താന്‍ തീവ്രഹിന്ദുത്വ നേതാവല്ലെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയിലെ ഒന്നാമനുമായ കുമ്മനം രാജശേഖരന്‍ നയം വ്യക്തമാക്കുന്നു

താന്‍ തീവ്രഹിന്ദുത്വ നേതാവല്ലെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയിലെ ഒന്നാമനുമായ കുമ്മനം രാജശേഖരന്‍ നയം വ്യക്തമാക്കുന്നു. ഓഖി ദുരനന്തമുണ്ടായപ്പോള്‍ തീരദേശത്ത് ആദ്യം ഓടിയെത്തിയ നേതാവ് ഞാനാണ്. ഉടന്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പ്രതിരോധമന്ത്രി നിര്‍മലസീതാരാമനേയും വിവരം ധിരിപ്പിച്ചു.
മത്സ്യത്തൊഴിലാളികള്‍ പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് അവര്‍ മുന്നോട്ട് വെച്ചത്. നഷ്ടപരിഹാര തുക കൂട്ടണം, കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കണം. അക്കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനായി. ഇതൊക്കെ ചെയ്ത താനെങ്ങനെ തീവ്രഹിന്ദു നേതാവാകും കുമ്മനം ചോദിക്കുന്നു. അഴിമതിയും അക്രമവും ഉള്‍പ്പെടെയുള്ള യാതൊരുതരത്തിലുമുള്ള ആരോപണങ്ങളും ഇല്ലാത്തയാളാണ് ഞാന്‍. അതുകൊണ്ട് എന്നെ നേരിടാന്‍ സി.പി.എം എടുത്ത് പ്രയോഗിക്കുന്ന ആക്ഷേപമാണ് തീവ്രഹിന്ദു എന്നത്. കുമ്മനം എന്ന വ്യക്തിയെ ഇവിടുത്തെ മുസ്്‌ലിം സഹോദരങ്ങള്‍ക്ക് നേരിട്ടറിയാം. സാമൂഹ്യപ്രവര്‍ത്തകനായും രാഷ്ട്രീയ നേതാവായും അവര്‍ക്കൊപ്പം എന്നും നിന്നിട്ടുണ്ട്.
തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് താമര വിരിയിപ്പിക്കാനാകുമെന്നും കുമ്മനം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി എം.പിയായിരുന്ന ശശി തരൂര്‍ തലസ്ഥാന നഗരം ഉള്‍പ്പെടുന്ന മണ്ഡലത്തിന് വേണ്ടി കാര്യമായ ഒന്നും ചെയ്തിട്ടില്ല. അത് ജനങ്ങള്‍ക്കറിയാം. അത് തന്നെയാണ് തന്റെ ആത്മവിശ്വാസമെന്നും കുമ്മനം പറയുന്നു. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിനൊപ്പം കൈകോര്‍ക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പിയെ തോല്‍പ്പിക്കണമെന്നാണ് പറയുന്നത്. കോണ്‍ഗ്രസിനെതിരെ അവരൊന്നും പറയുന്നില്ല. അതാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഊര്‍ജ്ജം. ജനം ഇതൊക്കെ കാണുന്നുണ്ട്. അതുകൊണ്ട് തരൂരിന്റെ കയ്യില്‍ നിന്ന് ബി.ജെ.പി സീറ്റ് തിരിച്ചുപിടിക്കും.
ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണമാക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറയുന്നു. മണ്ഡലകാലത്ത് മുഖ്യമന്ത്രിയും കോടിയേരിയും ലിംഗനീതി ഉയര്‍ത്തിപ്പിടിച്ചാണ് ശബരിമല വിഷയത്തിന്റെ പേരില്‍ പ്രചരണം നടത്തിയത്. വനിതാമതില്‍ ഉള്‍പ്പെടെ തീര്‍്ക്കുകയും ചെയ്തു. അതുകൊണ്ട് ബി.ജെ.പിക്ക് എന്തുകൊണ്ട് തെരഞ്ഞെടുപ്പ് ആയുധമാക്കിക്കൂടാ. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെ ഇക്കാര്യത്തിലുള്ള നിലപാടിനെതിരെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു.
മത്സരിക്കാന്‍ നല്ല നേതാക്കളില്ലാത്തത് കൊണ്ടാണ് എല്‍.ഡി.എഫ് സിറ്റിംഗ് എം.എല്‍.എമാരെ കളത്തിലിറക്കിയതെന്നും കുമ്മനം ആരോപിച്ചു. മത്സരിച്ച് തോറ്റാല്‍ രാഷ്ട്രീയ വനവാസം നടത്തേണ്ടിവരുമെന്ന് പലരും ഭയക്കുന്നു. മിസോറാം ഗവര്‍ണറായിരുന്ന ഞാന്‍ രാജിവെച്ചാണ് മത്സരിക്കാനിറങ്ങുന്നത്. അതുപോലെ എല്‍.ഡി.എഫിന്റെ ആറ് എം.എല്‍.എമാരും രാജിവെച്ച് മത്സരിക്കട്ടെ. ഗവര്‍ണര്‍ പദവിയില്‍ നിന്ന് അനിശ്ചിതത്വത്തിലേക്കാണ് ഞാന്‍ ചാടിയതെന്ന് പലരും ആരോപിക്കുന്നുണ്ട്. ഞാന്‍ എന്റെ പാര്‍ട്ടി പറഞ്ഞത് അനുസരിക്കുകയാണ് ചെയ്തത്. ജനങ്ങളെ സേവിക്കുന്നതിനുള്ള കുറേക്കൂടെ വലിയൊരു പ്ലാറ്റ്‌ഫോമായാണ് രാഷ്ട്രീയത്തെ കാണുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണുന്നതാണ് എന്നെ സംബന്ധിച്ച് വലിയ സന്തോഷവും സംതൃപ്തിയും- കുമ്മനം നയം വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























