പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ ഗൂഢാലോചന നടത്തിയ കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് അഴിക്കുള്ളിലാകുമോ എന്ന് ഒന്‍പത് മാസത്തിനുള്ളില്‍ അറിയാം

2017 ഫെബ്രുവരി 17ന് കൊച്ചിയില്‍ പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ ഗൂഢാലോചന നടത്തിയ കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് അഴിക്കുള്ളിലാകുമോ എന്ന് ഒന്‍പത് മാസത്തിനുള്ളില്‍ അറിയാം. എറണാകുളം സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ഹണി വര്‍ഗ്ഗീസായിരിക്കും കേസില്‍ വിചാരണ നടത്തി വിധി പറയുക. ഈ നവംബറില്‍ വിധിപറയും. ദിലീപിന്റെയും പ്രധാന പ്രതി പള്‍സര്‍ സുനിയുടെയും വാദങ്ങളെല്ലാം തള്ളിയാണ് ഹൈക്കോടതി പ്രത്യേക ജഡ്ജിയെ നിയമിച്ചതും വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് സി.ബി.ഐ കോടതിയിലേക്ക് മാറ്റിയതും. നിയമം അനുവദിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് ഇരയായ നടി ആവശ്യപ്പെട്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ദിലീപും രണ്ടാം ഭാര്യ കാവ്യാമാധവും തമ്മിലുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് ഇരയായ നടി, ആദ്യ ഭാര്യയായിരുന്ന മഞ്ജുവാര്യരോട് പറഞ്ഞതിലുള്ള വൈരാഗ്യമാണ് ഹീനമായ കൃത്യത്തിലേക്ക് താരത്തെ നയിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ ഗൂഢാലോചനാക്കുറ്റമാണ് ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത്. ഇതു തെളിയിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു പോലീസ്. ഗൂഢാലോചന തെളിയിക്കുക പ്രയാസമാണെന്ന തിരിച്ചറിവില്‍, ദിലീപിനെതിരേ ശക്തമായ തെളിവുകളാണു പോലീസ് തേടിയിരുന്നത്. ദിലീപും സുനിയും തമ്മില്‍ പലയിടങ്ങളിലും കൂടിക്കാഴ്ച നടത്തിയെന്നും അതിനു സാക്ഷികളും ഉണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് രണ്ട് പേര്‍ ദിലീപിനൊപ്പം എടുത്ത സെല്‍ഫിയുടെ പുറകില്‍ പള്‍സര്‍ സുനിയേയും കാണാം. ഈ ഫോട്ടോസ് പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
2017 ജൂലായ് 11ന് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ദിലീപ് 86 ദിവസം ജയിലിലായിരുന്നു. അഞ്ച് തവണ ജാമ്യാപേക്ഷ നല്‍കിയ ശേഷമാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. നടി ആക്രമിക്കപ്പെട്ടതിന് മുമ്പും ശേഷം ദിലീപിന് വന്ന ഫോണുകളും മറ്റും പരിശോധിച്ച ശേഷമായിരുന്നു അറസ്റ്റ്. ജാമ്യത്തിലിറങ്ങിയ ശേഷം സാക്ഷികളെ സ്വാധീനിക്കാനും വിചാരണ നീട്ടാനും ദിലീപ് ശ്രമിക്കുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതി വരെ പോയിരുന്നു. അപ്പോഴും സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ദൃശ്യങ്ങള്‍ ദിലീപ് ദുരുപയോഗം ചെയ്യാന്‍ ഇടയുണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രേഖയല്ലെന്നും സിആര്‍പിസി 207 വകുപ്പ് പ്രകാരം പ്രതിയായ ദിലീപിന് നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോടതിക്കു മുന്നില്‍ സമര്‍പ്പിച്ച തൊണ്ടിമുതല്‍ അവകാശപ്പെടാന്‍ പ്രതിക്ക് കഴിയില്ല. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ദീലീപും അദ്ദേഹത്തിന്റെ അഭിഭാഷകരും ദൃശ്യങ്ങള്‍ കണ്ടതാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ ഭാര്യ മഞ്ജു വാര്യര്‍, ശ്രീകുമാര്‍ മേനോന്‍, രമ്യാ നമ്പീശന്‍ എന്നിവര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണു നടിയെ ആക്രമിച്ച കേസെന്നും തനിക്ക് യാതൊരു പങ്കുമില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു. അന്വേഷണത്തില്‍ അതില്‍ കഴമ്പില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. നടി ആക്രമിക്കപ്പെട്ടതിന് ശേഷം ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയിരുന്നു.
https://www.facebook.com/Malayalivartha






















