എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് 'ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാരസ്മരണ, കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ടൂറിസം പില്‍ഗ്രിം സെന്റര്‍ സ്ഥാപിക്കാന്‍ നാല് കോടി നല്‍കിയ മുഖ്യമന്ത്രി ഉദ്ഘാടനത്തിനെത്തിയത് ഹെലികോപ്ടറില്‍

ശബരിമല യുവതീപ്രവേശനത്തിനെതിരെ എന്‍.എസ്.എസ് നടത്തിയ നാമജപത്തിനും ബി.ജെ.പിയുടെ അക്രമത്തിനും കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനും എതിരെ നിലപാട് സ്വീകരിക്കുകയും മുഖ്യമന്ത്രി പിണറായി വിജയനേയും സര്‍ക്കാരിനേയും സി.പി.എമ്മിനേയും സഹായിക്കുകയും ചെയ്ത എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് 'ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാരസ്മരണ'. വെള്ളാപ്പള്ളി 50 വര്‍ഷത്തിലധികമായി പ്രസിഡന്റായിരിക്കുന്ന കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ടൂറിസം പില്‍ഗ്രിം സെന്റര്‍ സ്ഥാപിക്കാന്‍ നാല് കോടി നല്‍കിയതിന് പിന്നാലെ തറക്കല്ലിടീല്‍ ചടങ്ങിനും മുഖ്യമന്ത്രി പിണറായി വിജയന്‍ പറന്നെത്തി. ക്ഷേത്രത്തിലെ പരിപാടിയായതിനാല്‍ സമയം നോക്കിയാണ് ഭാരവാഹികള്‍ ഉദ്ഘാടനം തീരുമാനിച്ചത്. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണെങ്കിലും പിണറായി ആ വിശ്വാസത്തില്‍ വെള്ളം ചേര്‍ത്തില്ല, കാരണം വെള്ളാപ്പള്ളിക്ക് വേണ്ടിയല്ലേ?
തിരുവനന്തപുരത്ത് നിയമസഭയില്‍ നടക്കുന്ന സ്റ്റുഡന്റ്‌സ് പാര്‍ലമെന്റിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി ഹെലികോപ്ടറില്‍ ആലപ്പുഴക്ക് പറന്നു. തിരികെ അതേ ഹെലികോപ്ടറില്‍ തലസ്ഥാനത്ത് ഇറങ്ങും. ഇതിന് മാത്രം ലക്ഷങ്ങളാണ് ചെലവാകുക. സ്വകാര്യകമ്പനികള്‍ ഹെലികോപ്ടറിന് മണിക്കൂറില്‍ ഒരു ലക്ഷം രൂപ മുതലാണ് ഈടാക്കുന്നത്. മുമ്പ് മുഖ്യമന്ത്രി ഇടുക്കിയില്‍ പരിപാടിയില്‍ പങ്കെടുക്കാനും തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് ഹെലികോപ്ടറില്‍ പോയതും വന്നതും വിവാദമായിരുന്നു. ചേര്‍ത്തലയിലെ നിര്‍മാണോദ്ഘാടനവും കഴിഞ്ഞ്് കെഎസ്ഡിപിയിലെ പരിപാടിയും പൂര്‍ത്തിയാക്കിയാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് പറന്നത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പലപ്പോഴും ഹെലികോടപ്ടര്‍ ഉപയോഗിച്ചിരുന്നു. അന്ന് എല്‍.ഡി.എഫ് രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്.
ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാരിനൊപ്പം നിന്നതിനാണ് വെള്ളാപ്പള്ളി നടേശന്് കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ടൂറിസം പില്‍ഗ്രിം സെന്റര്‍ അനുവദിച്ചതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. താരാതരം പോലെ പറ്റിക്കൂടി നിന്ന് ഒരു സര്‍ക്കാരില്‍ നിന്നും ആനുകൂല്യം കൈപ്പറ്റുന്നതല്ല എന്‍.എസ്.എസ് സംസ്‌ക്കാരമെന്ന് ജി.സുകുമാരന്‍ നായര്‍ ആരോപിച്ചിരുന്നു. വിശ്വാസസംരക്ഷണ കാര്യത്തില്‍ എന്‍.എസ്.എസിന് ഇരട്ടത്താപ്പാണെന്നും എസ്.എന്‍.ഡി.പി അടക്കമുള്ള സംഘടനകളോട് ആലോചിക്കാതെയാണ് അവര്‍ നാമജപഘോഷയാത്ര നടത്തിയതെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. യുവതീപ്രവേശനത്തോട് യോജിപ്പില്ലെങ്കിലും അതിന്റെ പേരില്‍ സര്‍ക്കാരിനോട് ഏറ്റുമുട്ടുന്നത് ശരിയല്ലെന്നും കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞത് സര്‍ക്കാരിന് ആശ്വാസമായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും സര്‍ക്കാരിനൊപ്പം നിന്ന എന്‍.എസ്.എസ് ആചാരസംരക്ഷണത്തിന്റെ പേരിലാണ് അകന്നത്. ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം അടക്കമുള്ള കാര്യങ്ങള്‍ എന്‍.എസ്.എസ് നേടിയെടുക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിക്കൊപ്പം നിന്ന എസ്.എന്‍.ഡി.പിയാകട്ടെ ചെങ്ങന്നൂരില്‍ സജിചെറിയാന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്തു. ശബരിമ വിഷയം വന്നതോടെ വെള്ളാപ്പള്ളി സര്‍ക്കാരിനൊപ്പം കട്ടയ്ക്ക് നിന്നു. വനിതാമതിലിന്റെ മുഖ്യസംഘാടകനായി വെള്ളാപ്പള്ളി. സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയുടെ ചെയര്‍മാനുമാണ് വെള്ളാപ്പള്ളി. അങ്ങനെ ഇനി എന്തെല്ലാം അദ്ദേഹത്തെ തേടിവരുമെന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha






















