മൂന്ന് ദിവസം മുന്‍പ് മലയ്ക്ക് മുകളില്‍ ഉണ്ടായ കാട്ടുതീ പിന്നീട് വലിയ രീതിയില്‍ പടർന്ന് പിടിച്ചു; മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമെന്ന് വനംവകുപ്പ്

ഇന്നലെ വയനാട് വന്യജീവി സങ്കേതത്തോട് അതിര്‍ത്തി പങ്കിടുന്ന ബന്ദിപ്പൂര്‍ മുതുമല വനമേഖലയില്‍ കാട്ടുതീ പടര്‍ന്നിരുന്നു. ഉച്ചയോടെ ബന്ദിപ്പൂര്‍ വനത്തിലെ ഗോപാല്‍സാമി പേട്ട ഭാഗത്താണ് ആദ്യം തീ കണ്ടത്. പിന്നീട് വാച്ചിനഹള്ളി ഭാഗത്തേക്കും മേല്‍ക്കമ്മനഹള്ളിയിലേക്കും തീ പടര്‍ന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കര്‍ണാടക വനംവകുപ്പ് തീ നിയന്ത്രണവിധേയമാക്കിയത്. വയനാട്ടില്‍ രണ്ടാം തവണയാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ ബന്ദിപ്പൂര്‍ ഹൈവേയില്‍ തീപിടിത്തമുണ്ടായതിന് പിന്നാലെ ബാണാസുര മലയിലും കാട്ടുതീ പടരുകയാണ്.
സൗത്ത് വയനാട് ഡിവിഷനിലെ കാപ്പിക്കളം, കുറ്റിയാം മല എന്നിവിടങ്ങളിലാണ് തീ പടരുന്നത്. തീ നിയന്ത്രണവിധേയമാണെന്ന് വനം വകുപ്പ് അറിയിച്ചു. മൂന്ന് ദിവസം മുന്‍പ് മലയ്ക്ക് മുകളില്‍ ഉണ്ടായ കാട്ടുതീ പിന്നീട് വലിയ രീതിയില്‍ പടരുകയായിരുന്നു. അന്ന് വനംവകുപ്പ് വന്ന് തീ കെടുത്തുകയും ചെയ്തിരുന്നു. പിന്നീട് ചില ഭാഗത്ത് തീ കെട്ടിരുന്നില്ല. അങ്ങനെയാണ് തീ പടര്‍ന്നത്. മലയ്ക്ക് താഴെ ജനവാസകേന്ദ്രങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ഏതെങ്കിലും സാഹചര്യങ്ങളില്‍ തീ പടര്‍ന്നാല്‍ അവിടെയുള്ളവരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
https://www.facebook.com/Malayalivartha
























