തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സി.ദിവാകരന്‍ തോറ്റാല്‍ മന്ത്രിസഭയിലെത്തും, മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പ് അതാണെന്ന് അണിയറ രഹസ്യം

ജയിച്ചാല്‍ എം.പി തോറ്റാല്‍ ഉജ്ജ്വലം... എന്ന പറച്ചില്‍ സി. ദിവാകരന്‍ തിരുത്തിയെഴുതുന്നു... തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സി.ദിവാകരന്‍ തോറ്റാല്‍ മന്ത്രിസഭയിലെത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പ് അതാണെന്ന് അണിയറ രഹസ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകും. വി.എസ് സര്‍ക്കാരിന്റെ കാലത്ത് ഭക്ഷമന്ത്രിയായിരുന്ന സി.ദിവാകരന്‍ പിണറായി മന്ത്രിസഭയില്‍ എത്തുന്നതിന് കാനമാണ് തടയിട്ടത്. ആ കാനത്തെ നോക്കുകുത്തിയാക്കിയാണ് ദിവാകരന്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. ഒരു പക്ഷെ, കാലത്തിന്റെ കാവ്യനീതിയാകും അത്. അല്ലെങ്കില്‍ നെടുമങ്ങാട് എം.എല്‍.എയായ ദിവാകരന്‍ എങ്ങനെ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയായി.
ദിവാകരന് മത്സരിക്കണമെന്ന് വലിയ താല്‍പര്യമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല അദ്ദേഹം ഇക്കാര്യം സ്വപ്‌നം പോലും കണ്ടിരുന്നില്ല. പക്ഷെ, മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും ദിവാകരന്‍ അങ്കത്തിനിറങ്ങണമെന്ന് വലിയ മോഹം. തിരുവനന്തപുരം സീറ്റ് സി.പി.ഐയുടേതാണെങ്കിലും വോട്ട് കൂടുതല്‍ സി.പി.എമ്മിനാണ്. സാധാരണ സി.പി.ഐയുടെ ആഭ്യന്തരകാര്യങ്ങളില്‍ സി.പി.എം ഇടപെടാറില്ല. എന്നാല്‍ ഇത്തവണ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവര്‍ ഇടപെട്ടെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മുമായും എതിരഭിപ്രായം ഉണ്ടെങ്കില്‍ തുറന്നടിച്ചിരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ കഴിഞ്ഞ കുറേ കാലമായി മൗനത്തിന്റെ വല്‍മീകത്തിലാണ്. അതിന് കാരണം എന്താണെന്ന് മുന്നണിക്കുള്ളില്‍ പലരും ഗവേഷണം നടത്തുന്നുണ്ട്. പിണറായി കാനത്തെ എങ്ങനെയോ കുരുക്കിയിരിക്കുകയാണെന്നാണ് ആക്ഷേപം. നിലമ്പൂര്‍ ഏറ്റുമുട്ടലിനെതിരെ പരസ്യമായി രംഗത്തെത്തിയ കാനം വയനാട് ഏറ്റുമുട്ടലിനെതിരെ ക മാന്നൊരക്ഷണം ഉരിയാടിയിട്ടില്ല എന്നത് ആക്ഷേപത്തിന് ബലംവയ്ക്കുന്നു.
പാര്‍ട്ടിയിലും പിടി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാനത്തെ തളച്ച പിണറായി സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തിലും ഇടപെട്ടു. അതോടെ കാനത്തിനൊരു മധുരപ്രതികാരം എന്ന നിലയില്‍ ദിവാകരന്‍ മത്സരിക്കാന്‍ തയ്യാറായി. തോറ്റാല്‍ അടുത്ത മന്ത്രിസഭാ പുന:സംഘടനയില്‍ മന്ത്രിയാക്കാമെന്നും ഉറപ്പ് കിട്ടി. അതോടെ ദിവാകരന്‍ മാസല്ല കൊലമാസായി. സി.പി.എമ്മിന്റെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരെയെല്ലാം ഇതിനകം ദിവാകരന്‍ സന്ദര്‍ശിച്ചു. മണ്ഡലത്തിലെങ്ങും ചുവരെഴുത്തും പോസ്റ്ററുകളും നിറഞ്ഞുകഴിഞ്ഞു. വോട്ടുപിടുത്തവും ആരംഭിച്ചു. ദിവാകരന്‍ സി.പി.ഐയുടെ സ്ഥാനാര്‍ത്ഥിയാണോ അതോ സി.പി.എമ്മിന്റ പോരാളിയാണോ എന്ന് മുന്നണിയില്‍ പലരും അടക്കംപറയുന്നുണ്ട്. അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ പറയുന്നത് മറ്റൊന്നാണ്, എങ്ങനെ വീണാലും നാല് കാലില്‍ തന്നെ വീഴുമെന്നാണ്. കരുനാഗപ്പള്ളിയില്‍ നിന്ന് എം.എല്‍.എയായി ജയിച്ച ശേഷം കഴിഞ്ഞ തവണ അവിടെ അദ്ദേഹത്തിന് പാര്‍ട്ടി സീറ്റ് നല്‍കിയില്ല. നെടുമങ്ങാട് കൊണ്ട് തള്ളി. ദിവാകരന്‍ കരഞ്ഞ് കൊണ്ട് ഓടുമെന്ന് പലരും പ്രവചിച്ചു. അവരെയൊക്കെ ഞെട്ടിച്ച് വെന്നിക്കൊടി പാറിച്ചു.
അത് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലും ആവര്‍ത്തിക്കുമെന്ന് പലരും പറയുന്നുണ്ട്. അതങ്ങനെ ചുമ്മാ പറയുന്നതല്ല. ശശി തരൂരിന്റെ വോട്ടിംഗ് ശതമാനം പടവലങ്ങ പോലെ കുത്തനെ വളരുകയാണ്. പോരിന് കുമ്മനം ജി കൂടെ എത്തിയതോടെ അത് ഇനിയും വളരാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ദിവാകരന്‍ നൈസായിട്ടങ്ങ് കരകയറും. എന്നാല്‍ അയ്യായിരം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തില്‍ തരൂര്‍ ജയിക്കുമെന്നാണ് കോണ്‍ഗ്രസുകാരുടെ കണക്കുകൂട്ടല്‍. തങ്ങളുടെ എ ക്ലാസ് മണ്ഡലമായ തിരുവനന്തപുരത്ത് എന്ത് വിലകൊടുത്തും വിജയിക്കാന്‍ ബി.ജെ.പി കട്ടയ്ക്ക് നില്‍ക്കുകയാണ്.
https://www.facebook.com/Malayalivartha
























