സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന പ്രവര്‍ത്തകരുടെ പോസ്റ്റുകളുടെ ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടുക്കില്ലെന്ന് മുന്നറിയിപ്പ്:- സ്വകാര്യ അക്കൗണ്ടുകളിലൂടെ പാര്‍ട്ടി നേതൃത്വത്തെയും നേതാക്കന്മാരെയും അധിക്ഷേപിക്കുന്ന പ്രവര്‍ത്തനം അനുവദിക്കില്ലെന്നും കെപിസിസി

ഫേസ്ബുക്കില്‍ വിടി ബല്‍റാം എംഎല്‍എയും എഴുത്തുകാരി കെആര്‍ മീരയും തർക്കത്തിൽ ഏര്‍പ്പെട്ടതിനു പിന്നാലെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി കെപിസിസി. സോഷ്യല്‍ മീഡിയയില്‍ സ്വകാര്യ പേജിലും ഹാന്റിലിലും പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകള്‍ വ്യക്തിപരമായിരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കുന്നു. അത്തരം പോസ്റ്റുകളുടെ ഉത്തരവാദിത്വം കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ഏറ്റെടുക്കില്ലെന്നും മുല്ലപ്പള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദ്ദേശത്തില്‍ അറിയിച്ചു.
സ്വകാര്യ അക്കൗണ്ടുകളിലൂടെ പാര്‍ട്ടി നേതൃത്വത്തെയും നേതാക്കന്മാരെയും അധിക്ഷേപിക്കുന്ന പ്രവര്‍ത്തനം അനുവദിക്കില്ലെന്നും കെപിസിസിയുടെ നിര്‍ദ്ദേശം വ്യക്തമാക്കുന്നു. പാര്‍ട്ടിയ്ക്ക് ദുഷ്‌പേരുണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന് സോഷ്യല്‍മീഡിയയില്‍ സജീവമായ പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണമെന്ന് പറയുന്ന കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പാര്‍ട്ടിയ്ക്ക് അംഗീകരിക്കാന്‍ കഴിയാത്ത പൊതു പ്രവണതകള്‍ ഏതാണെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ആളുകളെ അപകീര്‍ത്തിപ്പെടുത്തുന്നതും വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നതും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് കെപിസിസി മുന്നേട്ട് വയ്ക്കുന്ന പ്രധാന നിര്‍ദ്ദേശം. സ്ത്രീത്വം ലൈംഗിക അഭിരുചികള്‍ എന്നിവയെ അപമാനിക്കുന്ന് അംഗീകരിക്കില്ലെന്നും വ്യക്തമാക്കുന്നുണ്ട്. പാര്‍ട്ടി നേതാക്കളും ഭാരവാഹികളും പ്രവര്‍ത്തകരും പാലിക്കേണ്ട നിയമങ്ങളും മര്യാദകളും പാലിക്കാന്‍ ഡിജിറ്റല്‍ മീഡിയ സെല്ലിനെ ചുമതലപ്പെടുത്തിയതായും കെപിസിസി അധ്യക്ഷന്റെ നിര്‍ദ്ദേശത്തിലുണ്ട്.
https://www.facebook.com/Malayalivartha






















