കളി സുകുമാരന്‍ നായരോട് നടക്കില്ല; ഇനി ശരണം വെള്ളാപ്പള്ളി; മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി

വരുന്നത് ലോക്‌സഭ തിരഞ്ഞെടുപ്പാണ്. ഇനി രക്ഷയില്ല. കാര്യം പിടികിട്ടി കഴിഞ്ഞു സിപിഎമ്മിന്. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പെരുന്നയില്‍ നിന്ന് ഒരു കൈ സഹായവുമില്ല. സുകുമാരന്‍ നായര്‍ ഗെറ്റൗട്ട് അടിച്ചുകഴിഞ്ഞു. അപ്പോള്‍ ഇനി രക്ഷ പ്രബല സമുദായ നേതാവ് തന്നെ. വെളളാപ്പള്ളി നടേശന്‍. ശബരിമല വിഷയത്തിലെ വിശ്വാസികളുടെ പ്രതിഷേധം, രാഷ്ട്രീയ കൊലപാതകങ്ങള്‍ എല്ലാം കൊണ്ട് തകര്‍ന്ന് തരിപ്പണമാണ് സിപിഎം. ഇനി രക്ഷ വെളളാപ്പള്ളി തന്നെ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി. ഏകദേശം 5 മിനിട്ട് കൂടിക്കാഴ്ച നടത്തി. കാര്യം അഞ്ച് മിനിറ്റേയുള്ളൂവെങ്കിലും അഞ്ച് മണിക്കൂറിന്റെ ഫലം ചെയ്യും. 54 വര്‍ഷമായി വെള്ളാപ്പള്ളി നടേശന്‍ പ്രസിഡന്റായി തുടരുന്ന കണിച്ചുകുളങ്ങര ദേവി ക്ഷേത്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പില്‍ഗ്രിം ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, ജി.സുധാകരന്‍, പി.തിലോത്തമന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഏകദേശം 4 കോടി രൂപ ചെലവില്‍ ടൂറിസം വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. വേദിയില്‍വച്ച്, വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ഥനപ്രകാരം പദ്ധതിക്കു രണ്ടാം ഘട്ടം ഉണ്ടാകുമെന്നും ഇതിനായി 2 കോടി രൂപ കൂടി അനുവദിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയോട് ചായ്‌വ് പുലര്‍ത്തിയ എസ്എന്‍ഡിപി യോഗം ഇത്തവണ എല്‍ഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന പ്രചരിക്കുന്നതിനിടയിലാണു വെള്ളാപ്പള്ളി നടേശന്റെ ആവശ്യപ്രകാരം കണിച്ചുകുളങ്ങര ക്ഷേത്രത്തിനു ബജറ്റില്‍ തുക വകയിരുത്തുകയും മുഖ്യമന്ത്രിയും സംഘവും വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും ചെയ്തത്. കാര്യം ഇതുമാത്രമല്ല, തിരഞ്ഞെടുപ്പ് തന്നെയാണ് മുന്നില്‍. അല്ലാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയും പോലെയല്ല. നേരത്തെ മുദായ നേതൃത്വത്തോട് എല്‍ഡിഎഫിന് ശത്രുതയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. അത് ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞു. സമുദായ നേതാക്കളെ രഹസ്യമായല്ല, പരസ്യമായാണ് പോയി കണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍ കോട്ടയത്ത് പറഞ്ഞു.അതും ശരി തന്നെ.
പക്ഷെ മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളിയെ കണ്ടതില്‍ അസ്വാഭാവികതയില്ല എന്ന് പറയുന്നതില്‍ മാത്രം ചില ശരികേടുകളുണ്ട്. എന്‍എസ്എസ് വാതിലുകള്‍ കൊട്ടിയടച്ചു . അടച്ച വാതിലുകള്‍ മുട്ടിവിളിച്ച് തുറക്കാനില്ലെന്നും കോടിയേരി വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ കാര്യം വ്യക്തമല്ലേ. ഈ വെള്ളാപ്പള്ളി സ്‌നേഹത്തിന് പിന്നിലെന്തെന്ന്. എന്‍എസ്എസ് വിശ്വാസം രക്ഷിക്കട്ടെയെന്നും കോടിയേരി പറയുമ്പോള്‍ കാര്യം വ്യക്തമാണ്. വിശ്വാസത്തില്‍ കുറഞ്ഞതൊന്നും എന്‍.എസ്.എസിനില്ല. നരേന്ദ്രമോദി എത്ര വട്ടം ഗംഗയില്‍ മുങ്ങിക്കുളിച്ചാലും ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല എന്നു പറയുന്ന സിപിഎം നേതാക്കള്‍ വ്യക്തമാക്കണം ഉദുമ കൊലപാതകത്തിലെ പ്രതികള്‍ക്കുവരെ സഹായം ചെയ്യുന്നവര്‍ക്ക് എന്ത് മോക്ഷമാണ് കിട്ടുന്നത്. നേരത്തെ എന്‍.എസ്.എസിനെ വിരട്ടാന്‍ സി.പി.ഐ.എം ശ്രമിക്കേണ്ടെന്നും മാടമ്പിത്തരം സി.പി.ഐ.എമ്മിന്റെ സംസ്‌കാരമാണെന്നും കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സി.പി.ഐ.എമ്മിനില്ലെന്നും മാടമ്പിത്തരം മനസില്‍ വെച്ചാല്‍ മതിയെന്നുമുള്ള സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്ഥാവനക്ക് പിന്നാലെയായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
ആദ്യം വിരട്ടിനോക്കുകയും പിന്നീട് അനുനയത്തിന്റെ പാതയിലേക്ക് വരാനാണ് ശ്രമിച്ചതെന്നും മുല്ലപ്പള്ളി ആരോപിച്ചു. ബിഷപ്പിന്റെ വിഷയത്തില്‍ അത് കണ്ടതാണ്. ബിഷപ്പിനെ ആദ്യം വിമര്‍ശിച്ച പിണറായി വിജയന്‍ അരമനയുടെ തിണ്ണനിരങ്ങുന കാഴ്ചയാണ് കണ്ടത്. എന്‍.എസ്.എസ്. വിളിച്ചാലും ഇതേ പോലെ ഓടിച്ചെല്ലുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടിയേരി ബാലകൃഷ്ണനെതിരെ ബി. ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും രംഗത്തെത്തിയിരുന്നു. ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാനുള്ള അവകാശം സ്വതന്ത്ര സാമുദായിക സംഘടനയായ എന്‍എസ്എസിനുണ്ട്. അതിനെ അംഗീകരിക്കാനുള്ള മര്യാദ സിപി.ഐ എം നേതൃത്വം കാണിക്കണം. അതിന് പകരം തരംതാണ ഭാഷയില്‍ പ്രതികരിക്കുന്നത് ശരിയല്ല.' ശ്രീധരന്‍പിള്ള പറഞ്ഞു. ഏതായാലും സിപിഎം തന്ത്രങ്ങള്‍ മെനയുകയാണ്. ഏതു വഴിക്ക് വോട്ട് ചാക്കിട്ട് പിടി്ക്കാം എന്ന തന്ത്രം.
https://www.facebook.com/Malayalivartha





















