കനത്ത വെയിലിൽ വലയുന്നത് മിണ്ടാപ്രാണികളും; പത്തിയൂര്‍ക്കാലയിൽ സൂര്യാഘാതമേറ്റ് സങ്കരയിനത്തിൽപ്പെട്ട പശു ചത്തു; വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ്

കീരിക്കാട് പത്തിയൂര്‍ക്കാലയിൽ സൂര്യാഘാതമേറ്റ് സങ്കരയിനത്തിൽപ്പെട്ട പശു ചത്തു. തിരുവിന്നാല്‍ വീട്ടില്‍ രാജേന്ദ്രന്റെ എച്ച് എഫ് സങ്കര ഇനത്തില്‍പ്പെട്ട പശുവാണ് ചത്തത്. കഴിഞ്ഞ ദിവസം പശുവിനെ കുളിപ്പിച്ച് വെള്ളവും തീറ്റയും നല്‍കിയ ശേഷം തൊഴുത്ത് വൃത്തിയാക്കുവാന്‍ വേണ്ടി പശുവിനെ രാജേന്ദ്രന്‍ തന്റെ പുരയിടത്തില്‍ അഴിച്ചു കെട്ടി.
തൊഴുത്ത് വൃത്തിയാക്കിയ ശേഷം പശുവിനെ അഴിക്കുവാന്‍ ചെല്ലുമ്പോഴാണ് വായില്‍ നിന്നും നുരയും പതയും വന്ന് താഴെവീണ നിലയില്‍ അനക്കമില്ലാതെ കിടക്കുന്ന പശുവിനെക്കണ്ടത്. ഉടന്‍ തന്നെ രാജേന്ദ്രന്‍ പത്തിയൂര്‍ക്കാല മൃഗാശുപത്രിയില്‍ എത്തി ഡോ. മാധുരിയെ വിവരം അറിയിച്ചതനുസരിച്ച് ഡോ. എത്തി പരിശോധനയ്ക്കു ശേഷം സൂര്യാഘാതമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ദിവസവും രണ്ടു നേരമായി 24 ലിറ്റര്‍ പാല്‍ ചുരത്തുന്ന പശുവാണ് ചത്തത്. ഇതു കൂടാതെ മറ്റ് 4 പശുക്കളും രണ്ട് കിടാങ്ങളും ഇവിടെ ഉണ്ട്. പശുക്കളില്‍ നിന്നും ലഭിക്കുന്ന പാല്‍ പത്തിയൂര്‍ക്കാല ക്ഷീരോല്‍പാദക സഹകരണസംഘത്തിലാണ് കൊടുക്കുക. സംഘത്തിലെ മുന്‍ ബോര്‍ഡ് മെമ്ബര്‍ കൂടിയാണ് രാജേന്ദ്രന്‍. സഹകരണ സംഘത്തില്‍ 2018 വര്‍ഷത്തില്‍ 4000 ലിറ്റര്‍ പാല്‍ നല്‍കി എന്ന ബഹുമതിയും രാജേന്ദ്രന്റെ പേരിലുള്ളതാണ്. കഴിഞ്ഞ 20 വര്‍ഷമായി രാജേന്ദ്രന്‍ പശു വളര്‍ത്തല്‍ തുടങ്ങിയിട്ട്. പശുവില്‍ നിന്നു കിട്ടുന്ന ആദായം കൊണ്ടാണ് രാജേന്ദ്രന്‍ കുടുംബത്തെ പോറ്റുന്നത്. ഏക മകള്‍ സ്നേഹ കായംകുളം സെന്റ് മേരീസ് എച്ച്‌എസ് 9ാം ക്ലാസ് വിദ്യാര്‍ത്ഥിനി. ഭാര്യ കുഞ്ഞുമോളാണ് പശു പരിപാലനത്തില്‍ രാജേന്ദ്രനെ സഹായിക്കുന്നത്.
അതേസമയം കടുത്ത ചൂടില്‍ നിന്നും സൂര്യാഘാതത്തില്‍ നിന്നും വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. കറവപശുക്കളില്‍ അന്തരീക്ഷ താപനില 35 ഡിഗ്രിയില്‍ കൂടുകയും ആപേക്ഷിക ആര്‍ദ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നത് സൂര്യാഘാതത്തിന് കാരണമാകും. കർഷകർ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
അണപ്പ് കൂടുക, വായില്‍ നിന്നും നുരയും പതയും വരുക, ശ്വാസോച്ഛാസ നിരക്കും, ഹൃദയമിടിപ്പും ക്രമാതീതമായി ഉയരുക. തീറ്റ തിന്നാന്‍ മടുപ്പ് പാലുല്‍ല്പാദനം കുറയുക എന്നിവയാണ് ,സൂര്യാഘാതത്തിന്റ ലക്ഷണങ്ങൾ. ഒരാഴ്ച്ചക്കിടയിൽ കോഴിക്കോട് ജില്ലയിൽ മാത്രം 3 കറുവ പശുക്കളും, ഒരു പോത്ത് കുട്ടിയുമാണ് സൂര്യാഘാതത്തിൽ ചത്തത്. വളര്‍ത്തുമൃഗങ്ങളെ തുറസ്സായ സ്ഥലങ്ങളില്‍ കെട്ടിയിടാതിരിക്കുക. തണലുളള സ്ഥലങ്ങളില്‍ മാത്രം കെട്ടിയിടുക. മേയാന്‍ വിടുന്നത് രാവിലെ 9 ന് മുന്‍പും വൈകീട്ട് നാല് മണിക്ക് ശേഷവും മാത്രം. ആവശ്യത്തിന് വായു സഞ്ചാരമുളള ഷെഡ്ഡുകളില്‍ പാര്‍പ്പിക്കുക. . ഓലമേഞ്ഞ തൊഴുത്ത് വേനല്‍ച്ചൂടിനെ ചെറുക്കും. ചൂടിനെ പ്രതിരോധിക്കാന്‍ തൊഴുത്തില്‍ ഫാന്‍ ഉപയോഗിക്കാനും മൃഗസംരക്ഷണ വകുപ്പ് നിർദേശിക്കുന്നു .
ചൂട് കുറഞ്ഞ സമയങ്ങളില്‍ മാത്രം തീറ്റ നല്‍കാന്‍ ശ്രദ്ധിക്കുക. തീറ്റയില്‍ വിറ്റാമിനുകളും ധാതുലവണങ്ങളും കൂടുതലായി ഉള്‍പ്പെടുത്തുക. തണുത്ത, ശുദ്ധമായ വെളളത്തിന്റെ ലഭ്യത എല്ലായ്‌പോഴും ഉറപ്പു വരുത്തുക. പശുക്കളെ ദിവസവും രണ്ട് നേരമെങ്കിലും കുളിപ്പിക്കുക. ദിവസം 15-20 മിനിട്ടു കൂടുമ്പോള്‍ വെളളം ശരീരത്ത് തളിച്ചാല്‍ ചൂടിനെ ഒരു പരിധിവരെ ശമിപ്പിക്കാം. സംശയാസ്പദമായി എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ അടുത്തുളള മൃഗാശുപത്രിയിൽ വിവരം അറിയിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിച്ചു.
https://www.facebook.com/Malayalivartha






















