്ല. ഇടതുപക്ഷം തികച്ചും പ്രതിരോധത്തിലായിരിക്കുന്ന സാഹചര്യത്തില്‍ സി.പി.എമ്മിന്റെ ജനകീയമുഖമായ വി.എസിന്റെ വാക്കുകള്‍ക്ക് ഏറെ പ്രധാന്യമുണ്ട്. പ്രചാരണത്തിന്റെ മുന്‍നിരയില്‍ വി.എസിനെ ആവശ്യമുള്ള സമയം. ഇപ്പോഴത്തെ ഇടതുമുന്നണി വിപുലീകരണത്തില്‍ കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണ പിള്ളയെ ഉള്‍പ്പെടുത്തിയതാണു വി.എസിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്. ബാലകൃഷ്ണ പിള്ളയ്‌ക്കൊപ്പം വേദി പങ്കിടാന്‍ വി.എസിനു താല്‍പര്യമില്ല.
വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ക്ഷണിക്കപ്പെടുന്ന പരിപാടികള്‍ക്ക് ഇപ്പോഴും പോകുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സി.പി.ഐയുടെ നേതാക്കന്‍മാരാണു പതിവായി മധ്യവര്‍ത്തികളാവുന്നത്.
കാസര്‍ഗോട്ടെ ഇരട്ട കൊലപാതകത്തില്‍ പാര്‍ട്ടി വല്ലാത്തൊരു പ്രതിരോധത്തിലാണ്. ഈ സമയത്ത് വിഎസ് മാറി നില്‍ക്കുന്നത് പാര്‍ട്ടിക്ക് ചിന്തിക്കാന്‍ പോലുമാകുന്നില്ല. ഓരോ ദിവസം കഴിയും തോറും പുതിയ പുതിയ സംഭവ വികാസങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ. അന്വേഷണ ആവശ്യം ശക്തിപ്പെടുകയാണ്. ഇത് സി.പി.എമ്മിനെയും സി.പി.എം. നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനെയും ഭയപ്പെടുത്തുന്നതാണ്. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും ലക്ഷ്യമിടുന്ന സി.ബി.ഐ. അന്വേഷണരീതിയാണ് പാര്‍ട്ടിയെ പേടിപ്പെടുത്തുന്നത്.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെയും ടി.വി. രാജേഷിനെയും ഗൂഢാലോചനക്കേസില്‍ പ്രതികളാക്കി. സി.ബി.ഐ. അന്വേഷണത്തിലിരിക്കുന്ന ഫസല്‍ വധക്കേസില്‍ കാരായി ചന്ദ്രനും കാരായി ചന്ദ്രശേഖരനും പ്രതികളാണ്. ടി.പി. വധക്കേസ് സി.ബി.ഐ. അന്വേഷണത്തിനു വിടുന്ന കാര്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ആവശ്യം കോടതി അംഗീകരിച്ചാല്‍ സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ അടക്കമുള്ള ഉന്നത നേതാക്കളിലേക്ക് അന്വേഷണമെത്തിയേക്കും.
സംശയത്തിന്റെ ആനുകൂല്യം നല്‍കിയായിരുന്നു മോഹനനെ വടകര കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. കണ്ണൂരിനെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ ആദ്യം സി.ബി.ഐ. ഏറ്റെടുത്തത് 2006ലെ ഫസല്‍ വധക്കേസാണ്. രണ്ടാമത്തേത്, പയ്യോളി മനോജ് വധക്കേസ്. പാര്‍ട്ടിക്കോടതി ഒരു മുറിയില്‍ ബന്ദിയാക്കി വിചാരണ ചെയ്താണ് അരിയില്‍ ഷുക്കൂറിനെ വകവരുത്തിയത്.
കതിരൂര്‍ മനോജ് വധക്കേസ് സി.ബി.ഐ. ഏറ്റെടുത്തപ്പോള്‍ പി. ജയരാജനെ യു.എ.പി.എ. ചുമത്തി ഒരു മാസത്തോളം ജയിലിലടച്ചിരുന്നു. ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടു ഹൈക്കോടതി ഉത്തരവുണ്ടായത്.
ഈ കേസിലും യു.എ.പി.എ. ചുമത്തി. ഇതെല്ലാം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ സി.ബി.ഐ. തുടര്‍വിചാരണ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണനയ്ക്കായി ഏപ്രിലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇങ്ങനെ പാര്‍ട്ടി വല്ലാത്തൊരു പ്രതിസന്ധിയിലായ ഘട്ടത്തില്‍ വിഎസിന്റെ മൗനം താങ്ങാന്‍ കഴിയുന്നില്ല. അതിനാല്‍ എങ്ങനെയും വിഎസിനെ പ്രചരണത്തിന് ഇറക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha






















