വയനാട്ടിൽ രാഹുൽ വന്നില്ലെങ്കിൽ ടി. സിദ്ധിഖിന് പകരം ഉമ്മൻ ചാണ്ടി; രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കില്ലെന്ന് ഉറപ്പായതോടെ സ്ഥാനാർത്ഥിയാകേണ്ട ടി. സിദ്ധിഖിന് പകരം മത്സരിക്കാൻ ഉമ്മൻ ചാണ്ടിക്ക് സമ്മർദ്ദം

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കില്ലെന്ന് ഉറപ്പായതോടെ സ്ഥാനാർത്ഥിയാകേണ്ട ടി. സിദ്ധിഖിന് പകരം ഉമ്മൻ ചാണ്ടിയോട് മത്സരിക്കാൻ സമ്മർദ്ദമേറി. രാഹുൽ മതസരിക്കാതിരുന്നാൽ വയനാട് കൈവിടുമെന്ന സംശയത്തിലാണ് മുതിർന്ന നേതാവിനെ തന്നെ രംഗത്തിക്കണമെന്ന സമ്മർദ്ദം ഉയർന്നിരിക്കുന്നത്. രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന് ആദ്യം പറഞ്ഞയാൾ ഉമ്മൻചാണ്ടിയാണ്. അക്കാര്യം അദ്ദേഹം നിഷേധിച്ചെങ്കിലും പഴയ കാല ചാനൽ ദൃശ്യങ്ങൾ പരിശോധിക്കുന്നവർക്ക് അക്കാര്യം മനസിലാവും.
ഉമ്മൻ ചാണ്ടിയുമായി കേന്ദ്ര നേതാക്കൾ സ്ഥാനാർത്ഥി കാര്യം ഇതു വരെ ചർച്ച ചെയ്തിട്ടില്ല. എന്നാൽ ഉമ്മൻ ചാണ്ടി തന്നെ രംഗത്തിറങ്ങണമെന്ന തരത്തിൽ ഡൽഹിയിലെ രാഷ്ട്രീയവ്യത്തങ്ങളിൽ ചർച്ചകൾ ഉയർന്നിട്ടുണ്ട്. സീറ്റിൽ ഐ ഗ്രൂപ്പ് പിടിമുറുക്കിയാൽ ചെന്നിത്തലയോട് മത്സരിക്കാൻ ആവശ്യപ്പെടും. അദ്ദേഹം ഒരിക്കലും അതിന് തയ്യാറാവില്ല. ഈ സാഹചര്യത്തിൽ ഉമ്മൻചാണ്ടി തന്നെ മത്സരിക്കേണ്ടി വരും. ഉമ്മൻ ചാണ്ടിക്കും സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും ഒരു ഷിഫ്റ്റിന് താത്പര്യമുണ്ട്.
വയനാട്ടിലെ കോൺഗ്രസ് പ്രവർത്തകരുടെ ക്ഷോഭം തണുപ്പിക്കാൻ ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം അനിവാര്യമാണെന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. രാഹുൽ ഇല്ലെങ്കിൽ തങ്ങൾ പ്രവർത്തിക്കാനില്ലെന്ന മട്ടിലാണ് പ്രവർത്തകർ നീങ്ങുന്നത് . സി പി ഐ സ്ഥാനാർത്ഥി പ്രചരണത്തിൽ അനുദിനം മുന്നിലെത്തി കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകരാകട്ടെ ആവേശമൊക്കെ തണുത്ത് ഒരു തരം മോർച്ചറി പരുവത്തിലെത്തിയിരിക്കുകയാണ്.
അതേസമയം ഉമ്മൻ ചാണ്ടിക്ക് വയനാട് സീറ്റ് ലഭിക്കുകയാണെങ്കിൽ മതസരിക്കാൻ വിസമതം അറിയിക്കുകയില്ല. കാരണം വയനാട്ടിൽ നിന്നും അദ്ദേഹം വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന കാര്യം ഉറപ്പാണ്. അതേസമയം ഉമ്മൻ ചാണ്ടി പാർലമെന്റിൽ പോയാൽ സിദ്ധിഖിന് പുതുപള്ളി സീറ്റ് നൽകണമെന്ന ആവശ്യവും പാർട്ടി തലത്തിൽ ഉയർന്നിട്ടുണ്ട്. ഐ ഗ്രൂപ്പുകാരാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ. ഉമ്മൻ ചാണ്ടിയുടെ മകൻ പുതുപ്പള്ളിയിൽ നോട്ടമിട്ടിട്ടുണ്ട്.
അതേസമയം ഹൈകമാന്റിൽ ഉമ്മൻ ചാണ്ടിക്കെതിരെ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്. സ്വന്തം നിലനിൽപ്പിന് വേണ്ടിയാണ് രാഹുലിനെ വിവാദത്തിലാക്കിയതെന്നാണ് ആരോപണം. രാഹുൽ തീരുമാനിക്കാത്ത കാര്യം ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചത് ശരിയായില്ലെന്ന വിമർശനമാണ് ഉയർന്നിരിക്കുന്നത്. ഉമ്മൻചാണ്ടി താൻപോരിമ കാണിക്കുകയാണെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. ആവശ്യമില്ലാതെ കേരളത്തിലെ തെരഞ്ഞടുപ്പ് മേഖലയിൽ വിഷമതകളുണ്ടാക്കി എന്ന ചിന്തയാണ് ഹൈകമാന്റിനുള്ളത്. ഉമ്മൻചാണ്ടി പരസ്യ പ്രഖ്യാപനം നടത്താതിരുന്നെങ്കിൽ ഇപ്രകാരമൊരു സ്ഥിതിവിശേഷം ഉണ്ടാകുമായിരുന്നില്ല.
അതിനിടെ മുസ്ലീം ലീഗ് കലിപ്പിലായി . സ്ഥാനാർത്ഥികൾ പത്രിക നൽകി തുടങ്ങിയിട്ടും വയനാട്ടിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കാത്തത് കോൺഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് ലീഗ് നേതൃത്വം കരുതുന്നു. ഇക്കാര്യത്തിൽ ഘടകകക്ഷികൾക്കിടയിൽ യോജിപ്പിനായി ലീഗ് ശ്രമിക്കുന്നുണ്ട് .കേരള കോൺ ഗ്രസുമായും മറ്റും ലീഗ് സംഭാഷണം നടത്തുന്നുന്നുണ്ട്. ഘടകകക്ഷികൾ ഉമ്മൻ ചാണ്ടിയെ മതസരിക്കാൻ നിർബന്ധിക്കാനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha























